സൗദിയുടെ വിവിധ പ്രദേശങ്ങളിൽ മഴ തുടരും
text_fieldsയാംബു: സൗദിയുടെ വിവിധ ഭാഗങ്ങളിൽ വരും ദിവസങ്ങളിലും ഇടിമിന്നലോടു കൂടിയ മഴ തുടരുമെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ചൊവ്വാഴ്ച വരെ രാജ്യത്തിന്റെ കിഴക്കൻ മേഖല, നജ്റാൻ, അൽ ബാഹ, അസീർ, ജിസാൻ എന്നിവിടങ്ങളിൽ മിതമായതോ കനത്തതോ ആയ മഴയും മദീന, വടക്കൻ അതിർത്തി, അൽ ഖസീം, ഹാഇൽ എന്നിവിടങ്ങളിൽ നേരിയതോ മിതമായതോ ആയ മഴയും പൊടിപടലങ്ങൾ നിറഞ്ഞ കാറ്റും പ്രതീക്ഷിക്കാം. മക്ക മേഖലയിൽ പൊടിക്കാറ്റും മിതമായതോ കനത്തതോ ആയ മഴയും ആലിപ്പഴ വർഷവും ഉണ്ടായേക്കാം.
റിയാദ് മേഖലയെയും സാമാന്യം ശക്തമായ മഴ ബാധിക്കാൻ സാധ്യതയുണ്ട്. കിഴക്കൻ മേഖല, അൽ ജൗഫ്, വടക്കൻ അതിർത്തി, തബൂക്ക് മേഖലയുടെ തീരപ്രദേശങ്ങൾ എന്നിവിടങ്ങളിൽ രാത്രിയിലും അതിരാവിലെയും തുടരുന്ന മൂടൽമഞ്ഞ് വരും ദിവസങ്ങളിലും പ്രതീക്ഷിക്കാം. ചെങ്കടലിൽ തിരമാലകൾ രണ്ട് മീറ്റർ ഉയർന്നേക്കാം. കടൽ പൊതുവെ ശാന്തമായിരിക്കും.
കഴിഞ്ഞ ദിവസങ്ങളിൽ മഴയുണ്ടായ പല പ്രദേശങ്ങളിലും വരും ദിവസങ്ങളിലും മഴ പെയ്യാനുള്ള സാധ്യത കാലാവസ്ഥ കേന്ദ്രം പ്രവചിച്ചതോടെ പ്രദേശവാസികൾ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകി. താഴ്ന്ന പ്രദേശങ്ങളിൽ മഴമൂലം വെള്ളപ്പൊക്കവും താഴ്വാരങ്ങളിൽ കുത്തൊഴുക്കും ഉണ്ടാവാൻ സാധ്യതയുണ്ട്. അതിനാൽ ഇവിടങ്ങളിൽ താമസിക്കുന്നവർ സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറിനിൽക്കാനും സുരക്ഷാ മുൻകരുതലുകൾ എടുക്കാനും പൗരന്മാരോടും താമസക്കാരോടും ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.