സ്വകാര്യ വിവരങ്ങൾ കൈമാറുന്നതും പുറത്തുവിടുന്നതും ഇനി ക്രിമിനൽ കുറ്റം
text_fieldsറിയാദ്: സൗദി അറേബ്യയിൽ വ്യക്തികളുടെ സ്വകാര്യ വിവരങ്ങൾ കൈമാറുന്നതും പുറത്തുവിടുന്നതും ഇനി മുതൽ ക്രിമിനൽ കുറ്റമായി കണക്കാക്കും. വ്യക്തികളുടെ വിവരങ്ങൾ ദുരുപയോഗം ചെയ്യാൻ ശ്രമിക്കുന്നവർ ശക്തമായ ശിക്ഷാനടപടികൾ നേരിടേണ്ടി വരും. 2021ൽ മന്ത്രിസഭ അംഗീകരിച്ച നിയമമാണ് വ്യാഴാഴ്ച മുതൽ പ്രാബല്യത്തിൽ വന്നത്. വിവിധ ആവശ്യങ്ങൾക്കായി ശേഖരിക്കുന്ന വ്യക്തികളുടെ സ്വകാര്യവിവരങ്ങളാണ് ഡേറ്റ പ്രൊട്ടക്ഷൻ നിയമത്തിന്റെ പരിധിയിൽ വരുന്നത്. വിവിധ ഇവൻറുകൾ, സമ്മേളനങ്ങൾ, പാർട്ടികൾ തുടങ്ങിയ പരിപാടികളിലും മറ്റും ശേഖരിക്കുന്ന വ്യക്തികളുടെ ചിത്രങ്ങൾ, വിഡിയോ, വ്യക്തിവിവരങ്ങളടങ്ങിയ ടെക്സ്റ്റുകൾ എന്നിവയെല്ലാം വ്യക്തികളെ ബാധിക്കുന്ന സ്വകാര്യ വിവരങ്ങളാണ്. ഇവ മറ്റുള്ളവർക്ക് കൈമാറുന്നതും പുറത്തുവിടുന്നതും നശിപ്പിക്കുന്നതും ക്രിമിനൽ കുറ്റമായി കണക്കാക്കും.
വ്യാപാര സ്ഥാപനങ്ങളിലും ആശുപത്രികളിലും മറ്റും വിവിധ സാഹചര്യങ്ങളിൽ ശേഖരിക്കുന്ന വ്യക്തികളുടെ ഫോൺ നമ്പറുകൾ, ഫോട്ടോകൾ, സി.സി.ടി.വി ദൃശ്യങ്ങളുൾപ്പെടെയുള്ള വിഡിയോകൾ, പേപ്പർ രൂപത്തിലോ ഇലക്ട്രോണിക് രൂപത്തിലോ സൂക്ഷിച്ചുവെച്ചിരിക്കുന്ന വിവരങ്ങൾ തുടങ്ങിയവ മറ്റുള്ളവർക്ക് കൈമാറുന്നതും ഈ ഗണത്തിൽപ്പെടും. ആശുപത്രികളിൽ നിന്ന് രോഗികളുടെ വിവരങ്ങൾ മരുന്ന് കമ്പനികൾക്ക് കൈമാറുക, സർക്കാർ സ്ഥാപനങ്ങളിൽ സൂക്ഷിച്ചിരിക്കുന്ന വ്യക്തികളുടെ സ്വകാര്യ വിവരങ്ങളുടെ പകർപ്പെടുക്കുക, ക്രെഡിറ്റ് വിവരങ്ങൾ, പൊലീസ്, ക്രിമിനൽ വിവരങ്ങൾ തുടങ്ങിയവയുടെ കൈമാറ്റം എന്നിവയെല്ലാം ഡേറ്റ സംരക്ഷണ നിയമത്തിന്റെ ലംഘനങ്ങളാണ്.
കനത്ത പിഴയുൾപ്പെടെയുള്ള ശിക്ഷയാണ് ഇത്തരം നിയമലംഘനങ്ങൾക്ക് ലഭിക്കുക. സൗദി ഡേറ്റ ആൻഡ് ആർട്ടിഫിഷൽ ഇന്റലിജൻസ് അതോറിറ്റിയുമായി ചേർന്നാണ് ഡേറ്റ പ്രൊട്ടക്ഷൻ സംവിധാനം നടപ്പാക്കുന്നത്. 2021 സെപ്റ്റംബറിലാണ് മന്ത്രിസഭ ഡേറ്റ സംരക്ഷണ നിയമത്തിന് അംഗീകാരം നൽകിയത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.