‘സൗദി മലയാളി ഖുർആൻ മുസാബക്ക ദേശീയ മീറ്റ് 23’ നാളെ
text_fieldsRepresentational Image
റിയാദ്: സൗദിയിലെ മലയാളികള്‍ക്കിടയില്‍ ഖുര്‍ആന്റെ ആശയപ്രചാരണാർഥം കിങ് ഖാലിദ് ഗൈഡന്‍സ് സെൻറര്‍ സംഘടിപ്പിക്കുന്ന വിജ്ഞാനസംരംഭമായ ഖുര്‍ആന്‍ മുസാബഖയിലെ വിജയികളടക്കം പങ്കെടുക്കുന്ന ദേശീയ മീറ്റ് വെള്ളിയാഴ്ച. കെ.എന്‍.എം വൈസ് പ്രസിഡൻറ് ഡോ. ഹുസൈന് മടവൂര്‍ പങ്കെടുക്കും. സൂറത്തുല്‍ കഹ്ഫ് അധ്യായത്തെ ആസ്പദമാക്കി കഴിഞ്ഞ റമദാനില്‍ നടന്ന മുസാബഖ മെഗാ മത്സരത്തിൽ സൗദിയിലെ 21 ഇന്ത്യന്‍ ഇസ്ലാഹി സെൻററുകളില്നിന്നും പുറത്തുനിന്നുമായി 700ൽപരം മത്സരാർഥികളാണ് പങ്കെടുത്തിരുന്നത്. ഇതിൽ 177 പേര് നൂറുശതമാനം മാര്‍ക്കുവാങ്ങി മുന്നിലെത്തിയിരുന്നു. അവരില്‍നിന്ന് ആദ്യ മൂന്നു സ്ഥാനക്കാരെയും ആറ് പ്രോത്സാഹനസമ്മാന വിജയികളെയും നറുക്കെടുപ്പിലൂടെയാണ് തെരഞ്ഞെടുത്തത്.
റഹീല ഷറഫുദ്ദീന് (ജിദ്ദ) ഒന്നാം സ്ഥാനവും പി.ടി. മുഹമ്മദ് റാഫി (റിയാദ്) രണ്ടാം സ്ഥാനവും എം.എം. മുഹമ്മദ് ഹാഫിദ് (റിയാദ്) മൂന്നാം സ്ഥാനവും കരസ്ഥമാക്കി. മുഫീദ മുസ്തഫ (റിയാദ്), അലവി മുഹമ്മദ് റഫീഖ് (അല്‍അഹ്സ), ബഷീര്‍ നൂറുകുണ്ടന് (റിയാദ്), സാജിദ ഹസ്ബുല്ല (അല്‍ഖര്‍ജ്), ഷാലിമ കറളിക്കാട്ടില്‍ (അല്‍ഖോബാര്‍), ഗൗസിയ ഷഹീന് (റിയാദ്) എന്നിവരാണ് മറ്റു വിജയികൾ. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 3.45ന് റിയാദ് കിങ് ഖാലിദ് ഗൈഡൻസ് സെൻറർ ഓഡിറ്റോറിയത്തിൽ നടക്കുന്ന സമ്മേളനം കിങ് ഖാലിദ് ഗൈഡന്‍സ് സെൻറര്‍ ദഅ്വ ഡിവിഷന് ഡയറക്ടര്‍ ശൈഖ് ഇബ്രാഹീം നാസര്‍ അസ്സര്‍ഹാന്‍ ഉദ്ഘാടനം ചെയ്യും.
വിജയികൾക്കുള്ള സമ്മാനങ്ങൾ സമ്മേളനത്തിൽ വിതരണം ചെയ്യും. അബ്ദുൽ ഖയ്യും ബുസ്താനി, മുഹമ്മദ് കുട്ടി കടന്നമണ്ണ, അബ്ദുൽ റസാഖ് സ്വലാഹി, അജ്മൽ മദനി, ഉസാമ മുഹമ്മദ് തുടങ്ങിയവർ പങ്കെടുക്കുമെന്ന് നാഷനൽ കമ്മിറ്റി ഭാരവാഹികളായ അബ്ബാസ് ചെമ്പൻ (പ്രസി), മുഹമ്മദ് കബീർ (ജന. സെക്ര), മുഹമ്മദ് സുൽഫീക്കർ (ട്രഷ), മുജീബലി തൊടികപ്പുലം (മുസാബ കൺട്രോളർ), മൊയ്തീൻ കിഴിശ്ശേരി (വൈ. പ്രസി) എന്നിവർ വാർത്തക്കുറിപ്പിൽ അറിയിച്ചു.
സൗദി അറേബ്യന്‍ കണ്വെന്ഷന് സെന്‍ട്രല്‍ അതോറിറ്റി സംഘടിപ്പിച്ച ത്രിദിന അന്താരാഷ്ട്ര ഇസ്ലാമിക വിദ്യാഭ്യാസ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ മക്കയിലെത്തിയ ഡോ. ഹുസൈന് മടവൂര്‍ അവിടെനിന്നാണ് റിയാദിലെത്തുന്നത്. ‘ഖുര്‍ആന്‍, ഇസ്ലാമിക ശരീഅത്ത്: വസ്തുതയും വിമര്‍ശനങ്ങളും’ വിഷയം അവതരിപ്പിച്ച് അദ്ദേഹം സംസാരിക്കും.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.