ഗസ്സക്കെതിരെ ഇസ്രായേൽ ആക്രമണം; അപലപിച്ച് സൗദി മന്ത്രിസഭ
text_fieldsജിദ്ദയിലെ അൽ സലാം കൊട്ടാരത്തിൽ കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ അധ്യക്ഷതയിൽ ചേർന്ന സൗദി മന്ത്രിസഭായോഗം
ജിദ്ദ: ഗസ്സക്കെതിരെ ഇസ്രായേൽ ആക്രമണം പുനരാരംഭിച്ചതിനെ സൗദി മന്ത്രിസഭായോഗം അപലപിച്ചു. കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാന്റെ അധ്യക്ഷതയിൽ ജിദ്ദ അൽ സലാം കൊട്ടാരത്തിൽ ചേർന്ന യോഗം ഇസ്രായേലിന്റേത് കൊടും കുറ്റകൃത്യമാണെന്ന് കുറ്റപ്പെടുത്തി. അന്താരാഷ്ട്ര സമൂഹം ഉത്തരവാദിത്തപൂർവം പെരുമാറാൻ ഇനിയും വൈകരുത്. എല്ലാ അന്താരാഷ്ട്ര ധാരണകളും നിയമങ്ങളും ലംഘിച്ചുകൊണ്ടുള്ള ഇസ്രായേലിന്റെ ഈ ക്രൂരതക്കെതിരെ മൗനം വെടിയണം.
ഉത്തരവാദിത്തം ലോകം ഏറ്റെടുത്ത് ഒരുമിച്ചു നീങ്ങേണ്ടതിന്റെ പ്രാധാന്യം യോഗം ഊന്നിപ്പറഞ്ഞു. ഈ കുറ്റകൃത്യങ്ങൾ അവസാനിപ്പിക്കാനും ഫലസ്തീൻ ജനത തുറന്നുകാട്ടുന്ന മാനുഷിക കഷ്ടപ്പാടുകൾ അവസാനിപ്പിക്കാനും ഉടനടി ഇടപെടേണ്ടതുണ്ടെന്നും മന്ത്രിസഭ വ്യക്തമാക്കി. അറബ്, പ്രാദേശിക, അന്തർദേശീയ രംഗങ്ങളിലെ ഏറ്റവും പുതിയ സംഭവങ്ങളും സംഭവവികാസങ്ങളും മന്ത്രിസഭ വിലയിരുത്തി. വിവിധ വിഷയങ്ങളിലെ രാജ്യത്തിന്റെ നിലപാടുകൾ ആവർത്തിച്ച് ഉറപ്പിച്ചു.
മേഖലയിലും ലോകത്തിന്റെ മറ്റു ഭാഗങ്ങളിലും സുരക്ഷിതത്വവും സ്ഥിരതയും കൈവരിക്കാൻ ലക്ഷ്യമിട്ട് നടത്തുന്ന ശ്രമങ്ങൾക്കുള്ള താൽപര്യവും പിന്തുണയും യോഗം ഊന്നിപ്പറഞ്ഞു. റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ, ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനി എന്നിവരുമായി നടത്തിയ ഫോൺ സംഭാഷണങ്ങളുടെ ഉള്ളടക്കം കിരീടാവകാശി മന്ത്രിസഭയെ ധരിപ്പിച്ചു. രാജ്യത്തിന്റെ ഭൂമിശാസ്ത്രപരവും പ്രകൃതിപരവും സാംസ്കാരികവുമായ സവിശേഷതകൾ ഉൾക്കൊള്ളുന്ന 19 വാസ്തുവിദ്യാ മാതൃകകൾ അവതരിപ്പിച്ചതിനെക്കുറിച്ചും മന്ത്രിസഭ ചർച്ച ചെയ്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.