കുവൈത്തിൽനിന്ന് റിയാദിലെത്തിയ ആന്ധ്ര സ്വദേശികളായ നാലംഗ കുടുംബം വാഹനാപകടത്തിൽ മരിച്ചു
text_fieldsറിയാദ്: കുവൈത്തിൽ നിന്ന് റിയാദിലേക്ക് ടൂറിസ്റ്റ് വിസയിലെത്തിയ ഇന്ത്യൻ കുടുംബം അപകടത്തിൽ മരിച്ചു. വെള്ളിയാഴ്ച പുലർച്ചെ ആറിന് റിയാദിനടുത്ത് തുമാമയിൽ ഹഫ്ന - തുവൈഖ് റോഡിൽ ഇവർ സഞ്ചരിച്ചിരുന്ന ഫോർഡ് കാറും സൗദി പൗരൻ ഓടിച്ചന്ന ട്രെയ്ലറും കൂട്ടിയിടിച്ച് തീപിടിച്ചാണ് അപകടം. ഫോർഡ് കാർ പൂർണമായും കത്തിയിട്ടുണ്ട്. മൃതദേഹങ്ങളും രേഖകളും ചാരമായി. അഞ്ചു പേരാണ് മരിച്ചത്. റിയാദ് ട്രാഫിക് പൊലീസ് റിയാദിലെ മലയാളി സാമൂഹിക പ്രവർത്തകൻ സിദ്ദീഖ് തുവ്വൂരിനെ അറിയിച്ചതാണ് ഈ വിവരം.
ഹൈദരാബാദ് സ്വദേശികളായ ഗൗസ് ദാന്തു (35), ഭാര്യ തബ്റാക് സർവർ (31), മക്കളായ മുഹമ്മദ് ദാമിൽ ഗൗസ് (രണ്ട്), മുഹമ്മദ് ഈഹാൻ ഗൗസ് (നാല്) എന്നിവരാണ് മരിച്ചതായി തിരിച്ചറിഞ്ഞത്. അഞ്ചാമൻ ആരാണെന്ന് അറിവായിട്ടില്ല. ഗൗസ് ദാന്തുവിന് കുവൈത്ത് ഇഖാമയാണുള്ളത്. മറ്റു വിവരങ്ങൾ ലഭ്യമല്ല.
കുവൈത്തിൽ നിന്ന് സൗദിയിലേക്ക് ടൂറിസ്റ്റ് വിസയിൽ വന്നതാണിവർ. മൃതദേഹങ്ങൾ റിയാദിൽനിന്ന് 100 കിലോമീറ്ററകലെ റുമാ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കുടുംബത്തെ കുറിച്ച് ആദ്യം വ്യക്തമായ വിവരമില്ലായിരുന്നു. കുടുംബത്തെ കുറിച്ച് വിവരം ലഭിക്കുന്നവർ റിയാദ് ഇന്ത്യൻ എംബസിയേയോ സാമൂഹിക പ്രവർത്തകൻ സിദ്ദീഖ് തുവ്വൂരിനെയോ (+966508517210, 0503035549) ബന്ധപ്പെടണമെന്ന് ആദ്യ വാർത്തകളിൽ അറിയിച്ചിരുന്നു. തുടർന്ന് അൽഖർജിൽനിന്ന് ഒരാൾ സിദ്ദീഖ് തുവ്വൂരിനെ വിളിച്ച് അവിടെയുള്ള ഒരു ആന്ധ്ര സ്വദേശിയുടെ അയൽവാസികളാണ് അപകടത്തിൽപെട്ട കുടുംബം എന്ന് അറിയിച്ചിരുന്നു. ശേഷം ദമ്മാമിൽനിന്ന് അടുത്ത ബന്ധുവും കുവൈത്തിൽനിന്ന് തബ്റാക് സർവറിെൻറ സഹോദരനും വിളിച്ചിരുന്നതായും അവർ ശനിയാഴ്ച റിയാദിലെത്തുമെന്ന് അറിയിച്ചിട്ടുണ്ടെന്നും സിദ്ദീഖ് തുവ്വൂർ ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു.
ടൂറിസ്റ്റ് വിസയിലെത്തിയ കുടുംബം റിയാദിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ സന്ദർശനം നടത്തിയിരുന്നു. റിയാദിലെ കിങ്ഡം ടവറിലെ സ്കൈവേയിൽനിന്ന് എടുത്ത കുടുംബ ചിത്രമാണ് ഒടുവിൽ സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തിട്ടുള്ളത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.