സൗദി കപ്പ് കുതിരയോട്ട മത്സരം; ജേതാവിനെ കിരീടമണിയിച്ച് കിരീടാവകാശി
text_fieldsറിയാദ്: ലോകത്തിൽ ഏറ്റവും വലിയ സമ്മാനത്തുകയുള്ള സൗദി കപ്പ് കുതിരയോട്ട മത്സരത്തിലെ വിജയിയായ ജപ്പാനിലെ പന്തലസ്സയെ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാൻ കിരീടമണിയിച്ചു. ജനാദിരിയയിലെ കിങ് അബ്ദുൽ അസീസ് റേസ് കോഴ്‌സിൽ നടന്ന, രണ്ട് കോടി ഡോളർ ഒന്നാം സമ്മാനത്തുകയുള്ള കപ്പ് കരസ്ഥമാക്കിയ പന്തലസ്സ കുതിരയുടെയും ജപ്പാനിലെ ഹിറൂ റേസ് കോഴ്സിന്റെയും ഉടമയായ നവാകി യോനേയാമക്ക് കിരീടാവകാശി കപ്പ് കൈമാറി.
മൊത്തം മൂന്നര കോടി ഡോളർ സമ്മാനത്തുകയുള്ള, 16 റൗണ്ട് മത്സരങ്ങൾ നടന്ന മത്സരത്തിൽ 16 രാജ്യങ്ങളിൽനിന്നുള്ള 243 കുതിരകളാണ് മാറ്റുരച്ചത്. ശനിയാഴ്ച വൈകീട്ട് ആവേശം തിരതല്ലിയ അവസാന റൗണ്ടിലാണ് ഹിറൂ റേസ് കോഴ്‌സ് ലിമിറ്റഡിന്‍റെ ഉടമസ്ഥതയിലുള്ള ജാപ്പനീസ് കുതിര പന്തലസ്സ രണ്ട് കോടി ഡോളർ സമ്മാനം നേടിയത്.
സൗദി സ്ഥാപക ദിനത്തോടനുബന്ധിച്ച് സാംസ്കാരിക മന്ത്രാലയത്തിന്‍റെ പങ്കാളിത്തത്തോടെ നടത്തിയ മത്സരം വീക്ഷിക്കാൻ കുടുംബ സമേതം 20,000ൽപരം പേരാണ് ജനാദിരിയയിലെത്തിയത്. നാലാമത് സൗദി കപ്പ് കുതിരയോട്ട മത്സരത്തിന്‍റെ തിളക്കമാർന്ന വിജയം സൗദി അറേബ്യൻ ഭരണകൂടത്തിനും നേതാക്കൾക്കും ജനങ്ങൾക്കുമായി സമർപ്പിക്കുകയാണെന്ന് ജോക്കി ഹോഴ്‌സ് ക്ലബ് ചെയർമാൻ അമീർ ബന്ദർ ബിൻ ഖാലിദ് അൽ ഫൈസൽ പറഞ്ഞു.
കുതിരയോട്ട മത്സരം ഉൾപ്പെടെ രാജ്യത്തെ കായിക മത്സരങ്ങൾക്ക് പരിധിയില്ലാത്ത പിന്തുണ നൽകുന്നതിന് സൽമാൻ രാജാവിനും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും അദ്ദേഹം നന്ദി പറഞ്ഞു. 33 ടിവി ചാനലുകൾ മത്സരത്തിന്‍റെ തത്സമയ സംപ്രേഷണം നടത്തി. അത്തരത്തിൽ അസാധാരണമായ മാധ്യമ പ്രചാരണം ഈ മത്സരത്തിന് ലഭിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ‘ഞങ്ങൾ ലോകത്തെ ഓടിക്കുന്നു’ എന്ന മത്സരത്തിന്‍റെ മുദ്രാവാക്യം യാഥാർഥ്യമായെന്നും അദ്ദേഹം പറഞ്ഞു.
കുതിരസവാരിയും കായിക വിനോദങ്ങളുമായും ബന്ധപ്പെട്ട സൗദിയുടെ ആധികാരിക സംസ്കാരത്തെ പ്രതിഫലിപ്പിച്ച മത്സരം ലോകമെമ്പാടുമുള്ള കുതിരപ്രേമികളുടെ ശ്രദ്ധ ആകർഷിച്ചത്തിൽ അത്യധികം സന്തോഷമുണ്ടെന്ന് സൗദി കപ്പ് ജനറൽ മാനേജർ രാജകുമാരി അമീറ നൂറ അൽ-ഫൈസൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.