ആറു വർഷ ജയിൽ ജീവിതത്തിന് അറുതി; സുബ്രഹ്മണ്യൻ നാടണഞ്ഞു
text_fieldsറിയാദ്: വിചാരണ തടവുകാരനായി നിരപരാധിത്വം തെളിയിക്കാനാകാതെ ആറു വർഷമായി ജയിലിൽ കഴിഞ്ഞ സുബ്രഹ്മണ്യന് ഒടുവിൽ മോചനം ലഭിച്ചു നാടണയാനായി. തമിഴ്നാട് സ്വദേശി സുബ്രഹ്മണ്യനാണ് പ്ലീസ് ഇന്ത്യ എന്ന സംഘടനയുടെ ഇടപെടലിനാൽ മോചനം നേടി നാടണയാനായത്. ആറു വർഷം മുമ്പ് ഹൗസ് ഡ്രൈവറായി ജോലി ചെയ്തിരുന്ന സുബ്രഹ്മണ്യൻ ഓടിച്ചിരുന്ന കാർ മോഷണം പോയതുമായി ബന്ധപെട്ട് സ്പോൺസർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സുബ്ര്മണ്യൻ ജയിലിലാവുകയായിരുന്നു. ആറ് വർഷമായിട്ടും സഹായിക്കാനോ മോചനത്തിനോ ആരും ശ്രമിക്കാതിരുന്നത് മൂലം ജയിൽവാസം നീണ്ടു.
മറ്റൊരു കേസിൽ ജയിലിൽ കഴിയുന്ന മലയാളികളെ സന്ദർശിക്കാൻ ജയിലിൽ എത്തിയ പ്ലീസ് ഇന്ത്യ പ്രവർത്തകർ സുബ്രഹ്മണ്യെൻറ നിസ്സഹായ അവസ്ഥ മനസ്സിലാക്കുകയും സംഘടനയുടെ ചെയർമാൻ ലത്തീഫ് തെച്ചിയെ വിഷയം ധരിപ്പിക്കുകയും അദ്ദേഹം അൻഷാദ് കരുനാഗപ്പള്ളിയെ ചുമതലപ്പെടുത്തുകയുമായിരുന്നു.
തുടർന്ന് സൗദി അഭിഭാഷകൻ അബ്ദുല്ല മിസ്ഫർ അൽദോസരി നിയമ നടപടികളിലൂടെ നിരപരാധിത്വം കോടതിയിൽ തെളിയിച്ച് കഴിഞ്ഞ ദിവസം സുബ്രഹ്മണ്യനെ ജയിലിൽനിന്ന് മോചിപ്പിക്കുകയും പ്ലീസ് ഇന്ത്യ നൽകിയ വിമാനടിക്കറ്റിൽ നാട്ടിലേക്ക് അയക്കുകയുമായിരുന്നു. ലത്തീഫ് തെച്ചിക്കും അൻഷാദ് കരുനാഗപ്പള്ളിക്കുമൊപ്പം പ്ലീസ് ഇന്ത്യയുടെ ഗ്ലോബൽ നേതാക്കളായ അഡ്വ. ജോസ് അബ്രഹാം, നീതു ബെൻ, അഡ്വ. റിജി ജോയ്, മൂസ മാസ്റ്റർ, വിജയ ശ്രീരാജ്, റബീഷ് കോക്കല്ലൂർ, സുധീഷ അഞ്ചുതെങ്ങ്, സൂരജ് കൃഷ്ണ, ഷബീർ മോൻ തുടങ്ങിയവർ വിവിധ ഘട്ടങ്ങളിലായി സഹായവുമായി കൂടെ ഉണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.