കാർബൺ ക്രെഡിറ്റ് വിൽപന; ലോകത്തിലെ ഏറ്റവും വലിയ ലേലം ഉച്ചകോടിയിൽ
text_fieldsറിയാദ്: എക്കാലത്തെയും ഏറ്റവും വലിയ 'കാർബൺ ക്രെഡിറ്റ്' ലേലത്തിന് റിയാദിൽ നടന്ന ഭാവി നിക്ഷേപ ഉച്ചകോടി വേദിയായി. സൗദി ഫ്യൂച്ചർ ഇനിഷ്യേറ്റിവ് ഇൻസ്റ്റിറ്റ്യൂട്ട് സംഘടിപ്പിച്ച ആറാമത് ത്രിദിന ഉച്ചകോടിയുടെ രണ്ടാം ദിനമായ ചൊവ്വാഴ്ച നിരവധി പ്രഖ്യാപനങ്ങളും ധാരണപത്രങ്ങളുടെ ഒപ്പിടലും നടന്നു. കാർബൺ വിമുക്ത ഭാവി അന്തരീക്ഷം സംബന്ധമായ സജീവ ചർച്ചകളാണ് നടന്നത്.
ഇൻസ്റ്റിറ്റ്യൂട്ടിന്റെ സി.ഇ.ഒ റിച്ചാർഡ് അതിയാസും ട്രയാൻ ഫണ്ട് മാനേജ്മെന്റിന്റെ സ്ഥാപക പങ്കാളി നെൽസൻ പെൽസും തമ്മിലുള്ള സംഭാഷണത്തോടെയാണ് രണ്ടാം ദിന പ്ലീനറി സെഷനുകൾ ആരംഭിച്ചത്. ആഗോളതലത്തിൽ നടന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങളെ ദീർഘവീക്ഷണ സ്വഭാവത്തിൽ അതിജീവിക്കാം എന്നതായിരുന്നു വിഷയം. 'ആഗോള മൈക്രോ ഫിനാൻസിന്റെ നാഡീസ്പന്ദനങ്ങൾ' എന്ന പ്രമേയത്തിൽ നടന്ന ചർച്ചയിൽ സൗദി ധനകാര്യ മന്ത്രി മുഹമ്മദ് അൽ-ജദ്ആൻ, ബഹ്റൈൻ ധനകാര്യ-സാമൂഹിക സമ്പദ്ഘടന മന്ത്രി ശൈഖ് സൽമാൻ ഖലീഫ ബിൻ ഖലീഫ, ലിബർട്ടി സ്ട്രാറ്റജിക് കാപ്പിറ്റൽ മാനേജിങ് പാർട്ണർ സ്റ്റിവൻ മിനുചിൻ എന്നിവർ ആഗോളവത്കരണം ലോക കമ്പോളത്തെ എപ്രകാരം ബാധിക്കുമെന്ന വിഷയത്തിൽ തങ്ങളുടെ വീക്ഷണങ്ങൾ അവതരിപ്പിച്ചു. സൗദി പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ടും തദാവുൽ ഗ്രൂപ്പും 'കാർബൺ രഹിത ഭാവി' എന്ന ലക്ഷ്യം ത്വരിതപ്പെടുത്തുന്നതിന് ഉപയുക്തമായ കാർബൺ മാർക്കറ്റിന്റെ ഫലപ്രഖ്യാപനം നടത്തി. 2060-ഓടെ കാർബൺ രഹിത അന്തരീക്ഷമെന്നതാണ് സൗദിയുടെ നയം.
ഉച്ചകോടിയിൽ 15 ദേശീയ, പ്രാദേശിക കമ്പനികൾ എക്കാലത്തെയും വലിയ കാർബൺ ക്രെഡിറ്റ് ലേലത്തിൽ പങ്കാളികളായി. അരാംകോ, ലയാൻ ഫിനാൻസിങ് കമ്പനി, സൗദി മൈനിങ് കമ്പനി എന്നിവയുൾപ്പെടെയുള്ള സ്ഥാപനങ്ങളാണ് ക്രെഡിറ്റുകൾ സ്വന്തമാക്കിയത്. ബഹ്റൈൻ, ഇറാഖ്, ജോർഡൻ, ഒമാൻ, സുഡാൻ എന്നിവിടങ്ങളിൽ നിക്ഷേപം നടത്താൻ ലക്ഷ്യമിട്ട് അഞ്ച് കമ്പനികൾ പുതുതായി രൂപവത്കരിക്കുമെന്ന് സൗദി പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ട് പ്രഖ്യാപിച്ചു. 2400 കോടി യു.എസ് ഡോളർ വരെ ഈ അഞ്ച് കമ്പനികളും നിക്ഷേപം നടത്തും.
കൃഷി, മത്സ്യബന്ധനം എന്നിവയിൽ സുസ്ഥിരത വർധിപ്പിക്കുന്നതിനായി രൂപകൽപന ചെയ്ത രണ്ട് നൂതന സാങ്കേതിക സംരംഭങ്ങളിൽ നിക്ഷേപം നടത്തുമെന്ന് ഫ്യൂച്ചർ ഇനിഷ്യേറ്റിവ് ഇൻസ്റ്റിറ്റ്യൂട്ടും പ്രഖ്യാപിച്ചു. ബ്രിട്ടൻ ആസ്ഥാനമായുള്ള ഡോഗ്ടൂത് കമ്പനിയിലെ നിക്ഷേപമാണ് അതിലൊന്ന്. പഴവർഗങ്ങൾ കൈകാര്യം ചെയ്യുന്ന സ്വയം നിയന്ത്രണശേഷിയുള്ള റോബോട്ടുകളെ വികസിപ്പിച്ചെടുക്കുന്ന പദ്ധതിയാണ്. വിള പാഴാക്കൽ കുറക്കുന്നതിന് സഹായിക്കുന്ന സംരംഭമാണിത്.
ആഗോള സമുദ്രോൽപന്ന വ്യാപാരം പ്രോത്സാഹിപ്പിക്കുന്നതിന് ധനസഹായം നൽകുന്ന സാങ്കേതിക രീതിയാണ് രണ്ടാമത്തേത്.
എന്താണ് കാർബൺ ക്രെഡിറ്റ്?
ഒരു നിശ്ചിത അളവിലുള്ള കാർബൺ ഡൈ ഓക്സൈഡ് പുറന്തള്ളാനുള്ള അവകാശം വ്യക്തമാക്കുന്ന വാണിജ്യ സർട്ടിഫിക്കറ്റാണ് കാർബൺ ക്രെഡിറ്റ്. അന്തരീക്ഷ മലിനീകരണത്തിനും ആഗോള താപനത്തിനും ഇടയാക്കുന്ന കാർബൺ ഡൈ ഓക്സൈഡ് ബഹിർഗമനം കുറക്കാനും ക്രമേണ കാർബൺ രഹിത ഭാവി രൂപപ്പെടുത്താനുമുള്ള ലോകരാജ്യങ്ങളുടെ കൂട്ടായ ശ്രമം നടക്കുകയാണ്. അതിനിടയിൽ വ്യവസായ ആവശ്യാർഥം പരിമിതമായ അളവിൽ കാർബൺ പുറന്തള്ളലിന് അനുമതി നൽകുന്ന ഈ ക്രെഡിറ്റ് സ്വന്തമാക്കാനാണ് കമ്പനികൾ പരിശ്രമിക്കുന്നത്. ഇതിനുള്ള ലേലമാണ് ഉച്ചകോടിയിൽ നടന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.