സ്വദേശിവത്കരണം; സൗദിയിലെ കടകളിൽ കർശന തൊഴിൽ പരിശോധന
text_fieldsമാനവവിഭവശേഷി മന്ത്രാലയം ഉദ്യോഗസ്ഥർ സ്ഥാപനങ്ങളിൽ പരിശോധന നടത്തുന്നു
റിയാദ്: നിയമാനുസൃത ജീവനക്കാരാണോ തൊഴിലെടുക്കുന്നത് എന്ന് ഉറപ്പാക്കാൻ രാജ്യത്തെ സ്വകാര്യ സ്ഥാപനങ്ങളിൽ പരിശോധന കർശനമാക്കി മാനവവിഭവശേഷി മന്ത്രാലയം. വിവിധ പ്രദേശങ്ങളിലെ മുഴുവൻ സ്വകാര്യ സ്ഥാപനങ്ങളിലും മന്ത്രാലയം ശക്തമായ പരിശോധനയാണ് നടത്തുന്നത്. തൊഴിൽ വിപണിയെ വ്യവസ്ഥാപിതമാക്കുന്നതിനും സ്ഥാപന ഉടമകൾ തൊഴിൽ നിയന്ത്രണങ്ങളും എക്സിക്യൂട്ടിവ് ചട്ടങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനുമുള്ള മന്ത്രാലയത്തിന്റെ തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായാണിത്.
പരിശോധനയിൽ നിരവധി തൊഴിൽനിയമ ലംഘനങ്ങൾ കണ്ടെത്തി. തൊഴിലുടമയുടെ കീഴിലല്ലാതെ ജോലി ചെയ്യുക, സ്വദേശി പൗരന്മാർക്കായി നിജപ്പെടുത്തിയ തൊഴിലുകളിൽ വിദേശികളെ നിയമിക്കൽ, ആവശ്യപ്പെട്ട തൊഴിൽ സ്വദേശിവത്കരണ നിരക്ക് പാലിക്കാതിരിക്കൽ തുടങ്ങിയ നിയമലംഘനങ്ങളാണ് കണ്ടെത്തുന്നത്.
പരിശോധിച്ച സ്ഥാപനങ്ങളിൽ തൊഴിലാളികളുടെ നിയപരമായ പദവി ശരിയാക്കണമെന്ന മുന്നറിയിപ്പുകൾ നൽകുകയും നിയമലംഘനം കണ്ടെത്തിയ സ്ഥാപനങ്ങൾക്കെതിരെ ശിക്ഷാനടപടികൾ സ്വീകരിക്കുന്നതായും മന്ത്രാലയം പറഞ്ഞു.
തൊഴിൽ സ്വദേശിവത്കരണ തീരുമാനങ്ങളുടെ തുടർനടപടികളുടെ ഭാഗമായി ലക്ഷ്യമിട്ട സ്ഥാപനങ്ങൾ അവ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനുള്ള നടപടികളാണ് മന്ത്രാലയം കൈക്കൊള്ളുന്നത്. ഇത് പൗരന്മാർക്ക് ഗുണനിലവാരമുള്ള തൊഴിലവസരങ്ങൾ ലഭ്യമാക്കാൻ സഹായിക്കുന്നുണ്ടെന്നാണ് വിലയിരുത്തൽ. സുപ്രധാന തൊഴിൽ മേഖലകളിൽ സ്വദേശിവത്കരണ നിരക്ക് ഉയർത്തുന്നതിനും ഇത് സഹായിക്കുന്നുണ്ട്.
ബന്ധപ്പെട്ട വകുപ്പുകളുടെ സഹകരണത്തോടെ പരിശോധനകൾ തുടരുമെന്നും മന്ത്രാലയം അറിയിച്ചു. എല്ലാ സ്ഥാപനങ്ങളും വ്യവസ്ഥകൾ പാലിക്കണമെന്ന് സ്ഥാപന ഉടമകളോട് ആഹ്വാനം ചെയ്തു.
നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഔദ്യോഗിക ചാനലുകൾ വഴിയോ ഏകീകൃത നമ്പറിലോ (19911) വിളിച്ചോ സ്മാർട്ട് ഉപകരണങ്ങളിലെ മന്ത്രാലയത്തിന്റെ ആപ്ലിക്കേഷൻ വഴിയോ റിപ്പോർട്ട് ചെയ്യണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.