അൽഅഖ്‌സ പള്ളിയിലെ ഇസ്രായേൽ അതിക്രമത്തെ അപലപിച്ച് സൗദി
text_fieldsറിയാദ്: അധിനിവേശ പൊലീസിന്റെ സംരക്ഷണത്തോടെ ഇസ്രായേൽ ദേശീയ സുരക്ഷാ മന്ത്രി അൽഅഖ്‌സ പള്ളിയിലേക്ക് ഇരച്ചുകയറുകയും അതിൽനിന്ന് വിശ്വാസികളെ നീക്കം ചെയ്യുകയും ചെയ്തതിനെ സൗദി വിദേശകാര്യ മന്ത്രാലയം ശക്തമായി അപലപിച്ചു. അൽഅഖ്‌സ പള്ളിയുടെ പവിത്രതക്കെതിരായ തുടർച്ചയായ ഇസ്രായേൽ ആക്രമണങ്ങളെ വീണ്ടും അപലപിക്കുന്നുവെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
വടക്കൻ ഗസ്സ മുനമ്പിലെ ജബാലിയ ക്യാമ്പിൽ ഫലസ്തീൻ അഭയാർഥികൾക്കായുള്ള യു.എൻ റിലീഫ് ആൻഡ് വർക്ക്സ് ഏജൻസിയിൽ അഫിലിയേറ്റ് ചെയ്തിരിക്കുന്ന ഒരു ക്ലിനിക്ക് ഇസ്രായേൽ സേന ആക്രമിച്ചതിലും മന്ത്രാലയം അപലപിച്ചു. അന്താരാഷ്ട്ര, ദുരിതാശ്വാസ സംഘടനകളെയും അവരുടെ തൊഴിലാളികളെയും ലക്ഷ്യം വെച്ചുള്ള ഇസ്രായേലി സേനയുടെ തുടർച്ചയായ ആക്രമണത്തെയും അന്താരാഷ്ട്ര നിയമങ്ങളുടെയും അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെയും ഇസ്രായേൽ തുടർച്ചയായ ലംഘനങ്ങളെയും അപലപിക്കുന്നുവെന്ന് വിദേശകാര്യ മന്ത്രാലയം പറഞ്ഞു.
മാനുഷിക മൂല്യങ്ങളെയോ അന്താരാഷ്ട്ര നിയമങ്ങളെയോ മാനദണ്ഡങ്ങളെയോ മാനിക്കാത്ത ഇസ്രായേലി യുദ്ധ യന്ത്രം അവസാനിപ്പിക്കണമെന്നും അവരുടെ എല്ലാ ലംഘനങ്ങൾക്കും ഇസ്രായേലി അധിനിവേശ അധികാരികളെ ഉത്തരവാദികളാക്കണമെന്നും സൗദി അറേബ്യ അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെട്ടു.
ഇത്തരം ഗുരുതരമായതും തുടർച്ചയായതുമായ ലംഘനങ്ങൾ തടയുന്നതിൽ അന്താരാഷ്ട്ര സമൂഹത്തിന്റെ പരാജയം ആഗ്രഹിക്കുന്ന സമാധാനം കൈവരിക്കാനുള്ള സാധ്യത കുറക്കുമെന്ന മുന്നറിയിപ്പ് ആവർത്തിക്കുന്നുവെന്ന് സൗദി വിദേശകാര്യ മന്ത്രാലയം പറഞ്ഞു. ഇസ്രായേൽ അധിനിവേശ സേനയുടെ സംരക്ഷണത്തിൽ ഒരു മന്ത്രിയും നൂറുകണക്കിന് അധിനിവേശക്കാരും അൽ അഖ്സ പള്ളി അക്രമിക്കുകയും അതിന്റെ മുറ്റങ്ങൾ അശുദ്ധമാക്കുകയും ചെയ്തതിനെ ഒ.ഐ.സി ശക്തമായി അപലപിച്ചു. ഇത് ലോകമെമ്പാടുമുള്ള മുസ്ലിംകളുടെ വികാരങ്ങളെ പ്രകോപിപ്പിക്കുന്നതാണ്.
യു.എൻ പ്രമേയങ്ങളുടെ നഗ്നമായ ലംഘനമാണ്. ആക്രമണം, കുടിയേറ്റം, കൂട്ടി വെസ്റ്റ് ബാങ്കിന് മേൽ ഇസ്രായേൽ പരമാധികാരം അടിച്ചേൽപ്പിക്കാനും ഇസ്ലാമിക പുണ്യസ്ഥലങ്ങളുടെ പ്രത്യേകിച്ച് അൽഅഖ്‌സ പള്ളിയുടെ ചരിത്രപരവും നിയമപരവുമായ പദവി മാറ്റാനുമാണ് ഇസ്രായേൽ പദ്ധതിയിടുന്നത്. അധിനിവേശ നഗരമായ ജറുസലേമും അതിലെ പുണ്യസ്ഥലങ്ങളും ഉൾപ്പെടെ ഫലസ്തീൻ ഭൂമിയിൽ ഇസ്രായേലിന് പരമാധികാരമില്ലെന്നും ഒ.ഐ.സി ഊന്നിപ്പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.