ടെറസിൽ നൂറുമേനി വിളയിച്ച് പ്രവാസി ‘കർഷകൻ’
text_fieldsഅൽഖോബാർ: പ്രവാസ ലോകത്തെ ഇത്തിരി വട്ടത്തിലും കൃഷി ചെയ്ത് മണ്ണിനോടും സസ്യലതാദികളോടുമുള്ള തങ്ങളുടെ സ്വതവേയുള്ള ഇഷ്ടം പരിപാലിക്കുന്ന മലയാളികൾ നിരവധിയാണ്. മണ്ണിൽ സ്ഥലമില്ലാത്തതിനാൽ ടെറസുകളിലും ബാൽക്കണികളിലും കൃഷി ചെയ്യുന്നവരുമുണ്ട്. അത്തരത്തിൽ സ്വയം കൃഷി ചെയ്യുകയും മറ്റുള്ളവരെ അതിന് പ്രോത്സാഹിപ്പിക്കുകയും ആവശ്യമായ സഹായ സഹകരണങ്ങൾ നൽകുകയും ചെയ്ത് ശ്രദ്ധേയനാവുകയാണ് തൃശൂർ മാള സ്വദേശി സക്കരിയ. അൽഖോബാറിലും ദമ്മാമിലും ടെറസ് പച്ചക്കറിയിലേക്ക് കാലെടുത്തുവെക്കുന്നവർക്ക് അറിവും ആവേശവും പകർന്ന് നൽകാൻ ഏറെ തൽപരനാണ് ഇദ്ദേഹം.
ചെറുപ്പത്തിലേ കൃഷിയോട് താൽപര്യമുണ്ടായിരുന്നെങ്കിലും പ്രവാസ ലോകത്താണ് അതിനുള്ള അവസരങ്ങൾ ഒത്തുവന്നത്. 13 വർഷം റിയാദിൽ ജോലി ചെയ്ത ശേഷം അൽഖോബാറിലേക്ക് സ്ഥലം മാറിയെത്തിയ ശേഷമാണ് കൃഷി തുടങ്ങിയത്. താമസിക്കാനുള്ള വീടന്വേഷിച്ചപ്പോൾ കൃഷി ചെയ്യാൻ കൂടി പറ്റുന്ന ടെറസുള്ള വീടിന് പ്രാമുഖ്യം നൽകി. അത്തരത്തിലൊരു വീട് ഒത്തുകിട്ടിയപ്പോൾ ടെറസിൽ രണ്ടുംകൽപിച്ച് കൃഷി തുടങ്ങി. 2017ൽ ലുലു ഹൈപർമാർക്കറ്റും ഫോക്കസും ചേർന്ന് നടത്തിയ കാർഷിക മത്സരത്തിൽ ഒന്നാം സ്ഥാനം കിട്ടിയത് വഴിത്തിരിവായി.
തക്കാളി, വഴുതന, പാവൽ, കക്കിരി, മുന്തിരി, ചീര എന്നിവ കൃഷി ചെയ്തു. വ്യത്യസ്ത രാജ്യക്കാരായ നിരവധി പ്രവാസികളും അന്ന് മത്സരിച്ചിരുന്നു. അവരോടൊക്കെ മത്സരിച്ചാണ് ഇൗ മലയാളി ഒന്നാം നമ്പർ കർഷകനെന്ന് തെളിയിച്ചുകൊടുത്തത്. ജോലി കഴിഞ്ഞെത്തുന്ന ഒഴിവു സമയങ്ങളിൽ കൃഷിക്കായി നീക്കി വെച്ചു. വൃത്തിയോടെയും ചിട്ടയോടെയും കൃഷിയെ മെച്ചപ്പെടുത്തി. ജൈവ വളങ്ങൾ സ്വയം നിർമിച്ച് കൃഷിക്ക് ഉപയോഗിച്ചു. ഇലവാട്ടം, വേര് ചീയൽ തുടങ്ങിയ പ്രതിസന്ധി ഘട്ടങ്ങളിൽ ശാസ്ത്രീയ പരിഹാരങ്ങൾ തന്നെ അന്വേഷിച്ചു കണ്ടെത്തി. അങ്ങനെ കിട്ടിയ അറിവാണ് ഇന്ന് മറ്റ് കാർഷിക തൽപരർക്കും പകർന്ന് നൽകുന്നത്. കൃഷിയിൽ കുടുംബം കൂടെയുള്ളത് ഏറെ സഹായകരമായതായി സക്കരിയ പറയുന്നു.
രാവിലെയും വൈകുന്നേരവും കൃഷിയിടത്തിൽ ചെലവഴിക്കും. മണ്ണും വളവുമൊക്കെ യഥോചിതം കൂട്ടിച്ചേർക്കൽ അൽപം ശ്രമകരമായ ജോലിയാണ്. സമയാസമയങ്ങളിൽ നോട്ടമെത്തിയില്ലെങ്കിൽ വിളവിനെ പ്രതികൂലമായി ബാധിക്കും. എന്നാലും ദിനേന പച്ചപ്പ് കാണുന്നതും നനക്കുന്നതുമൊക്കെ വല്ലാത്ത അനുഭൂതിയാണ്. തക്കാളി, കാരറ്റ്, മുളക്, കാപ്സിക്കം, മധുരക്കിഴങ്ങ്, ചീര, പയർ, വഴുതന, കടുക് തുടങ്ങിയവയെല്ലാം ഈ വർഷവും വിളവെടുത്തു. ഇപ്പോൾ അൽഖോബാർ പ്രവാസി സാംസ്കാരിക വേദിയുടെ കീഴിലുളള ഗ്രീൻ ഹൗസ് പ്രെജക്ടിെൻറ മുഖ്യ ഉപദേശകൻ കൂടിയാണ്. നാട്ടിൽ ചെന്ന് കൃഷി സംബന്ധമായ എന്തെങ്കിലും പരിപാടി തുടങ്ങാനാണ് ഭാവിയിലെ പദ്ധതി. അൽഖോബാറിലെ ഒരു കമ്പനിയിൽ ഒാേട്ടാകാഡ് ഡിസൈനറാണ് സക്കരിയ. കെ.എം. ഫൗസിയയാണ് ഭാര്യ. മകൾ: അമീൻ അഹ്സൻ, അമാനുല്ല, ഫാത്വിമ നുഹ.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.