സൗദി-ഒമാൻ പാത: ചരിത്രപരമായ ചുവടുവെപ്പ്
text_fieldsജിദ്ദ: സൗദി കിരീടാവകാശി അമീർ മുഹമ്മദ് സൽമാന്‍റെ ഒമാൻ സന്ദർശനത്തിടെ ഉദ്ഘാടനം ചെയ്ത, സൗദി അറേബ്യയെയും ഒമാനെയും ബന്ധിപ്പിക്കുന്ന റോഡ് ഇരു രാജ്യങ്ങൾക്കിടയിൽ വിവിധ മേഖലകളിലെ സഹകരണം വർധിപ്പിക്കുന്നതിനുള്ള വലിയ ചുവടുവെപ്പാണെന്ന് വിലയിരുത്തപ്പെടുന്നു. ഹജ്ജ്, ഉംറ തീർഥാടകരുടെ വരവ് സുഗമമാക്കുന്നതിനൊപ്പം ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര വിനിമയം വികസിക്കുന്നതിനും വിനോദ സഞ്ചാരികളുടെ സഞ്ചാരത്തിനും വലിയ സഹായമാകും.
സൗദി അറേബ്യയുടെയും ഒമാെൻറയും ഇടയിലുള്ള ഏക അതിർത്തിയാണിത്. ഇരു രാജ്യങ്ങളെയും ബന്ധിപ്പിക്കുന്ന റോഡിന് 725 കിലോമീറ്റർ നീളമുണ്ട്. ഒമാനിലെ അൽദാഹിറ ഗവർണറേറ്റിലെ വിലായത്ത് ഇബ്രി റൗണ്ട് എബൗട്ടിൽ നിന്നാണ് ആരംഭിക്കുന്നത്. 161 കിലോമീറ്റർ നീളത്തിലുള്ള ഒമാെൻറ ഭാഗം റുബു ഖാലിയിൽ അവസാനിക്കുന്നു. സൗദി അറേബ്യയുടെ ഭാഗം 564 കിലോമീറ്ററുണ്ട്. ബത്ഹയിലെ ഉമ്മുൽ സമൂൽ എന്ന അതിർത്തി കവാടത്തിലൂടെയാണ് സൗദിയിലേക്ക് പ്രവേശിക്കുന്നത്.
സൗദിയുടെ ഭാഗത്തെ റോഡ് നിർമാണം രണ്ട് ഘട്ടങ്ങളിലായാണ് ഗതാഗത-ലോജിസ്റ്റിക് മന്ത്രാലയം പൂർത്തിയാക്കിയത്. ആദ്യ ഘട്ടം 319 കിലോമീറ്റർ നീളത്തിലും രണ്ടാം ഘട്ടം 245 കിലോമീറ്റർ നീളത്തിലുമാണ് നിർമാണം പൂർത്തിയാക്കിയത്. ആകെ ചെലവ് നൂറ് കോടി റിയാലിലേറെയാണ്. ഗതാഗത സുരക്ഷയ്ക്കുള്ള എല്ലാ സജ്ജീകരണങ്ങളും റോഡിലുടനീളം ഒരുക്കിയിട്ടുണ്ട്. റോഡ് ഉപയോഗിക്കുന്നവരുടെ സഞ്ചാരം സുഗമമാക്കുന്നതിന് 30 കിലോമീറ്റർ നീളത്തിൽ വഴിയോര വിളക്കുകൾ സ്ഥാപിച്ചിട്ടുണ്ട്. റോഡ് റിഫ്ലക്ടറുകൾ, കാൽനടയാത്രക്കാർക്കുള്ള സുരക്ഷാ ഘടകങ്ങൾ, രാത്രിയിലെ യാത്രക്കാർക്ക് വേണ്ട കാഴ്ചാ മുന്നറിയിപ്പ്, സിഗ്നൽ സംവിധാനങ്ങൾ എന്നിവ ഒരുക്കിയിട്ടുണ്ട്. റോഡിെൻറ ഇരുവശങ്ങളിലും ട്രക്കുകൾക്കും കാറുകൾക്കും പാർക്കിങ് സൗകര്യവുമുണ്ട്. സുരക്ഷിതവുമായ രീതിയിൽ പാർക്കിങ്ങിലേക്ക് പ്രവേശിക്കുന്നതിനും പുറത്തുകടക്കുന്നതിനും സൈഡ് പാർക്കിങ് ട്രാക്കുകളും ഒരുക്കിയിട്ടുണ്ട്.
സൗദിക്കും ഒമാനുമിടയിലെ അതിർത്തിയിലൂടെ കടന്നുപോകുന്ന റോഡ് പദ്ധതിയാണിത്. ഇരു രാജ്യങ്ങൾക്കുമിടയിലെ പ്രധാനപ്പെട്ട തന്ത്രപരവും സുപ്രധാനവുമായ പദ്ധതികളിലൊന്നാണ്. സൗദി ഗതാഗത-ലോജിസ്റ്റിക്സ് മന്ത്രാലയവും ഒമാൻ ഗതാഗത-വാർത്താവിനിമയ-വിവരസാങ്കേതിക മന്ത്രാലയവും തമ്മിൽ കഴിഞ്ഞ നവംബറിൽ ഒപ്പുവച്ച ധാരണാപത്രത്തിൽ റോഡിെൻറ കാര്യക്ഷമതയും സുസ്ഥിരതയും ഉയർത്തുന്നതിലും ഏറ്റവും ഉയർന്ന അന്താരാഷ്ട്ര നിലവാരത്തോടെ സുരക്ഷ ഒരുക്കുന്നതിനും വേണ്ട നടപടികളുണ്ടാകുമെന്ന് വ്യക്തമാക്കിയിരുന്നു.
സൗദി ഒമാൻ റോഡ് യാഥാർഥ്യമായതോടെ ഗൾഫ് േമഖലയിലെ മുഴുവൻ രാജ്യങ്ങളുമായും സൗദി അറേബ്യക്ക് നേരിട്ടുള്ള റോഡ് ബന്ധം പൂർണമായി. ഗതാഗത, ലോജിസ്റ്റിക് സേവനങ്ങൾക്കായുള്ള ദേശീയ തന്ത്രത്തിെൻറ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് സൗദി ഒമാൻ റോഡ് സഹായിക്കും. ആഗോള ലോജിസ്റ്റിക്സ് കേന്ദ്രമെന്ന നിലയിൽ രാജ്യത്തിെൻറ സ്ഥാനം ഏകീകരിക്കാനും ലോജിസ്റ്റിക് പ്രകടന സൂചികയിൽ ലോകത്തിലെ മികച്ച 10 രാജ്യങ്ങളിൽ ഒന്നായി എത്താനുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര വിനിമയത്തിെൻറ അളവ് വർധിപ്പിക്കാൻ ഈ പാത സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 2020ൽ സൗദിക്കും ഒമാനുമിടയിലെ വ്യാപാരവിനിമയം 10 ശതകോടി റിയാലിലധികമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.