സുരക്ഷ, ആരോഗ്യ, സേവനരംഗത്തെ ഒരുക്കം പൂർത്തിയായി –ഹജ്ജ് മന്ത്രി
text_fieldsജിദ്ദ: ഇൗ വർഷത്തെ ഹജ്ജിന് സുരക്ഷ, ആരോഗ്യ, സന്നദ്ധസേവനരംഗത്തെ എല്ലാ വകുപ്പുകളുടെയും ഒരുക്കങ്ങൾ പൂർത്തിയായതായി സൗദി ഹജ്ജ് ഉംറ മന്ത്രി ഡോ. മുഹമ്മദ് ബിൻ സ്വാലിഹ് ബിന്ദൻ പറഞ്ഞു. മക്കയിൽ തീർഥാടകരെ സ്വീകരിക്കുന്നതിന് ഒരുക്കിയ ആസ്ഥാനവും പുണ്യസ്ഥലങ്ങളിലെ ഒരുക്കങ്ങളും സന്ദർശിച്ചശേഷമാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. സൗദി ഭരണകൂടം തീർഥാടകർക്ക് വേണ്ട സേവനം നൽകാൻ അതീവ ശ്രദ്ധയാണ് കാണിക്കുന്നത്. കോവിഡ് പശ്ചാത്തലത്തിൽ ഏറ്റവും ഉയർന്ന ആരോഗ്യമാനദണ്ഡങ്ങളും മുൻകരുതൽ നടപടികൾ പാലിച്ചും തീർഥാടകരുടെ സുരക്ഷ ഉറപ്പുവരുത്തിയും ഹജ്ജ് കർമം നടത്താനാണ് സൽമാൻ രാജാവിെൻറയും കിരീടാവകാശിയുടെയും മേൽനോട്ടത്തിലുള്ള ഭരണകൂടം താൽപര്യപ്പെടുന്നത്.
ആരോഗ്യ മന്ത്രാലയം നിശ്ചയിച്ചിട്ടുള്ള എല്ലാ ആരോഗ്യസുരക്ഷാ മുൻകരുതൽ വ്യവസ്ഥകളും പാലിച്ചു കൊണ്ടുള്ള പദ്ധതികളാണ് ഇത്തവണ ഹജ്ജിനായി ഒരുക്കിയിരിക്കുന്നത്. വളരെ നന്നായി അത് നടപ്പാക്കുമെന്നും ഹജ്ജ് മന്ത്രി പറഞ്ഞു. ഇൗ വർഷം ഹജ്ജിന് തീർഥാടകരെ സ്വീകരിക്കുന്നതിന് ഒരുക്കിയ സ്ഥലം മന്ത്രി സന്ദർശിച്ചു. മക്കയിലെ സ്വീകരണ ആസ്ഥാനമായ ഹോട്ടൽ ഫോർ പോയൻറിലെത്തിയ മന്ത്രി അവിടത്തെ സൗകര്യങ്ങളും സ്വീകരണ ഹാളുകളും താമസ റൂമുകളും നോക്കിക്കണ്ടു. മന്ത്രാലയ ഉദ്യോഗസ്ഥർ ഒരുക്കങ്ങൾ വിശദീകരിച്ചു. ദുൽഹജ്ജ് നാലു മുതൽ എട്ടു വരെയുള്ള ദിവസങ്ങളിലാണ് ഹോട്ടലിൽ തീർഥാടകരെ സ്വീകരിക്കുക. മിന, അറഫ എന്നിവിടങ്ങളിലെ തമ്പുകളിലും അബ്റാജ് മിന ടവറുകളിലും മുസ്ദലിഫയിലും ഒരുക്കിയ സജ്ജീകരണങ്ങളും സേവനങ്ങളും കണ്ടു. ഇത്തവണ തീർഥാടകർക്ക് ഭക്ഷണവിതരണത്തിന് നൂതനമായ സംവിധാനങ്ങളാണ് ഒരുക്കിയിരുന്നത്. അതിനായുള്ള വാഹനങ്ങളും ഭക്ഷണം വിതരണം ചെയ്യുന്ന ഹാളുകളും മന്ത്രി കാണുകയുണ്ടായി.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.