സൗദി ലോകത്ത് വാക്സിനുകൾ തുല്യരീതിയിൽ ലഭ്യമാക്കാൻ ശ്രമിക്കുന്നു
text_fieldsമഡ്രിഡിൽ നടന്ന വേൾഡ് വാക്സിൻ സമ്മേളനത്തിൽനിന്ന്
ജിദ്ദ: ലോകമെമ്പാടും വാക്സിനുകളുടെ വിതരണം തുല്യരീതിയിൽ ഉറപ്പാക്കാനുള്ള ആഗോള ശ്രമങ്ങളിൽ സൗദി അറേബ്യ മുൻനിര രാജ്യമാണെന്ന് റോയൽ കോർട്ട് ഉപദേശകനും കിങ് സൽമാൻ റിലീഫ് കേന്ദ്രം ജനറൽ സൂപ്പർവൈസറുമായ ഡോ. അബ്ദുല്ല ബിൻ അബ്ദുൽ അസീസ് അൽറബീഅ പറഞ്ഞു. മഡ്രിഡിൽ നടന്ന വേൾഡ് വാക്സിൻ സമ്മേളനത്തിന്റെ ഭാഗമായി ‘അടുത്ത തലമുറയുടെ പ്രതിരോധശേഷി ഉയർത്തൽ’ തലക്കെട്ടിൽ നടന്ന സെഷനിലാണ് ഇക്കാര്യം പറഞ്ഞത്.
ഗ്ലോബൽ അലയൻസ് ഫോർ വാക്സിൻസ് ആൻഡ് ഇമ്യൂണൈസേഷൻ, കോവാക്സ് തുടങ്ങിയ സംരംഭങ്ങൾക്ക് സൗദി ശക്തമായ പിന്തുണ നൽകിയിട്ടുണ്ട്. ഒ.ഐ.സി രാജ്യങ്ങൾ ഉൾപ്പെടെ ലോകത്തിലെ ഏറ്റവും ദുർബലമായ ആരോഗ്യ സംവിധാനങ്ങളുള്ള രാജ്യങ്ങളിലെ ജനങ്ങൾക്ക് പ്രതിരോധ കുത്തിവെപ്പ് നടത്താൻ പ്രാപ്തമാക്കുന്നതിനു വേണ്ടിയാണിതെന്നും ഡോ. റബീഅ പറഞ്ഞു.സൗദി ഇതുവരെ 863 ദശലക്ഷം യു.എസ് ഡോളർ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് സഹായമായി നൽകിയിട്ടുണ്ട്. 41ലധികം രാജ്യങ്ങളിലേക്ക് വാക്സിനുകളും പകർച്ചവ്യാധി പ്രതിരോധ വസ്തുക്കളും നൽകിയിട്ടുണ്ട്.
പകർച്ചവ്യാധി ഉൾപ്പെടെ ഏത് ആരോഗ്യ അടിയന്തരാവസ്ഥയിലും ആളുകളുടെ ആരോഗ്യ സംവിധാനങ്ങളുടെ സുസ്ഥിരത ഉറപ്പാക്കാൻ വിവിധ രാജ്യങ്ങൾക്കുള്ള പിന്തുണയും സഹായവും നൽകുന്നത് സൗദി തുടരുമെന്നും ഡോ. റബീഅ പറഞ്ഞു. അപകടകരമായ രോഗങ്ങൾക്കെതിരെയുള്ള പ്രതിരോധ കുത്തിവെപ്പുകൾ ലോകത്തിലെ എല്ലാവർക്കും പ്രത്യേകിച്ച് കുട്ടികൾക്ക് തുല്യമായ നിലയിൽ ലഭിക്കുന്ന ഒരു ഭാവിയെയാണ് സൗദി അറേബ്യ ആഗ്രഹിക്കുന്നത്. വാക്സിനുകളുടെ പ്രാദേശിക ഉൽപാദനം വഴി എല്ലാ രാജ്യങ്ങളിലും വാക്സിനുകളുടെയും അടിയന്തര ചികിത്സക്കാവശ്യമായ വസ്തുക്കളുടെയും ലഭ്യത ഗണ്യമായി മെച്ചപ്പെടുത്താനാകുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു.
സൗദി അറേബ്യ വാക്സിനുകളുടെ ഉൽപാദന കേന്ദ്രമാകാൻ നിക്ഷേപം നടത്തും. കിങ് സൽമാൻ റിലീഫ് സെന്ററിനെ രാജ്യത്തിന്റെ മാനുഷിക മുഖമായി മാറ്റാനും ശ്രമിക്കും. ആവശ്യമായ സമയങ്ങളിൽ വാക്സിനുകളും മറ്റ് മാനുഷിക സഹായങ്ങളും വേഗത്തിലും എളുപ്പത്തിലും എത്തിക്കാൻ സാധിക്കുന്നതിനായി ചെങ്കടലിൽ ഒരു ലോജിസ്റ്റിക് സെൻറർ സ്ഥാപിക്കാൻ പദ്ധതി ആവിഷ്കരിക്കുന്നതായി ഡോ. റബീഅ പറഞ്ഞു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.