ബൈഡനോട് സൗദി കിരീടാവകാശി; ‘ഗസ്സയിലെ ആക്രമണം ഉടനടി നിർത്തണം, ഉപരോധം പിൻവലിക്കണം
text_fieldsസൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനും
യു.എസ് പ്രസിഡന്റ് ജോ ബൈഡനും
ജിദ്ദ: ഗസ്സയിലെ ആക്രമണം ഉടനടി നിർത്തണമെന്നും ഉപരോധം പിൻവലിക്കണമെന്നും യു.എസ് പ്രസിഡന്റ് ജോ ബൈഡനോട് കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ ആവശ്യപ്പെട്ടു. ഫോൺ സംഭാഷണത്തിലാണ് സൗദി നിലപാട് കടുപ്പിച്ചത്. ചൊവ്വാഴ്ച രാത്രി ജോ ബൈഡൻ കിരീടാവകാശിയെ ഇങ്ങോട്ട് വിളിക്കുകയായിരുന്നു. ഗസ്സയിൽ നിലവിൽ നടക്കുന്ന സൈനിക ആക്രമണങ്ങളെയും അത് നിർത്തലാക്കാൻ നടക്കുന്ന ശ്രമങ്ങളെക്കുറിച്ചും ഇരുവരും ചർച്ചചെയ്തു. നിരപരാധികളുടെ ജീവനെടുക്കുന്ന സൈനിക നടപടി ഉടൻ അവസാനിപ്പിക്കേണ്ടതുണ്ട്.
അതിനുള്ള വഴികൾ ചർച്ചചെയ്യാൻ അടിയന്തര ഇടപെടൽ ആവശ്യമാണെന്നും കിരീടാവകാശി ഊന്നിപ്പറഞ്ഞു. ഏതെങ്കിലും വിധത്തിൽ സിവിലിയന്മാരെയും അവരുടെ ദൈനംദിന ജീവിതത്തെ ബാധിക്കുന്ന അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യമിടുന്നതും ആളുകളെ സ്വന്തം മണ്ണിൽനിന്ന് നാടുകടത്താൻ നിർബന്ധിതമാക്കുന്നതും അംഗീകരിക്കാനാവില്ലെന്നും കിരീടാവകാശി കടുത്ത ഭാഷയിൽ പറഞ്ഞു. ആക്രമണം നിർത്തി സമാധാനം പുനഃസ്ഥാപിക്കണം. സ്ഥിതിഗതികൾ വഷളാകുന്നത് തടയണം. അല്ലെങ്കിൽ അത് മേഖലയുടെ സുരക്ഷയെയും സ്ഥിരതയെയും ബാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അന്താരാഷ്ട്ര മാനുഷിക നിയമങ്ങൾ പാലിക്കണം. ഗസ്സയിലെ ഉപരോധം ഉടൻ പിൻവലിക്കുകയും വേണം. അടിസ്ഥാന സേവനങ്ങൾ സംരക്ഷിക്കുകയും മാനുഷിക, വൈദ്യസഹായം എത്തിക്കാൻ അനുവദിക്കുകയും വേണമെന്ന് കിരീടാവകാശി പറഞ്ഞു. ഫലസ്തീൻ ജനത അവരുടെ ന്യായമായ അവകാശങ്ങൾ നേടിയെടുക്കുന്നതിനും നീതിപൂർവകവും സമഗ്രവുമായ സമാധാനം കൈവരിക്കുന്നതിനും സമാധാനത്തിന്റെ പാത പുനഃസ്ഥാപിക്കാൻ പ്രവർത്തിക്കേണ്ടതിന്റെ പ്രാധാന്യവും കിരീടാവകാശി ബൈഡനോട് ചൂണ്ടിക്കാട്ടി. ആക്രമണം ഇല്ലാതാക്കാനും മേഖലയിൽ അത് വ്യാപിക്കുന്നത് തടയുന്നതിനും സൗദി നടത്തുന്ന ശ്രമങ്ങൾക്ക് യു.എസ് പ്രസിഡന്റ് കിരീടാവകാശിയോട് നന്ദി പറഞ്ഞു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.