സൗദിയിൽ വൻ യുറേനിയം ശേഖരമുണ്ട് -ഊർജമന്ത്രി
text_fieldsഊർജമന്ത്രി അബ്ദുൽ അസീസ് ബിൻ സൽമാൻ
ജുബൈൽ: സൗദിയിൽ വലിയ അളവിൽ യുറേനിയം സമ്പത്തുണ്ടെന്ന് ഊർജമന്ത്രി അബ്ദുൽ അസീസ് ബിൻ സൽമാൻ. റിയാദിൽ ആരംഭിച്ച അന്താരാഷ്ട്ര ഖനിജ സമ്മേളനത്തിൽ പവർ പ്ലാന്റുകളിൽ യുറേനിയത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. യുറേനിയം കണ്ടെത്താനും ഏറ്റവും സുതാര്യമായ രീതിയിൽ പുനർനിർമിക്കാനും രാജ്യം ആഗ്രഹിക്കുന്നു.
അതിനു വേണ്ടി പങ്കാളികളെ കണ്ടെത്തുകയും അവ കയറ്റുമതി ചെയ്യുകയും വ്യവസായത്തെ വികസിപ്പിക്കുകയും ചെയ്യും. രാജ്യത്തെ എണ്ണയെ ആശ്രയിക്കുന്നത് കുറക്കുകയാണ് പ്രധാന ലക്ഷ്യം. ധാതുക്കളുടെ ലഭ്യതയും അവയുടെ ഉടമസ്ഥാവകാശത്തിന്റെ കേന്ദ്രീകരണവുമായി ബന്ധപ്പെട്ട് വിവിധതരത്തിലുള്ള വെല്ലുവിളികളുണ്ട്. പശ്ചിമേഷ്യയിൽ എണ്ണയുടെ അമിതമായ ആശ്രയത്വത്തിന്റെ ആശങ്കയിൽനിന്ന് മാറുന്നതിന് ചില നടപടികൾ അനിവാര്യമാണ്. ഊർജ പരിവർത്തനം കൈവരിക്കുന്നതിനുള്ള താക്കോലാണ് യുറേനിയം.
എന്നാൽ, ഇതിന്റെ പേരിൽ സൗദി സുരക്ഷയെ ത്യജിക്കില്ലെന്നും മന്ത്രി എടുത്തുപറഞ്ഞു. രാജ്യത്തിന്റെ ഖനനമേഖല വികസിപ്പിക്കുന്നത് സാമ്പത്തികവും പാരിസ്ഥിതികവുമായ മാറ്റങ്ങളെ എങ്ങനെ സഹായിക്കുമെന്ന് ചർച്ച ചെയ്യുന്നതിനിടെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. 30ലധികം രാജ്യങ്ങളിൽ നിന്നുള്ള മന്ത്രിമാരെയും സംഘടനകളെയും ഖനനരംഗത്തെ വിദഗ്ധരെയും ഒരുമിച്ച് കൊണ്ടുവരുന്ന പ്രത്യേക പരിപാടിയാണ് ഖനിജസമ്മേളനം.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.