ഗസ്സയിലെ ഇസ്രായേൽ ആക്രമണത്തെ സൗദി അപലപിച്ചു
text_fieldsജിദ്ദ: ഗസ്സയിൽ ഇസ്രായേൽ അധിനിവേശ സേന നടത്തിയ ആക്രമണത്തെ സൗദി അറേബ്യ ശക്തമായി അപലപിച്ചു. ഫലസ്തീൻ ജനതക്കൊപ്പം നിൽക്കുമെന്നും രാജ്യത്തിന്റെ പിന്തുണയുണ്ടാകുമെന്നും ആക്രമണത്തെ അപലപിച്ച് പുറത്തിറക്കിയ പ്രസ്താവനയിൽ സൗദി വിദേശമന്ത്രാലയം വ്യക്തമാക്കി.
ദീർഘകാലമായി തുടരുന്ന ഇസ്രായേൽ അതിക്രമം അവസാനിപ്പിക്കാനും സാധാരണക്കാർക്ക് ആവശ്യമായ സംരക്ഷണം നൽകാനും എല്ലാ ശ്രമങ്ങളും നടത്താൻ അന്താരാഷ്ട്ര സമൂഹത്തോട് മന്ത്രാലയം ആവശ്യപ്പെട്ടു. ഗസ്സയിൽ ഇസ്രായേൽ അധിനിവേശസേന നടത്തിയ ആക്രമണത്തെ മുസ്ലിം വേൾഡ് ലീഗും അപലപിച്ചു.
നിരപരാധികളായ സാധാരണക്കാർക്ക് കനത്ത നഷ്ടം വരുത്തിവെച്ച ആക്രമണത്തെ ശക്തമായി അപലപിക്കുന്നു. പ്രശ്‌നം സങ്കീർണമാക്കുകയും മേഖലയിലെ സമാധാന സാധ്യതകളെ തുരങ്കം വെക്കുകയും ചെയ്യുന്ന ഈ ആക്രമണങ്ങൾക്ക് പകരം നീതിപൂർവകവും സമഗ്രവുമായ സമാധാനത്തിനായി എല്ലാവരും പ്രവർത്തിക്കേണ്ടതിന്റെ പ്രാധാന്യം മുസ്ലിം വേൾഡ് ലീഗ് ഉണർത്തി. ആക്രമണം തടയാൻ അന്താരാഷ്ട്ര സമൂഹം വേഗത്തിൽ ഇടപെടണമെന്നും ആവശ്യപ്പെട്ടു.
നിരവധി ഫലസ്തീനികൾക്ക് പരിക്കേൽക്കാനും ജീവൻ അപഹരിക്കാനും ഇടയാക്കിയ ഗസ്സയിലെ ഇസ്രായേലി അധിനിവേശസേനയുടെ ക്രൂരമായ ആക്രമണത്തെ ഗൾഫ് സഹകരണ (ജി.സി.സി) കൗൺസിലും അപലപിച്ചു. ഇസ്രായേൽ അധിനിവേശ ശക്തികൾ നടത്തിക്കൊണ്ടിരിക്കുന്ന കുറ്റകൃത്യങ്ങളുടെ തുടർച്ച അന്താരാഷ്ട്ര നിയമങ്ങളുടെയും പ്രമേയങ്ങളുടെയും ലംഘനമല്ലാതെ മറ്റൊന്നുമല്ലെന്ന് ജി.സി.സി സെക്രട്ടറി ജനറൽ ഡോ. നാഇഫ് ഫലാഹ് മുബാറക് അൽഹജ്‌റഫ് പറഞ്ഞു.
സിവിലിയന്മാർക്കെതിരെ, പ്രത്യേകിച്ച് സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ അരങ്ങേറുന്ന ഈ ക്രൂരതയെ തടുക്കാൻ അന്താരാഷ്ട്ര സമൂഹം അടിയന്തരമായി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇസ്‍ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒ.ഐ.സിയും ഗസ്സയിലെ ആക്രമണത്തെ അപലപിച്ചു. അന്താരാഷ്ട്ര നിയമങ്ങളുടെയും സമാധാന പ്രമേയങ്ങളുടെയും നഗ്നമായ ലംഘനമാണ് ഗസ്സയിലെ നിരപരാധികൾക്ക് നേരെയുള്ള ആക്രമണമെന്ന് ഒ.ഐ.സി സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ കുറ്റപ്പെടുത്തി. ഈ അപകടകരമായ ആക്രമണത്തിന്റെ അനന്തരഫലങ്ങളുടെ പൂർണ ഉത്തരവാദിത്തം അധിനിവേശ ശക്തിയായ ഇസ്രായേലിനാണ്. ഇസ്രായേൽ ആക്രമണം തടയുന്നതിനും ഫലസ്തീൻ ജനതക്ക് സംരക്ഷണം നൽകുന്നതിനും അന്താരാഷ്ട്ര സമൂഹത്തോട് പ്രത്യേകിച്ച് യു.എൻ സുരക്ഷ കൗൺസിലിനോട് ആവശ്യപ്പെടുകയാണെന്നും പ്രസ്താവനയിൽ വ്യക്തമാക്കി. ഗസ്സയിലെ ക്രൂരമായ ഇസ്രായേലി ആക്രമണത്തെ ഏറ്റവും ശക്തമായ ഭാഷയിൽ അറബ് ലീഗും അപലപിച്ചു.
ആക്രമണത്തിന്റെയും അതിന്റെ പ്രത്യാഘാതങ്ങളുടെയും പൂർണ ഉത്തരവാദിത്തം ഇസ്രായേലിനാണ്. അന്താരാഷ്ട്ര നീതിന്യായ സ്ഥാപനങ്ങൾ ഇതിൽ ശക്തമായി ഇടപെടേണ്ടതുണ്ടെന്നും അറബ് ലീഗ് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.