സൗദിയിൽ ബാർബർ ഷോപ്പുകളിൽ സിംഗിൾ യൂസ് ഷേവിങ് സെറ്റ് വീണ്ടും ഉപയോഗിച്ചാൽ 2,000 റിയാൽ പിഴ
text_fieldsജിദ്ദ: സൗദിയിൽ ബാർബർ ഷോപ്പുകളിൽ സിംഗിൾ യൂസ് ഷേവിങ് സെറ്റ് വീണ്ടും ഉപയോഗിച്ചാൽ ഷോപ്പ് ഉടമക്ക് 2,000 റിയാൽ പിഴ ഈടാക്കുമെന്ന് സൗദി മുനിസിപ്പൽ, റൂറൽ അഫയേഴ്സ് ആൻഡ് ഹൗസിങ് മന്ത്രാലയം വ്യക്തമാക്കി. ജനുവരി 15 ശനിയാഴ്ച മുതൽ നിയമം പ്രാബല്യത്തിൽ വരും.
ലംഘനം ആവർത്തിച്ചാൽ പിഴ ഇരട്ടിയാക്കുമെന്നും കട ഒരാഴ്ചത്തേക്ക് അടച്ചിടുമെന്നും മന്ത്രാലയം അറിയിച്ചു. മുതിർന്നവരുടെയും കുട്ടികളുടെയും ബാർബർ ഷോപ്പുകൾക്ക് നിയമം ബാധകമാണ്. കോവിഡിന്റെ പശ്ചാത്തലത്തിൽ രാജ്യത്തെ ബാർബർ ഷാപ്പുകളിൽ പാലിക്കേണ്ട നിബന്ധനകൾ മുനിസിപ്പൽ, ഗ്രാമീണ കാര്യ, ഭവന മന്ത്രാലയം നേരത്തെ പുറത്തിറക്കിയിരുന്നു. ഇതനുസരിച്ച് പകർച്ചവ്യാധികളിൽ നിന്ന് സുരക്ഷിതത്വം തെളിയിക്കാൻ തൊഴിലാളികൾക്ക് ആരോഗ്യ സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയിരുന്നു.
സ്റ്റെയിൻലെസ് മെറ്റീരിയലുകൾ കൊണ്ട് നിർമ്മിച്ച അംഗീകൃത സ്റ്റാൻഡേർഡ് ഉള്ള ഡിസ്പോസിബിൾ ഷേവിങ് സെറ്റുകൾ, തുണി ടവലുകൾക്ക് പകരം ഉയർന്ന നിലവാരമുള്ള പേപ്പർ ടവലുകൾ തുടങ്ങിയവ മാത്രമേ ഉപയോഗിക്കാവൂ. ഉപകരണങ്ങൾ അണുവിമുക്തമാക്കുന്നതിന് മെഡിക്കൽ സ്വാബ് തന്നെ ഉപയോഗിക്കണം. ഗുണഭോക്താക്കളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനും അണുബാധ പകരുന്നത് തടയുന്നതിനും സേവന നിലവാരം ഉയർത്തുന്നതിനും ലക്ഷ്യമിട്ടാണ് മന്ത്രാലയത്തിന്റെ തീരുമാനം.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.