സൗദിയിലെ ആദ്യത്തെ ഒഴുകുന്ന ജലശുദ്ധീകരണ പ്ലാന്റ് തുറന്നു
text_fieldsജിദ്ദ: സൗദിയിലെ ആദ്യത്തെ ഒഴുകുന്ന ജലശുദ്ധീകരണ പ്ലാൻറ് ഉദ്ഘാടനം ചെയ്തു. സൗദിയുടെ പടിഞ്ഞാറൻ തീരത്ത് അൽ ശുഖൈഖ് തുറമുഖത്തിനു സമീപമാണ് പ്ലാൻറ് ഒരുക്കിയിരിക്കുന്നത്.
പരിസ്ഥിതി-ജലം-കൃഷി മന്ത്രാലയത്തിനു കീഴിലെ ജലപദ്ധതി പാക്കേജുകളിലുൾപ്പെട്ട ഈ പ്ലാൻറ് സൗദിയിലെ എല്ലാ പ്രദേശങ്ങളിലും ജലവിതരണ സുരക്ഷ ഉറപ്പാക്കാനും വർധിപ്പിക്കാനും ലക്ഷ്യമിട്ടുള്ളതാണ്.
മന്ത്രി അബ്ദുറഹ്മാൻ അൽഫദ്ലി, കടൽജല ശുദ്ധീകരണ കോർപറേഷൻ ഗവർണർ അബ്ദുല്ല അൽ അബ്ദുൽ കരീം എന്നിവരുടെ സാന്നിധ്യത്തിൽ ജീസാൻ മേഖല ഗവർണർ അമീർ മുഹമ്മദ് ബിൻ നാസറാണ് പുതിയ പദ്ധതി ഉദ്ഘാടനം ചെയ്തത്. പ്ലാൻറിന് പ്രതിദിനം 50,000 ക്യുബിക് മീറ്റർ ജലം ഉൽപാദിപ്പിക്കാനുള്ള ശേഷിയുണ്ട്.
ഏറ്റവും മികച്ച പ്രാദേശിക, അന്തർദേശീയ മാനദണ്ഡങ്ങളും ചട്ടങ്ങളും അവലംബിച്ച് ഉയർന്ന അളവിലുള്ള ജല ശുദ്ധീകരണം ഉറപ്പാക്കാൻ സഹായിക്കുന്നതാണ് പുതുതായി ആരംഭിച്ച ഫ്ലോട്ടിങ് സ്റ്റേഷൻ.
സൽമാൻ രാജാവിന്റെയും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാന്റെയും പരിധിയില്ലാത്ത പിന്തുണയാൽ എല്ലാ പ്രദേശങ്ങളിലും ശുദ്ധീകരിച്ച ജലം നൽകി സുസ്ഥിര വികസനത്തിനായാണ് മുന്നോട്ടുപോകുന്നതെന്ന് കടൽജല ശുദ്ധീകരണ കോർപറേഷൻ ഗവർണർ എൻജി. അബ്ദുല്ല അൽ അബ്ദുൽകരീം പറഞ്ഞു.
ദേശീയ ജലവിതരണ രംഗത്ത് ഈ നേട്ടം കൈവരിക്കാനായതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. ഈ അഭിലാഷ പദ്ധതി ജലവിതരണം ലക്ഷ്യമാക്കിയുള്ള ശ്രമങ്ങൾക്ക് ഒരു പ്രധാന കൂട്ടിച്ചേർക്കലാണ്.
ഈ പദ്ധതിയിൽ സ്വീകരിച്ചിട്ടുള്ള ഉയർന്ന സാങ്കേതികവിദ്യകളും ഉൽപാദനശേഷിയിലെ വർധനയും ദേശീയ സമ്പദ്വ്യവസ്ഥയിലെ വളർച്ചക്ക് സഹായകമാകുമെന്നും ജലശുദ്ധീകരണ കോർപറേഷൻ ഗവർണർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.