പ്രവാസികളുടെ മടക്കം: കേന്ദ്ര-സംസ്ഥാന സർക്കാറുകൾ നിലപാടുകൾ കൃത്യമാക്കണം –അഡ്വ. ഹാരിസ് ബീരാൻ
text_fieldsദമ്മാം: കേന്ദ്ര, കേരള സർക്കാറുകളുടെ തർക്കം പ്രവാസികളുടെ മടക്കത്തിന് തടസ്സമായേക്കാമെന്ന് സുപ്രീംകോടതി അഭിഭാഷകനും ഡൽഹി കെ.എം.സി.സി പ്രസിഡൻറുമായ അഡ്വ. ഹാരിസ് ബീരാൻ പറഞ്ഞു. പ്രവാസികളുടെ തിരിച്ചുവരവ് സംബന്ധിച്ച് കെ.എം.സി.സി കേരള ഹൈകോടതിയിൽ കൊടുത്തിട്ടുള്ള കേസിൽ ഹാജരായശേഷം എറണാകുളം ജില്ല ഗ്ലോബൽ കെ.എം.സി.സി നടത്തിയ വിഡിയോ കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേസ് കോടതിയുടെ സജീവ പരിഗണനയിലാണ്. തിരിച്ചുവരുന്നവർ 14 ദിവസത്തെ ക്വാറൻറീൻ കഴിഞ്ഞേ വീടുകളിലേക്ക് മടങ്ങാവൂ എന്നാണ് കേന്ദ്ര സർക്കാർ നിർദേശം. എന്നാൽ, കേരള മുഖ്യമന്ത്രി പറയുന്നത് ഏഴ് ദിവസത്തെ ക്വാറൻറീനുശേഷം പരിശോധനഫലം നെഗറ്റിവ് ആയാൽ ബാക്കി ഏഴു ദിവസം വീട്ടിൽ ക്വാറൻറീൻ ചെയ്താൽ മതിയെന്നാണ്. പ്രവാസികളുടെ തിരിച്ചുവരവ് ആത്മാർഥമായി ആഗ്രഹിക്കുന്ന സർക്കാർ ആദ്യം തർക്കം പരിഹരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഡൽഹിയടക്കമുള്ള സംസ്ഥാനങ്ങളിൽനിന്ന് വിദ്യാർഥികളുടെയും മറ്റും മടക്കം, കേന്ദ്ര സർക്കാർ ഇപ്പോൾ അനുവദിച്ചിട്ടുള്ള ഇളവുകൾ ഉപയോഗപ്പെടുത്തി ത്വരിതഗതിയിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നാസർ എടവനക്കാട് അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ജില്ല പ്രസിഡൻറ് കെ.എം. അബ്ദുൽ മജീദ് ഉദ്ഘാടനം ചെയ്തു. അബ്ദുൽ സമദ് പരിപാടി നിയന്ത്രിച്ചു. ഷാനവാസ്, കെ.എസ്. സിറാജ് ആലുവ, ജലീൽ ആലുവ, അബ്ദുൽ അസീസ് തൃക്കാക്കര, സുനിൽ ബാബു ബഹ്റൈൻ, ഷിയാസ് ഖത്തർ, അൻസാർ പറവൂർ കുവൈത്ത്, സുബൈർ കുമ്മനോട്, മുഹമ്മദ് ജിബിൻ ദോഹ, നവാസ് നേര്യമംഗലം, അമീർ ബീരാൻ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ഷുക്കൂർ കരിപ്പായി ദുബൈ സ്വാഗതവും ഉസ്മാൻ പരീത് റിയാദ് നന്ദിയും പറഞ്ഞു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.