രണ്ടാമത് ‘ഇസ്ലാമിക് ആർട്സ് ബിനാലെ’ നാളെ മുതൽ
text_fieldsബിനാലെയിൽ പ്രദർശിപ്പിക്കുന്ന കഅ്ബയുടെ കിസ്വ
റിയാദ്: ഇസ്ലാമിക് ആർട്സ് ബിനാലെ രണ്ടാം പതിപ്പ് ശനിയാഴ്ച ആരംഭിക്കും. ഇസ്ലാമിക ചരിത്രത്തിലേക്കും സംസ്കാരത്തിലേക്കും വെളിച്ചം വീശുന്ന ബിനാലെക്ക് ജിദ്ദ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഹജ്ജ് ടെർമിനലിലാണ് വേദിയൊരുക്കുന്നത്. മെയ് 25വരെ നീണ്ടുനിൽക്കും. ഇസ്ലാമിക പൈതൃകത്തിന്റെയും നാഗരികതയുടെയും സമ്പന്നതയെക്കുറിച്ച് വിചിന്തനം ചെയ്യാൻ സന്ദർശകരെ പ്രേരിപ്പിക്കുംവിധം ഒരു കുടക്കീഴിൽ വിപുലവും വൈവിധ്യവുമായ ഇസ്ലാമിക ചരിത്ര പുരാവസ്തുക്കളും സമകാലിക കലാസൃഷ്ടികളും അണിനിരക്കും.
സൗദി, ഫലസ്തീൻ, ഈജിപ്ത്, ഒമാൻ, ഖത്തർ, തുനീഷ്യ, കുവൈറ്റ്, ഉസ്ബെകിസ്ഥാൻ, ഡെൻമാർക്ക്, ഫ്രാൻസ്, ഗ്രീസ്, ഇന്തോനേഷ്യ, ഇറ്റലി, മാലി, പോർച്ചുഗൽ, സ്പെയിൻ, തുർക്കി, ജോർഡൻ, യു.കെ, യു.എസ് രാജ്യങ്ങളിൽ നിന്നുള്ള 30ലധികം അന്താരാഷ്ട്ര സ്ഥാപനങ്ങളുടെ പങ്കാളിത്തമുണ്ട്. 500ലധികം ഇസ്ലാമിക ചരിത്ര രചനകളും സമകാലിക കലാസൃഷ്ടികളും ഉണ്ടാകും.
ലോകമെമ്പാടുമുള്ള മുസ്ലിം സമൂഹങ്ങൾ സൃഷ്ടിക്കുന്ന ഇസ്ലാമിക ചരിത്ര രചനകളും കലാസൃഷ്ടികളും പുരാവസ്തുക്കളും പ്രദർശിപ്പിക്കുന്ന ബിനാലെക്ക് സാംസ്കാരിക സംവാദങ്ങളെ സമ്പന്നമാക്കുന്നതിൽ പങ്കുണ്ടെന്ന് ദറഇയ ബിനാലെ ഫൗണ്ടേഷൻ സി.ഇ.ഒ ആയത് അൽബക്രി പറഞ്ഞു. ലോകമെമ്പാടുമുള്ള സ്ഥാപനങ്ങളുടേയും കലാകാരന്മാരുടേയും പങ്കാളിത്തത്തോടെയുള്ള ബിനാലെയുടെ രണ്ടാം പതിപ്പിന് ഈ വർഷവും വിപുലമായി സാക്ഷ്യം വഹിക്കാനാകുന്നതിൽ ഫൗണ്ടേഷൻ അഭിമാനം കൊള്ളുന്നതായും അദ്ദേഹം പറഞ്ഞു. വാസ്തുവിദ്യാ രൂപകൽപ്പനയുടെ ക്രിയാത്മകവും നൂതനവുമായ ദർശനങ്ങൾ പ്രതിഫലിക്കുന്ന ആധുനിക പ്ലാറ്റ്ഫോമിനെ ഇത് പ്രതിനിധീകരിക്കുന്നു.
