സൗദി പുരാവസ്തു കമീഷന് നേട്ടം; ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ കാലാവസ്ഥ റെക്കോഡ് കണ്ടെത്തി
text_fieldsസൗദിയിൽ കണ്ടെത്തിയ ലോകത്തെ ഏറ്റവും ദൈർഘ്യമേറിയ കാലാവസ്ഥ റെക്കോഡുകളുടെ ശേഷിപ്പുകൾ
റിയാദ്: അറേബ്യൻ ഉപഭൂഖണ്ഡത്തിലെ ഏറ്റവും ദൈർഘ്യമേറിയ കാലാവസ്ഥാ റെക്കോഡ് കണ്ടെത്തിയതായി സൗദി പുരാവസ്തു കമീഷൻ അറിയിച്ചു. ഇതിന് 80 ലക്ഷം വർഷത്തിലേറെ പഴക്കമുണ്ട്. റിയാദ് മേഖലയുടെ വടക്കുകിഴക്കായി റുമാഹ് ഗവർണറേറ്റിലെ ഷൗയയുടെ മധ്യഭാഗത്ത് പ്രാദേശികമായി ‘ദുഹോൽ അൽ സമാൻ’ എന്നറിയപ്പെടുന്ന 22 ഗുഹകളെ അടിസ്ഥാനമാക്കി നടത്തിയ ശാസ്ത്രീയ പഠനങ്ങളുടെയും പരിശോധനയിലൂടെയുമാണ് സൗദിയിലെ പുരാതന കാലാവസ്ഥയുടെ കൃത്യമായ രേഖയെക്കുറിച്ച് പുരാവസ്തു കമീഷന്റെ വെളിപ്പെടുത്തൽ.
ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ കാലാവസ്ഥാ റെക്കോർഡായി ഇത് കണക്കാക്കപ്പെടുന്നു. ദശലക്ഷക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് സൗദി അറേബ്യ പൂർണമായും പച്ചപ്പണിഞ്ഞ ഭൂമിയായിരുന്നുവെന്നാണ് പഠനത്തിൽനിന്ന് മനസ്സിലാകുന്നതെന്നും കമീഷൻ അധികൃതർ പറഞ്ഞു.
ഗുഹാനിക്ഷേപങ്ങളെ അടിസ്ഥാനമാക്കിയ പഠനത്തിലൂടെ അറേബ്യൻ ഉപഭൂഖണ്ഡത്തിലെ ഏറ്റവും ദൈർഘ്യമേറിയ കാലാവസ്ഥാ റെക്കോഡ് കണ്ടെത്തിയതായി റിയാദിലെ കമീഷൻ ആസ്ഥാനത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ പുരാവസ്തു വിഭാഗം ഡയറക്ടർ ജനറൽ അജബ് അൽ ഉതൈബി പറഞ്ഞു. ആഫ്രിക്കക്കും ഏഷ്യക്കും യൂറോപ്പിനും ഇടയിൽ ജീവജാലങ്ങളുടെ വ്യാപനത്തിന് അറേബ്യൻ ഉപഭൂഖണ്ഡത്തിന്റെ പ്രാധാന്യം പഠനഫലങ്ങൾ ഉയർത്തിക്കാട്ടുന്നതായി അദ്ദേഹം വിശദീകരിച്ചു. അറേബ്യൻ ഉപഭൂഖണ്ഡത്തിൽ ഉടനീളമുള്ള ജീവജാലങ്ങളുടെ ജൈവവൈവിധ്യത്തിന്റെയും അവയുടെ ചലനത്തിന്റെയും ചരിത്രം മനസ്സിലാക്കാൻ ഇതു സഹായിക്കുന്നു.
യുഗങ്ങളിലുടനീളം മനുഷ്യരുടെ ചലനത്തെയും വ്യാപനത്തെയും കാലാവസ്ഥാ വ്യതിയാനം എങ്ങനെ ബാധിച്ചു എന്നതിന്റെയും വ്യാഖ്യാനങ്ങളുടെ ഫലങ്ങളെ ഈ പഠനം പിന്തുണക്കുന്നുവെന്ന് അൽഉതൈബി ചൂണ്ടിക്കാട്ടി. ‘ഗ്രീൻ അറേബ്യ പ്രോജക്ട്’ എന്ന കുടക്കീഴിൽ നിരവധി പ്രാദേശിക, അന്തർദേശീയ സ്ഥാപനങ്ങളുമായി സഹകരിച്ച് ‘കഴിഞ്ഞ 80 ലക്ഷം വർഷങ്ങളിൽ അറേബ്യൻ ഉപദ്വീപിലെ ആവർത്തിച്ചുള്ള ആർദ്ര കാലഘട്ടങ്ങൾ’ എന്ന തലക്കെട്ടിൽ ഹെറിറ്റേജ് കമീഷൻ ‘നേച്ചർ’ എന്ന ശാസ്ത്ര ജേണലിൽ പ്രസിദ്ധീകരിച്ച ശാസ്ത്രീയ ലേഖനത്തിൽ പഠനഫലങ്ങൾ വെളിപ്പെടുത്തിയിട്ടുണ്ട്.
