‘ഹിന്ദികൾ 15 മില്യൺ സമാഹരിക്കുമെന്ന് പറഞ്ഞപ്പോൾ തമാശയായി തോന്നി’
text_fieldsറഹീം കേസിലെ ഇരുപക്ഷത്തേയും അഭിഭാഷകർക്കൊപ്പം ഇന്ത്യൻ എംബസി ഉദ്യോഗസ്ഥൻ യൂസുഫ് കാക്കഞ്ചേരി, സിദ്ദീഖ് തുവ്വൂർ എന്നിവർ കോടതിയിൽ
റിയാദ്: അബ്ദുൽ റഹീമിനെ വധശിക്ഷയിൽനിന്ന് രക്ഷപ്പെടുത്താൻ ആവശ്യമായ 15 മില്യൺ റിയാലിന്റെ ദിയാധനം ‘ഹിന്ദികൾ’ (ഇന്ത്യക്കാർ) സമാഹരിക്കുമെന്ന് പറഞ്ഞപ്പോൾ ആദ്യം തനിക്കത് തമാശയായാണ് തോന്നിയതെന്ന് കേസിലെ പ്രതിഭാഗം വക്കീലായിരുന്ന സൗദി അഭിഭാഷകൻ ഒസാമ അൽ അമ്പർ. ദിയാധനം നൽകാനുള്ള കാരാർ അനുസരിച്ച് നിശ്ചിത കാലാവധിക്കുള്ളിൽ പണം നൽകണം. ഇത്ര ഭീമമായ തുക കുറഞ്ഞ ദിവസത്തിനുള്ളിൽ സമാഹരിക്കാൻ അവർക്ക് കഴിയില്ല എന്ന് തന്നെയാണ് ഞാൻ കരുതിയത്. സൗദിയിലും ദിയാധനം നൽകാൻ ഇത്തരം പണ സമാഹരണങ്ങൾ നടക്കാറുണ്ട്. സാമ്പത്തികമായി അഭിവൃദ്ധിയുള്ള ബിസിനസ്സുകാർ, സമ്പന്ന സൗദി കുടുംബങ്ങൾ ഉൾപ്പെടെയുള്ളവരൊക്കെ പ്രധാന പങ്ക് നൽകുകയാണ് പതിവ്. ബാക്കിയാണ് പൊതുപിരിവിലേക്ക് പോകുക. അതൊരു പത്തോ ഇരുപതോ ശതമാനം തുകയെ ഉണ്ടാകൂ. ഇത് മുഴുവൻ പണവും ചെറുതുകകളായി സമാഹരിക്കപ്പെട്ടത് എന്നെ അത്ഭുതപ്പെടുത്തി. ഹൗസ് ഡ്രൈവർ ജോലിയിലെത്തിയ ഒരു സാധാരണ മനുഷ്യന്റെ പ്രശ്നം ഇത്ര ഗൗരവത്തിലെടുത്ത് പരിഹരിക്കാൻ പുറപ്പെട്ട മലയാളികളുടെ മാനുഷിക ബോധവും സംഘടിതശക്തിയും എനിക്ക് ഇന്നും അത്ഭുതകരമാണ്. ഇക്കാര്യം ഞാൻ എന്റെ സഹപ്രവർത്തകരോടോ സൗഹൃദ വലയത്തിലോ പറഞ്ഞിട്ട് അവർ വിശ്വസിക്കുന്നില്ല. അങ്ങനെ സംഭവിക്കില്ലെന്നാണ് അവർ തീർത്ത് പറയുന്നത്. അവരുടെ അനുഭവത്തിലില്ലാത്ത ഒരു കാര്യത്തെ കുറിച്ചുള്ള ധാരണയാണ് അവർ പങ്കുവെച്ചത്.
റഹീമിന്റെ മാതാവിന്റെ കണ്ണീരൊപ്പാനും ആ ഉമ്മയുടെ ചുണ്ടിൽ ഒരു ചിരി വിരിയിക്കാനും കാരണക്കാരാകാൻ മത്സരിച്ച മലയാളികൾ അഭിഭാഷക ജീവിതത്തിലെ ഏറ്റവും പുതിയ അനുഭവമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ കാലം സ്വാർഥരുടേതാണെന്ന് പഴി പറയാറുണ്ട്, എന്നാൽ ഈ ലോകം നിസ്വാർഥരുടേതുമാണെന്ന് തെളിയിക്കുന്നതാണ് ഈ സംഭവമെന്നും അദ്ദേഹം പറഞ്ഞു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.