സൗദിയിലെ ആദ്യ ‘ഡിജിറ്റൽ ജീവനക്കാരന്’ നിയമനം
text_fieldsസൗദിയിലെ ആദ്യ ‘ഡിജിറ്റൽ ജീവനക്കാരൻ’ നിയമനം ഗതാഗത, ലോജിസ്റ്റിക്സ് മന്ത്രി എൻജി. സ്വാലിഹ് ബിൻ മനാസർ അൽ ജാസർ ഉദ്ഘാടനം ചെയ്യുന്നു
റിയാദ്: സൗദി അറേബ്യയിൽ ആദ്യത്തെ ‘ഡിജിറ്റൽ ജീവനക്കാരന്’ നിയമനം. വിമാനത്താവളങ്ങളിൽ പ്രവർത്തിക്കുന്ന സൗദി ഗ്രൗണ്ട് സർവിസസ് കമ്പനിയാണ് ഗ്രൗണ്ട് ഹാൻഡ്ലിങ് ജോലിക്ക് ‘ഡിജിറ്റൽ ജീവനക്കാരനെ’ നിയമിച്ചത്. ഇതിന്റെ ഉദ്ഘാടനം ഗതാഗത, ലോജിസ്റ്റിക്സ് മന്ത്രി എൻജി. സ്വാലിഹ് ബിൻ മനാസർ അൽ ജാസർ നിർവഹിച്ചു. സിവിൽ ഏവിയേഷൻ ജനറൽ അതോറിറ്റി പ്രസിഡന്റ് അബ്ദുൽ അസീസ് അൽ ദുവൈലെജ്, സൗദി ഗ്രൗണ്ട് സർവിസസ് കമ്പനി സി.ഇ.ഒ മുഹമ്മദ് ബിൻ അബ്ദുൽ കരീം മാസി എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
സൗദി ഗ്രൗണ്ട് സർവിസസ് കമ്പനിയുടെ ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ ആൻഡ് പ്രോസസ് ഓട്ടോമേഷൻ സ്ട്രാറ്റജിയുടെ ചട്ടക്കൂടിലാണ് കമ്പനിക്ക് വേണ്ടി പ്രവർത്തിക്കാൻ ഡിജിറ്റൽ ജീവനക്കാരനെ രൂപകൽപന ചെയ്തിരിക്കുന്നത്. ആധുനിക സാങ്കേതിക വിദ്യയുടെയും ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെയും വിശാലവും പരിമിതികളില്ലാത്തതുമായ സൗകര്യങ്ങൾ ഉപയോഗിച്ച് പ്രവർത്തനങ്ങൾ മികവുറ്റതാക്കാനുള്ള കമ്പനിയുടെ ശ്രമങ്ങളും സ്ഥാപനങ്ങളിൽ അതിന്റെ ഗുണപരമായ സ്വാധീനം നടപ്പാക്കുന്നതിന്റെയും ഭാഗമാണ് ഇത്.
‘ഡിജിറ്റൽ ജീവനക്കാരന്’ പ്രഫഷനൽ കാർഡും നിയമന ഉത്തരവും മന്ത്രി കൈമാറി. ഈ ഡിജിറ്റൽ ജീവനക്കാരൻ തന്നെ ഏൽപിച്ച ജോലികൾ സ്വമേധയാ എളുപ്പത്തിലും വേഗത്തിലും ചെയ്യും. ഇതിലൂടെ പ്രതിവർഷം 10,000 മണിക്കൂർ ലാഭിക്കാനാവും. ഗ്രൗണ്ട് ഹാൻഡ്ലിങ്ങുമായി ബന്ധപ്പെട്ട പതിവുജോലികളാണ് ചെയ്യുക. ഹാജർ മാനേജ്മെന്റ്, വേഗത്തിലുള്ള റിപ്പോർട്ടിങ്, ഡാറ്റ വിശകലനം എന്നിവ ചുമതലകളിലുൾപ്പെടുന്നു.
ആവശ്യമായ കൃത്യത പാലിക്കുന്നതിനും പ്രവർത്തന ആവശ്യകതകൾക്ക് അനുസൃതമായി ടീമുകളുടെ സന്നദ്ധത തത്സമയം ഉറപ്പാക്കുന്നതിനും ഇത് സഹായിക്കും. ഇത് ഉൽപാദനക്ഷമത വർധിപ്പിക്കുകയും വിമാന കമ്പനികൾക്കും യാത്രക്കാർക്കും നൽകുന്ന സേവനങ്ങളുടെ നിലവാരം ഉയർത്തുകയും ചെയ്യും. ആവർത്തിച്ചുള്ള മനുഷ്യപ്രവർത്തനം വേണ്ടിവരുന്ന ജോലികൾക്ക് പകരം തന്ത്രപരമായ ജോലികളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് സമയവും പരിശ്രമവും ലാഭിക്കാനാകും.
രാജ്യത്തെ വിമാനത്താവളങ്ങളിലെ ഓട്ടോമേറ്റഡ് സേവനങ്ങളെയും ഏറ്റവും പുതിയ ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ സാങ്കേതികവിദ്യകളുടെ ഉപയോഗത്തെയും ഗതാഗത മന്ത്രി എൻജി. സ്വാലിഹ് അൽജാസർ പ്രശംസിച്ചു. പ്രകടനം മെച്ചപ്പെടുത്തുന്നതിനും സമയം ലാഭിക്കുന്നതിനുമായി ആധുനിക സാങ്കേതികവിദ്യകളിൽനിന്ന് പ്രയോജനം നേടുന്നതിനു പുറമേ ജോലിയുടെ വേഗത വർധിപ്പിക്കുന്നതിനും യാത്രക്കാരുടെ അനുഭവം മെച്ചപ്പെടുത്തുന്നതിനും ഇത് സഹായിക്കുന്നു.
ഇത് നൽകുന്ന സേവനങ്ങളുടെ നിലവാരത്തെ ക്രിയാത്മകമായി പ്രതിഫലിപ്പിക്കുന്നുവെന്നും ഗതാഗത മന്ത്രി പറഞ്ഞു. പ്രകടനത്തിന്റെയും സേവനങ്ങളുടെയും നിലവാരം ഉയർത്തുന്നതിന് ആധുനിക സാങ്കേതികവിദ്യയുടെ ഉപയോഗം വിപുലീകരിക്കാൻ കമ്പനി ആഗ്രഹിക്കുന്നുവെന്ന് സൗദി ഗ്രൗണ്ട് സർവിസസ് കമ്പനിയുടെ സി.ഇ.ഒ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.