ബിനാലെയുടെ രണ്ടാം പതിപ്പ് ‘ആകാശഭൂമികൾക്കിടയിലുള്ളത്’ എന്ന ഖുർആൻ സൂക്തം ആപ്തവാക്യമായി സ്വീകരിച്ചാണ് ഒരുക്കുന്നത്. ഖുർആനിൽ പല സ്ഥലങ്ങളിലും ഈ സൂക്തം ദൈവത്തിന്റെ സൃഷ്ടിയുടെ മഹത്വത്തെ പ്രതിഫലിപ്പിക്കുന്നതിനായി പ്രത്യക്ഷപ്പെട്ടിട്ടുണ്ടെന്നും അൽബക്രി പറഞ്ഞു. വിശ്വാസത്തെയും സർഗാത്മകതയെയും കുറിച്ച് സവിശേഷമായ ഒരു വിവരണം അവതരിപ്പിക്കുന്ന ഇസ്ലാമിക ചരിത്ര പുരാവസ്തുക്കളുടെയും സമകാലിക കലാസൃഷ്ടികളുടെയും പ്രചോദനാത്മകമായ മിശ്രിതം പ്രദർശിപ്പിക്കുന്നതിന് അഞ്ച് ഗാലറികളുണ്ടാകും. 50ലധികം കലാരൂപങ്ങൾ പ്രദർശിപ്പിക്കും. സൃഷ്ടിയുടെ മഹത്വം വിചിന്തനം ചെയ്യുന്നതിനുള്ള വിശാലമായ ചട്ടക്കൂടായായിരിക്കും ഇത്തവണത്തെ ബിനാലെയെന്നും അൽബക്രി കൂട്ടിച്ചേർത്തു.
കഅ്ബയുടെ ആവരണം (കിസ്വ) അതേപോലെ മുഴുവൻ ഭാഗവും മക്കക്ക് പുറത്ത് ആദ്യമായി പ്രദർശിപ്പിക്കുന്നതിന് ബിനാലെ സാക്ഷ്യം വഹിക്കും. ചരിത്രത്തിലാദ്യമായാണ് ബിനാലെയിൽ കിസ്വ മുഴുവനും പ്രദർശിപ്പിക്കുന്നത്. ഈ പുടവ നിർമിക്കുന്നതിനായി കിങ് അബ്ദുൽ അസീസ് കിസ്വ കോംപ്ലക്സ് സ്ഥാപിച്ചതിന്റെ ആദ്യ ശതാബ്ദി പ്രമാണിച്ചാണിത്. ഹിജ്റ 1346 മുതൽ (എ.ഡി 1927) കിസ്വ നിർമിക്കുന്നത് ഈ കോംപ്ലക്സിലാണ്.
ജിദ്ദ ഇസ്ലാമിക് ആർട്സ് ബിനാലെയിൽ പ്രദർശിപ്പിക്കുന്ന കിസ്വ അതിന്റെ പൂർണരൂപത്തിൽ ഒരു ഫോറത്തിലും എക്സിബിഷനിലും ഇതുവരെ പ്രദർശിപ്പിച്ചിട്ടില്ല. മുൻവർഷത്തെ കിസ്വയാണ് ബിനാലെയിൽ പ്രദർശിപ്പിക്കുകയെന്നും അൽബക്രി പറഞ്ഞു. കിസ്വയുടെ ചരിത്രം, ചരിത്രത്തിലുടനീളം അതിന്റെ പരിവർത്തനം, കലകൾ, ലിഖിതങ്ങൾ, കരകൗശല വൈദഗ്ധ്യം, അതുമായി ബന്ധപ്പെട്ട അറിവ് എന്നിവ ബിനാലെ അവതരിപ്പിക്കും.
