അവശനിലയിലായ തമിഴ്നാട്ടുകാരൻ നാടണയാൻ സഹായം തേടുന്നു
text_fieldsബുറൈദ: ശരീരം തളർന്ന് അവശനിലയിലായി ബുറൈദ സഫറയിൽ കഴിയുന്ന തമിഴ്നാട് സ്വദേശി നാട്ടിൽ പോകാൻ സഹായം തേടുന്നു. കോയമ്പത്തൂർ ഉക്കടം സ്വദേശി ഷൗക്കത്തലിയാണ് നാടണയാൻ സാമൂഹിക പ്രവർത്തകർവഴി ഇന്ത്യൻ എംബസിയുടെ കാരുണ്യം തേടുന്നത്. 10 വർഷത്തോളമായി സ്വദേശി പൗരൻ നടത്തുന്ന ഈത്തപ്പഴ വിൽപന കടയിൽ ജോലി ചെയ്യുകയായിരുന്നു. ഏതാനും മാസം മുമ്പ് മകളുടെ വിവാഹനിശ്ചയ ഒരുക്കങ്ങൾക്കുവേണ്ടി നാട്ടിൽ പോയിരുന്നു. അവിടെ വെച്ച് നേരത്തെയുണ്ടായിരുന്ന പ്രമേഹ, രക്തസമ്മർദ രോഗങ്ങൾ കലശലായി ചികിത്സ തേടി.
കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി സൗദിയിൽ ലോക്ഡൗൺ തുടങ്ങുന്നതിന് തൊട്ടുമുമ്പ് പെട്ടെന്ന് തിരിച്ചെത്തി ജോലിയിൽ പ്രവേശിച്ചു. തുടർന്ന് ബുറൈദയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏതാനും ദിവസത്തെ ചികിത്സക്കുശേഷം വിട്ടയച്ചു. ഇപ്പോൾ താമസസ്ഥലത്ത് കിടപ്പിലാണ്. കോവിഡ്ഭീതി നിലനിൽക്കുന്നതിനാൽ കാര്യമായ ചികിത്സ ലഭിച്ചിട്ടില്ല. സംസാരിക്കാൻ ബുദ്ധിമുട്ടുണ്ട്. നടക്കാൻ പരസഹായം ആവശ്യമാണ്. തൊഴിലുടമ നൽകിയ മുറിയിൽതന്നെയാണ് താമസം. തൊട്ടടുത്ത് മുറികളിൽ കഴിയുന്ന മലയാളികൾ സഹായത്തിനുണ്ട്. സംസാരിക്കുമ്പോൾ കഠിനമായ തല വേദനയും ഉറക്കമില്ലായ്മയുമാണ് പ്രയാസപ്പെടുത്തുന്നത് എന്ന് ഇദ്ദേഹത്തെ സഹായിക്കുന്ന ഷാജി പറഞ്ഞു. ബുറൈദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ഭാരവാഹികൾ ഇദ്ദേഹത്തെ നാട്ടിൽ അയക്കുന്നതിനുവേണ്ടി ഇന്ത്യൻ എംബസിയിൽ രജിസ്റ്റർ ചെയ്ത് കാത്തിരിക്കുകയാണ്.
അതിനിടയിൽ അവശനിലയിലായ ഇദ്ദേഹത്തെ വിണ്ടും ആശുപത്രിയിേലക്ക് മാറ്റി. ഗൾഫിൽ കുടുങ്ങിയവരെ നാട്ടിലെത്തിക്കുന്നതിൽ അടിയന്തര ചികിത്സ ആവശ്യമുള്ളവർക്ക് മുൻഗണന നൽകുമെന്നാണ് ഇന്ത്യൻ വിദേശകാര്യ വകുപ്പും ഇന്ത്യൻ എംബസിയും അറിയിച്ചിരുന്നത്. ഇതുപ്രകാരം ഷൗക്കത്തലിയെ നാട്ടിലേക്ക് പറഞ്ഞയക്കുന്നതിനുള്ള നിയമ സഹായവുമായി കെ.എം.സി.സി ജീവകാരുണ്യ വിഭാഗം ചെയർമാൻ ഫൈസൽ ആലത്തൂർ രംഗത്തുണ്ട്. ഭാര്യയും നാലു പെൺമക്കളും ഉണ്ട്. പതിറ്റാണ്ട് നീണ്ട പ്രവാസജീവിതത്തിനിടയിൽ നീക്കിയിരിപ്പ് ഒന്നുമില്ലാത്തതിനാൽ തുടർ ചികിത്സക്കായി എന്തു ചെയ്യുമെന്നറിയാത്ത ആശങ്കയുമുണ്ട്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.