ആറ് രാജ്യങ്ങൾക്കുകൂടി സൗദി ടൂറിസ്റ്റ് വിസ; ഇപ്പോഴും പദ്ധതിയിൽ ഉൾപ്പെടാതെ ഇന്ത്യ
text_fieldsRepresentational Image
ജിദ്ദ: ആറ് പുതിയ രാജ്യങ്ങൾക്കുകൂടി സൗദി അറേബ്യയുടെ വിനോദസഞ്ചാര വിസ. തുർക്കിയ, തായ്ലൻഡ്, പനാമ, സെന്റ് കിറ്റ്സ് ആൻഡ് നെവിസ്, സീഷെൽസ്, മൊറീഷ്യസ് എന്നീ രാജ്യങ്ങളിലെ പൗരന്മാർക്ക് കൂടിയാണ് സൗദി ടൂറിസ്റ്റ് അതോറിറ്റി ഓൺലൈൻ ടൂറിസ്റ്റ് വിസിറ്റ് വിസ അനുവദിക്കാൻ തീരുമാനിച്ചത്.
ഇതോടെ സൗദി അറേബ്യയുടെ ഇ-ടൂറിസ്റ്റ് വിസക്ക് യോഗ്യരായ ആകെ രാജ്യങ്ങളുടെ എണ്ണം 63 ആയി. ആഭ്യന്തര മന്ത്രാലയം, വിദേശകാര്യ മന്ത്രാലയം, ഹജ്ജ്-ഉംറ മന്ത്രാലയം, ബന്ധപ്പെട്ട മറ്റ് വകുപ്പുകൾ എന്നിവയുമായി സഹകരിച്ചാണ് ടൂറിസ്റ്റ് മന്ത്രാലയത്തിന്റെ പ്രഖ്യാപനം. ഈ രാജ്യങ്ങളിലെ പൗരന്മാർക്ക് ‘റൂഹ് അൽ സഊദിയ’ പ്ലാറ്റ്ഫോമിലെ (http://Visa.visitsaudi.com) വിസ പേജ് സന്ദർശിച്ച് അപേക്ഷിക്കാം. സന്ദർശന വിസയുടെ സാധുത ഒരു വർഷമാണ്. ഈ കാലത്തിനുള്ളിൽ പലതവണ സൗദിയിലെത്താനും പരമാവധി 90 ദിവസം വരെ രാജ്യത്ത് തങ്ങാനും കഴിയും. ഹജ്ജ് സീസണിലൊഴികെ ഒരു വർഷത്തിൽ ബാക്കി കാലം മുഴുവനും മക്കയിലെത്തി ഉംറ നിർവഹിക്കാനും രാജ്യത്തെ വിവിധ പ്രദേശങ്ങൾ സന്ദർശിക്കാനും കഴിയും.
പലതവണ രാജ്യത്തേക്ക് പ്രവേശിക്കാൻ കഴിയുമെങ്കിലും ഒരുവർഷം പരമാവധി 90 ദിവസം മാത്രമേ തങ്ങാൻ കഴിയൂ.‘സൗദി വിഷൻ 2030’ന് അനുസൃതമായി ടൂറിസ്റ്റ് മേഖലയുടെ അഭിലാഷങ്ങൾ സാക്ഷാത്കരിക്കുന്നതിന് സൗദി ടൂറിസ്റ്റ് സംവിധാനത്തിനുകീഴിൽ നടത്തിക്കൊണ്ടിരിക്കുന്ന ശ്രമങ്ങളുടെയും നിരവധി സർക്കാർ ഏജൻസികളുമായുള്ള സഹകരണത്തിന്റെയും പശ്ചാത്തലത്തിലാണ് ഈ തീരുമാനം. ആഗോള ടൂറിസ്റ്റ് ഭൂപടത്തിൽ സൗദി അറേബ്യയുടെ സ്ഥാനം ഉറപ്പിക്കുന്നതിന് ഇ-ടൂറിസ്റ്റ് വിസ സഹായിക്കും. 2019 സെപ്റ്റംബറിലാണ് വിനോദസഞ്ചാര ആവശ്യങ്ങൾക്കായി സൗദി അറേബ്യ വിസിറ്റ് വിസ അനുവദിക്കാൻ ആരംഭിച്ചത്. ഇതിനകം ദശലക്ഷക്കണക്കിന് സന്ദർശകർ രാജ്യത്തെത്തുകയും ടൂറിസ്റ്റ് മേഖലയുടെ വളർച്ചയെ അഭൂതപൂർവമായ ഉയരങ്ങളിലേക്ക് നയിക്കുകയും ചെയ്തു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.