കിസ്വക്ക് പുറമെ പുറമേ ഇസ്ലാമിക ചരിത്ര പുരാവസ്തുക്കളുടെയും സമകാലിക കലാസൃഷ്ടികളുടെയും വിപുലമായ ശ്രേണി ബിനാലെയിൽ അനാവരണം ചെയ്യപ്പെടും. ആദ്യ ബിനാലെ 2023ലായിരുന്നു. അതിന്റെ വിപുലമായ രൂപമാണ് ഇത്തവണ സംഘടിപ്പിക്കുന്നത്. ലോകത്തെ ഏറ്റവും കൂടുതൽ ആളുകൾ സന്ദർശിക്കുന്ന രണ്ടാമത്തെ ബിനാലെയായിരുന്നു 2023ലേത്. ആറ് ലക്ഷത്തിലധികം സന്ദർശകരാണ് അന്ന് എത്തിയത്. അത് വലിയ വിജയമായിരുന്നെന്നും അൽബക്രി പറഞ്ഞു.
സമ്പന്നവും ഊർജ്ജസ്വലവുമായ ഒരു സമൂഹം കെട്ടിപ്പടുക്കുന്നതിന് സംഭാവന ചെയ്യുന്ന അടിസ്ഥാനപരമായ പരിവർത്തനങ്ങൾ കൊണ്ടുവരാനുള്ള കഴിവ് കലക്കുണ്ടെന്ന് സാംസ്കാരിക മന്ത്രി അമീർ ബദർ ബിൻ അബ്ദുല്ല ബിൻ ഫർഹാൻ പറഞ്ഞു. സാംസ്കാരിക മേഖലകൾക്ക് സൗദി സാക്ഷ്യം വഹിക്കുന്ന പിന്തുണയുടെയും ശാക്തീകരണത്തിന്റെയും പ്രോത്സാഹനത്തിന്റെയും വെളിച്ചത്തിൽ സാംസ്കാരിക ആവിഷ്കാരം പരിപോഷിപ്പിക്കുന്നതിനും സംസ്കാരത്തെയും കലകളെയും പ്രോത്സാഹിപ്പിക്കുന്നതിനും ആഗോളതലത്തിൽ കലാപരമായ പ്രസ്ഥാനത്തെ അതിന്റെ മൂല്യവത്തായ സംരംഭങ്ങളിലൂടെ സമ്പന്നമാക്കുന്നതിനും ദർഇയ ബിനാലെ ഫൗണ്ടേഷൻ ശ്രമങ്ങൾ തുടരുകയാണ്.
ഇസ്ലാമിക് ആർട്സ് ബിനാലെ അതിന്റെ ആദ്യ പതിപ്പിൽ നേടിയ വിജയത്തിനുശേഷം വലിയ അഭിലാഷങ്ങളോടെയാണ് വീണ്ടും തിരിച്ചെത്തുന്നത്. വൈവിധ്യമാർന്ന ഇസ്ലാമിക സംസ്കാരങ്ങൾ ഉടലെടുക്കുകയും വികസിക്കുകയും ചെയ്ത സൗദിയുടെയും ലോകത്തിന്റെ മറ്റു ഭാഗങ്ങളിലെയും വൈവിധ്യമാർന്ന കലാ-സാംസ്കാരിക സ്ഥാപനങ്ങൾ, സ്പോൺസർമാർ, കലാകാരന്മാർ എന്നിവർ ഉൾപ്പെടുന്ന രണ്ടാം പതിപ്പിൽ പങ്കാളിത്തം വിപുലീകരിക്കാൻ ഞങ്ങൾ പ്രവർത്തിക്കും. ഇസ്ലാമിക് ആർട്സ് ബിനാലെക്ക് കൂടുതൽ ആഴം ലഭിക്കുമെന്ന് മന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു. ഇസ്ലാമിന്റെ തുടക്കം മുതൽ ഇസ്ലാമിക കലകൾ ലോകമെമ്പാടും ചെലുത്തിയ സ്വാധീനം ഞങ്ങൾ മനസിലാക്കുന്നുവെന്നും മന്ത്രി സൂചിപ്പിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.