സൗദിയുടെ പുതിയ വനിത അംബാസഡർമാർ ചുമതലയേറ്റു
text_fieldsഹൈഫ അൽ ജദിയ, നസ്രീൻ അൽ ഷിബെൽ
റിയാദ്: യൂറോപ്യൻ യൂനിയനിലേക്കും ഫിൻലൻഡിലേക്കും പുതുതായി നിയോഗിതരായ സൗദി അറേബ്യയുടെ രണ്ടു വനിത അംബാസഡർമാർ ചുമതലയേറ്റു.യൂറോപ്യൻ യൂനിയനിലേക്ക് നിയമിക്കപ്പെട്ട ഹൈഫ അൽ ജദിയ, ഫിൻലൻഡിലേക്കുള്ള നസ്രീൻ അൽ ഷിബെൽ എന്നിവരാണ് തങ്ങളുടെ നിയമന ഉത്തരവുകൾ അതത് പ്രസിഡന്റുമാർക്ക് കൈമാറി ചുമതല ഏറ്റെടുത്തത്.
ഇരുവരും നേരത്തേ ഭരണാധികാരി സൽമാൻ രാജാവിന് മുന്നിൽ സത്യപ്രതിജ്ഞ ചെയ്തിരുന്നു. ഹൈഫ യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് ചാൾസ് മിഷേലിനും നസ്രീൻ ഫിൻലൻഡ് പ്രസിഡന്റ് സൗലി നിനിസ്റ്റോക്കും നേരിട്ടാണ് നിയമന ഉത്തരവുകൾ സമർപ്പിച്ചത്. സൽമാൻ രാജാവിന്റെയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാന്റെയും ആശംസ ഇരു പ്രസിഡന്റുമാരെയും അറിയിച്ചു.
യൂറോപ്യൻ യൂനിയനും സൗദിയും തമ്മിലുള്ള ബന്ധത്തിന്റെ പ്രാധാന്യം ചാൾസ് മിഷേൽ എടുത്തുപറഞ്ഞപ്പോൾ സൗദി അറേബ്യ സാക്ഷ്യം വഹിക്കുന്ന ശ്രദ്ധേയമായ വികസനത്തെയും നവോത്ഥാനത്തെയും സിനിസ്റ്റോ പ്രശംസിച്ചതായി സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
സമഗ്ര പരിവർത്തന പദ്ധതിയായ ‘വിഷൻ 2030’മുന്നോട്ടുവെക്കുന്ന ആശയങ്ങൾക്ക് അനുസൃതമായി രാജ്യത്തെ സ്ത്രീകളുടെ സ്ഥാനം മെച്ചപ്പെടുത്തുന്നതിനും അവർക്ക് അവസരം നൽകുന്നതിനുമുള്ള പ്രവർത്തനങ്ങളുടെ ഭാഗമാണ് വനിത അംബാസഡർമാരുടെ നിയമനം.
ഇരുവരുടെയും നിയമനത്തോടെ സൗദിയുടെ വനിത അംബാസഡർമാരുടെ എണ്ണം അഞ്ചായി.റീമ ബിൻത് ബന്ദർ അസ്സഊദ് (അമേരിക്ക), അമൽ ബിൻത് യഹ്യ അൽ മുഅല്ലിമി (നോർവേ), ഇനാസ് ബിൻത് അഹ്മദ് അൽ ശഹ്വാൻ (സ്വീഡൻ) എന്നിവരാണ് മറ്റുള്ളവർ.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.