ഇസ്രയേൽ സേനയുടെ അൽ അഖ്‌സ പള്ളി അതിക്രമം; സൗദിയും മുസ്ലിം വേൾഡ് ലീഗും അറബ് പാർലിമെൻറും അപലപിച്ചു
text_fieldsജിദ്ദ: ഇസ്രായേൽ സേന അൽ അഖ്‌സ പള്ളിയിൽ അതിക്രമിച്ച് കയറിയതിനെ സൗദി അറേബ്യ ശക്തമായി അപലപിച്ചു. അൽ അഖ്‌സ പള്ളിയിൽ അതിക്രമിച്ച് കയറുകയും കവാടങ്ങൾ അടയ്ക്കുകയും പള്ളിക്കകത്തും ബാഹ്യ മുറ്റങ്ങളിലുമുള്ള വിശ്വാസികളെ ആക്രമിക്കുകയും ചെയ്തതിനെ സൗദി അറേബ്യ അപലപിക്കുന്നുവെന്ന് വിദേശകാര്യ മന്ത്രാലയമാണ് വ്യക്തമാക്കിയത്. അൽ അഖ്‌സ പള്ളിയുടെ പവിത്രതയ്ക്കും ഇസ്‌ലാമിക സമൂഹത്തിൽ പള്ളിക്കുള്ള സ്ഥാനത്തിനു മേലുള്ള നഗ്നമായ ആക്രമണവും അന്താരാഷ്ട്ര പ്രമേയങ്ങളുടെയും ഉടമ്പടികളുടെയും ലംഘനവുമാണിത്.
ഫലസ്തീൻ ജനതയ്ക്കും അവരുടെ ഭൂമിക്കും പുണ്യസ്ഥലങ്ങൾക്കും മേലുള്ള ഇത്തരം കുറ്റകൃത്യങ്ങളുടെയും ലംഘനങ്ങളുടെയും തുടർച്ചയുടെ അനന്തരഫലങ്ങൾക്ക് ഇസ്രായേൽ അധിനിവേശ സേനയെ പൂർണമായി ഉത്തരവാദികളാക്കുന്നതിൽ അന്താരാഷ്ട്ര സമൂഹം തങ്ങളുടെ പങ്ക് വഹിക്കണം. മധ്യപൗരസ്ത്യ മേഖലയിലെ സമാധാന പ്രക്രിയ പുനരാരംഭിക്കണമെന്നും സൗദി അറേബ്യ ആവശ്യപ്പെട്ടു.
ഇസ്രായേൽ സേന അൽ അഖ്‌സ പള്ളിയിലേക്ക് ഇരച്ചുകയറുകയും കവാടങ്ങൾ അടയ്ക്കുകയും പള്ളിക്കകത്തും പുറത്തെ മുറ്റത്തും നിരായുധരായ വിശ്വാസികളെ ആക്രമിക്കുകയും ചെയ്തതിനെ മുസ്ലിം വേൾഡ് ലീഗും (റാബിത്വ) അറബ് പാർലമെൻറും അപലപിച്ചു. ഇസ്‌ലാമിക പവിത്രതയെയും വിശ്വാസികളുടെ സുരക്ഷിതത്വത്തെയും സമാധാനത്തെയും ബാധിക്കുന്ന അപകടകരമായ അതിക്രമത്തെ മുസ്ലിം വേൾഡ് ലീഗ് ജനറൽ സെക്രട്ടേറിയയേറ്റിനും അതിന്റെ കൗൺസിലുകൾക്കും ബോഡികൾക്കും വേണ്ടി സെക്രട്ടറി ജനറൽ ഡോ. മുഹമ്മദ് ബിൻ അബ്ദുൽ കരീം അൽ ഈസ അപലപിച്ചു. ഈ അതിക്രമം എല്ലാ നിയമങ്ങളെയും ലംഘിക്കുന്നു. അന്താരാഷ്ട്ര പ്രമേയങ്ങളുടെ ലംഘനമാണിത്. ഇത് തടയാനും അപലപിക്കാനും അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെടുന്നുവെന്ന് പ്രസ്താവനയിൽ മുസ്ലിംവേൾഡ് ലീഗ് ജനറൽ സെക്രട്ടറി പറഞ്ഞു.
അൽ അഖ്‌സ പള്ളിക്കും അവിടെയുള്ള വിശ്വാസികൾക്കും നേരെ ഇസ്രായേൽ സൈന്യം നടത്തിയ അതിക്രമത്തെ അപലപിച്ച അറബ് പാർലമെൻറ് സ്പീക്കർ ആദിൽ ബിൻ അബ്ദുറഹ്മാൻ അൽഅസൂമി പള്ളിയുടെ പവിത്രത ലംഘിക്കുന്ന എല്ലാ നടപടികളും അവസാനിപ്പിക്കമെന്ന് പ്രസ്താവനയിൽ ആവശ്യപ്പെട്ടു. അപകടകരമായ ആക്രമത്തിന്റെ അനന്തര ഫലങ്ങൾക്കെതിരെ അറബ് പാർലമെൻറ് സ്പീക്കർ മുന്നറിയിപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.