കോവിഡ് വന്ന് ഭേദമായി; വീണ്ടും ആതുര ശുശ്രൂഷാ രംഗത്തേക്ക് ജോമിനി ജോസഫ്
text_fieldsജിദ്ദ: കോവിഡ് രോഗികളുമായുള്ള നിരന്തര ഇടപഴകലുകളിലൂടെ രോഗം ബാധിക്കുകയും പിന്നീട് പരിശോധന ഫലം നെഗറ്റിവ് ആവുകയും ചെയ്ത ജോമിനി ജോസഫ് വീണ്ടും ആതുരശുശ്രൂഷയിലേക്ക് പ്രവേശിക്കുന്നു.
ജിദ്ദ മഹ്ജർ കിങ് അബ്ദുൽ അസീസ് ആശുപത്രി എമർജൻസി വിഭാഗത്തിൽ കഴിഞ്ഞ 16 വർഷമായി സ്റ്റാഫ് നഴ്സായി ജോലിചെയ്യുകയാണ് ജോമിനി ജോസഫ്. എമർജൻസിയിലെത്തുന്ന രോഗികളിൽനിന്നായിരിക്കാം തനിക്ക് കോവിഡ് ബാധിച്ചതെന്ന് ജോമിനി ജോസഫ് കരുതുന്നു.
ഫലം പോസിറ്റിവ് ആയതിനുശേഷം ആശുപത്രി അധികൃതർ ഇവരെ ഹോട്ടലിലേക്ക് മാറ്റിയിരുന്നു. അഞ്ചുദിവസം കഴിഞ്ഞ് സ്രവ സാമ്പിളുകൾ പരിശോധനക്കയച്ചപ്പോൾ ഫലം നെഗറ്റിവ് ആയിരുന്നു. ശേഷം ഇവർ ആശുപത്രിയുടെ താമസസ്ഥലത്തുതന്നെ ക്വാറൻറീനിൽ കഴിയുകയാണ്. വീണ്ടും സ്രവ സാമ്പിളെടുത്ത് പരിശോധന ഫലം കാത്തിരിക്കുകയാണിപ്പോൾ. കോവിഡ് ബാധിച്ചെന്ന് കരുതി ഭയമുണ്ടായിരുന്നില്ലെന്നും രോഗം പൂർണമായും ഭേദമാവുന്നതോടെ രോഗികളെ പരിചരിക്കാൻ വീണ്ടും ആശുപത്രിയിൽ ഡ്യൂട്ടിക്കായി പോകുമെന്നും ജോമിനി ജോസഫ് ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. വിവിധ ആശുപത്രികളിൽ നഴ്സിങ് ജോലി ചെയ്യുന്നവരോടും ഇവർക്ക് പറയാനുള്ളത് അതുതന്നെയാണ്.
രോഗം വരാതിരിക്കാനുള്ള മുൻകരുതലുകൾ എടുക്കുന്നതോടൊപ്പം ഭയപ്പാടോടെ ഇതിനെ കാണേണ്ടതില്ലെന്നും രോഗം വന്നാൽ കൃത്യമായ ഭക്ഷണ, ശാരീരിക വ്യായാമങ്ങളിലൂടെ അതിനെ ഭേദമാക്കാൻ കഴിയുമെന്നും ഇവർ സ്വന്തം അനുഭവത്തിലൂടെ പറയുന്നു. കോട്ടയം ജില്ലയിൽ മാഞ്ഞൂരാണ് ഇവരുടെ സ്വദേശം. ഭർത്താവ് ലാലുവും അലൻ, ആഞ്ചലീന എന്നീ മക്കളും അഞ്ച് വർഷമായി നാട്ടിലാണ്. ആരോഗ്യരംഗത്തെ സേവനം മുൻനിർത്തി ജിദ്ദയിലെ സ്പോർട്ടിങ് യുനൈറ്റഡ് സ്പോർട്സ് ക്ലബ് ഇവർക്ക് എക്സലൻസ് അവാർഡും പ്രഖ്യാപിച്ചിട്ടുണ്ട്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.