പ്രദേശത്തിന്റെ പ്രകൃതിപരവും പാരിസ്ഥിതികവുമായ ചരിത്രം പര്യവേക്ഷണം ചെയ്യുക എന്നതാണ് ഇത് ലക്ഷ്യമിടുന്നത്. പുരാവസ്തു കമീഷൻ, സൗദി ജിയോളജിക്കൽ സർവേ, കിങ് സുഊദ് യൂനിവേഴ്സിറ്റി, ജർമനിയിലെ മാക്സ് പ്ലാങ്ക് ഇൻസ്റ്റിറ്റ്യൂട്ട്, ഓസ്ട്രേലിയയിലെ ഗ്രിഫിത്ത് യൂനിവേഴ്സിറ്റി, ജർമനി, ഇറ്റലി, യു.കെ, യു.എസ് തുടങ്ങി വിവിധ രാജ്യങ്ങളിൽനിന്നുള്ള നിരവധി സർവകലാശാലകളും ഗവേഷണകേന്ദ്രങ്ങളും ഉൾപ്പെടെ 27 വ്യത്യസ്ത പ്രാദേശിക, അന്തർദേശീയ സ്ഥാപനങ്ങളിൽനിന്നുള്ള 30 ഗവേഷകർ ഈ പഠനത്തിൽ പങ്കെടുത്തു.
22 ഗുഹാരൂപങ്ങളുടെ വിശകലനത്തിലൂടെ രാജ്യത്തെ പുരാതന കാലാവസ്ഥയുടെ കൃത്യമായ രേഖയാണ് ശാസ്ത്രീയ പഠനം വെളിപ്പെടുത്തുന്നത്. നിലവിലെ വരണ്ട സ്വഭാവത്തിൽനിന്ന് വ്യത്യസ്തമായി രാജ്യത്തിന്റെ ഭൂമിയെ ഫലഭൂയിഷ്ഠവും വാസയോഗ്യവുമായ അന്തരീക്ഷമാക്കി മാറ്റുന്നതിലേക്ക് നയിച്ച നിരവധി ഈർപ്പമുള്ള ഘട്ടങ്ങളുടെ തുടർച്ച ഈ രേഖ സൂചിപ്പിക്കുന്നുണ്ടെന്നും അൽഉതൈബി പറഞ്ഞു. ‘ഗ്രീൻ അറേബ്യ’ പദ്ധതിയുടെ ഫലങ്ങളുടെ ഭാഗമാണ് ഈ പഠനമെന്നും അൽഉതൈബി പറഞ്ഞു.-
പരിസ്ഥിതി വൈവിധ്യത്തെ സ്ഥിരീകരിക്കുന്നു -പുരാവസ്തു കമീഷൻ ചെയർമാൻ
റിയാദ്: സൗദി അറേബ്യ ഏകദേശം 80 ലക്ഷം വർഷങ്ങൾക്ക് മുമ്പ് പച്ചപ്പും മഴയുമുണ്ടായിരുന്ന ഒരു ശാദ്വല ഭൂമിയായിരുന്നെന്ന് റിയാദിന് സമീപത്തുള്ള അൽസമാൻ പ്രദേശത്തെ ഡസൻ കണക്കിന് ഗുഹകളിലെ ശാസ്ത്രീയ കണ്ടെത്തൽ തെളിയിച്ചുവെന്ന് പുരാവസ്തു കമീഷൻ ചെയർമാൻ ഡോ. ജാസർ അൽഹർബഷ് പറഞ്ഞു.
ഈ കണ്ടുപിടിത്തം ‘ശാസ്ത്രീയവും ആഗോളവും’ ആണ്. അത് ആവശ്യമായ മാനദണ്ഡങ്ങൾ പാലിക്കുകയും പ്രശസ്ത അന്താരാഷ്ട്ര ജേണലായ നേച്ചർ പ്രസിദ്ധീകരിക്കുകയും ചെയ്തു. ഈ കണ്ടെത്തൽ സൗദിയിലെ കാലാവസ്ഥയുമായും പരിസ്ഥിതിയുമായും ‘വിഷൻ 2030’ പ്രോഗ്രാമുകളിലൊന്നായ ഗ്രീൻ സൗദി അറേബ്യ പ്രോഗ്രാമുമായും ബന്ധപ്പെട്ടിരിക്കുന്നു.
ഇത്തരം കണ്ടുപിടിത്തങ്ങൾ പ്രധാനപ്പെട്ടതും ഈ ഭൂമി വലിയ പാരിസ്ഥിതിക, പ്രകൃതി, പുരാവസ്തു വൈവിധ്യങ്ങളാൽ സമ്പന്നമാണെന്ന് സ്ഥിരീകരിക്കുന്നതാണെന്ന് അൽഹർബഷ് പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.