സൗദി-ഇറാൻ ബന്ധം ഊഷ്മളമാകുന്നു; ഇറാൻ വിദേശകാര്യ മന്ത്രി സൗദിയിൽ
text_fieldsറിയാദിലെത്തിയ ഇറാൻ വിദേശകാര്യ മന്ത്രി ഹുസൈൻ അമീർ
അബ്ദുല്ലാഹിയാനെ സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ വരവേറ്റപ്പോൾ
ജിദ്ദ: ഏഴുവർഷത്തെ അകൽച്ച അവസാനിച്ച ശേഷം ഔദ്യോഗിക സന്ദർശനത്തിന് സൗദി അറേബ്യയിലെത്തിയ ഇറാൻ വിദേശകാര്യമന്ത്രി ഹുസൈൻ അമീർ അബ്ദുല്ലാഹിയാന് ലഭിച്ചത് ഗംഭീര വരവേൽപ്. ചൈനീസ് മധ്യസ്ഥതയിൽ ഇരു രാജ്യങ്ങളും ബന്ധം പുനഃസ്ഥാപിച്ച ശേഷമുള്ള ആദ്യ സന്ദർശനത്തിന് വ്യാഴാഴ്ചയാണ് തുടക്കം കുറിച്ചത്.
സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ റിയാദിൽ അബ്ദുല്ലാഹിയാനെ സ്വീകരിച്ചു. റിയാദിലെ മന്ത്രാലയ ആസ്ഥാനത്ത് നടത്തിയ സംയുക്ത വാർത്തസമ്മേളനത്തിൽ ഇറാനുമായി നയതന്ത്രബന്ധം പുനരാരംഭിക്കുന്നത് മേഖലയിലെ സുരക്ഷയുടെ നിർണായക ബിന്ദുവായി മാറിയെന്ന് അമീർ ഫൈസൽ ബിൻ ഫർഹാൻ പറഞ്ഞു.
മന്ത്രിതല കൂടിക്കാഴ്ചയും ചർച്ചയും
തെഹ്റാനുമായുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താനുള്ള സൗദിയുടെ അഭിലാഷം അദ്ദേഹം ഊന്നിപ്പറഞ്ഞു. ഇറാനുമായി സുരക്ഷ, സാമ്പത്തിക കരാറുകൾ സജീവമാക്കാൻ രാജ്യത്തിന് വലിയ താൽപര്യമാണുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പരസ്പര ബഹുമാനത്തിന്റെ അടിസ്ഥാനത്തിൽ തെഹ്റാനുമായുള്ള ബന്ധം സജീവമാക്കാനാണ് തങ്ങൾ ശ്രമിക്കുന്നത്. ഇരുപക്ഷവും തമ്മിലുള്ള പരസ്പര വിശ്വാസം വർധിപ്പിക്കാനുള്ള ആഗ്രഹം ആത്മാർഥവും ഗൗരവമുള്ളതുമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
‘എക്സ്പോ 2030’ന് ആതിഥേയത്വം വഹിക്കാനുള്ള സൗദി അറേബ്യയുടെ ശ്രമത്തിന് ഇറാൻ നൽകുന്ന പിന്തുണക്ക് അദ്ദേഹം നന്ദി പറഞ്ഞു. റിയാദിൽ ഫലപ്രദമായ ചർച്ചകൾ നടത്തിയതായി ഇറാൻ വിദേശകാര്യ മന്ത്രി ഹുസൈൻ അമീർ അബ്ദുല്ലാഹിയാൻ പറഞ്ഞു. മേഖലയിൽ സൗദിയുടെ പങ്കിനെ ഞങ്ങൾ വിലമതിക്കുന്നു. മേഖലയിലെ പ്രശ്നങ്ങൾ ഉടൻ പരിഹരിക്കാൻ സൗദി അറേബ്യയുമായി സഹകരിച്ച് പ്രവർത്തിക്കും.
സൗദി അറേബ്യയുമായുള്ള ബന്ധം ശരിയായ ദിശയിലാണ് നീങ്ങുന്നതെന്നും പുരോഗതിക്ക് സാക്ഷ്യം വഹിക്കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. സൗദിയുമായുള്ള ബന്ധം വികസിപ്പിക്കാനും ശക്തിപ്പെടുത്താനും തന്റെ രാജ്യം തീരുമാനിച്ചിട്ടുണ്ട്. ഭിന്നിച്ച് നിൽക്കാതെ മേഖലയിൽ സുരക്ഷയും സമാധാനവും കൈവരിക്കുന്നതിന് തെഹ്റാൻ പിന്തുണ നൽകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അടിസ്ഥാന കരാറുകൾ സജീവമാക്കുന്നതിന് ഇരുപക്ഷവും തമ്മിലുള്ള കൂടിയാലോചനകളിൽ ധാരണയുണ്ട്. പ്രസിഡന്റ് ഇബ്രാഹിം റൈസി ഉടൻ സൗദി അറേബ്യ സന്ദർശിക്കുമെന്നും മന്ത്രി പറഞ്ഞു. ഇറാനിൽ നിന്നുള്ളവർക്ക് ഹജ്ജും ഉംറയും സുഗമമാക്കുന്നതിൽ സൗദി അറേബ്യയുടെ സഹകരണത്തിന് അദ്ദേഹം നന്ദി പറഞ്ഞു. നയതന്ത്രബന്ധം പുനഃസ്ഥാപിച്ചതിന് ശേഷമുള്ള ഇറാൻ വിദേശകാര്യ മന്ത്രിയുടെ റിയാദിലേക്കുള്ള ആദ്യ ഔദ്യോഗിക സന്ദർശനമാണിത്.
റിയാദിലെ വിദേശകാര്യ മന്ത്രാലയത്തിന്റെ ഓഫിസിലെത്തിയ ഇറാൻ വിദേശകാര്യ മന്ത്രിക്ക് ഊഷ്മള വരവേൽപ്പാണ് ലഭിച്ചത്. തുടർന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള തന്റെ ആഗ്രഹം പ്രകടിപ്പിച്ച് സന്ദർശന രേഖയിൽ ഇറാൻ വിദേശകാര്യ മന്ത്രി ഒപ്പുവെച്ചു. ശേഷം ഇരുപക്ഷവും ഉഭയകക്ഷി ചർച്ചകൾ നടത്തി. ഉഭയകക്ഷി ബന്ധങ്ങളും എല്ലാ മേഖലകളിലും അവ മെച്ചപ്പെടുത്തുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള വഴികൾ അവലോകനം ചെയ്തു.
കൂടാതെ പ്രാദേശിക, അന്തർദേശീയ രംഗങ്ങളിലെ സംഭവവികാസങ്ങളും കൂടുതൽ നല്ല സാധ്യതകൾ കൈവരിക്കുന്നതിനും ഇരുരാജ്യങ്ങളുടെയും ജനതകളുടെയും താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനും ഉഭയകക്ഷി, ബഹുരാഷ്ട്ര തലങ്ങളിൽ കൂടിയാലോചന യോഗങ്ങൾ ശക്തമാക്കുന്നതിനുമുള്ള മാർഗങ്ങളും ഇരുപക്ഷവും ചർച്ച ചെയ്തു. ഈ വർഷം മാർച്ച് 10ന് ബീജിങ്ങിൽ ഇരുരാജ്യങ്ങളും ധാരണയിലെത്തിയതിനെ തുടർന്നാണ് 2016 മുതൽ വിച്ഛേദിച്ച നയതന്ത്രബന്ധവും ദൗത്യങ്ങളും പുനഃസ്ഥാപിച്ചത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.