‘അൽ ഫൗ’ പുരാവസ്തുകേന്ദ്രം ലോക പൈതൃക പട്ടികയിൽ
text_fieldsഅൽ ഫൗ പുരാവസ്തു കേന്ദ്രം
റിയാദ്: സൗദി അറേബ്യയിൽനിന്ന് ഒരു പുരാവസ്തുകേന്ദ്രം കൂടി ‘യുനെസ്കോ’യുടെ ലോക പൈതൃക പട്ടികയിൽ. റിയാദ് പ്രവിശ്യയിലുള്ള ‘അൽ ഫൗ’ എന്ന സാംസ്കാരിക പുരാവസ്തു പ്രദേശമാണ് സൗദിയുടെ എട്ടാമത്തെ പൈതൃകമായി ലിസ്റ്റിൽ ഇടം പിടിച്ചത്. സാംസ്കാരിക മന്ത്രി അമീർ ബദ്ർ ബിൻ അബ്ദുല്ല ബിൻ ഫർഹാനാണ് ഇക്കാര്യം അറിയിച്ചത്. ഈ മാസം 22 മുതൽ 31 വരെ ന്യൂഡൽഹിയിൽ നടക്കുന്ന ലോക പൈതൃക സമിതിയുടെ 46ാമത് സമ്മേളനത്തിലാണ് ഇതു സംബന്ധിച്ച പ്രഖ്യാപനമുണ്ടായത്.
സാർവത്രിക മാനുഷിക പൈതൃകമൂല്യമുള്ള ഒരു സാംസ്കാരിക കേന്ദ്രമെന്ന നിലയിലാണ് ഈ അംഗീകാരം.
സൗദി നാഷനൽ കമീഷൻ ഫോർ എജുക്കേഷൻ കൾചർ ആൻഡ് സയൻസ്, റിയാദ് ഗവർണറേറ്റ്, ദേശീയ വന്യജീവി വികസനകേന്ദ്രം, കിങ് സഊദ് യൂനിവേഴ്സിറ്റി, വാദി അൽ ദവാസിർ ഗവർണറേറ്റ് എന്നിവയുടെ സഹകരണത്തോടെ ഹെറിറ്റേജ് അതോറിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ശ്രമങ്ങളാണ് ഈ അംഗീകാരം നേടിയെടുക്കുന്നതിലെത്തിയത്. സൽമാൻ രാജാവും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനും ഇക്കാര്യത്തിൽ വലിയ പിന്തുണയാണ് നൽകിയതെന്ന് സാംസ്കാരിക മന്ത്രി പറഞ്ഞു.
വിശ്വ മാനവ പൈതൃകത്തെ ഉയർത്തിക്കാട്ടുന്നതിൽ സൗദിയുടെ വിശിഷ്ട പങ്ക് വഹിക്കലും ‘വിഷൻ 2030’ന്റെ ലക്ഷ്യങ്ങളിലൊന്നാണ് അതെന്നും അദ്ദേഹം വ്യക്തമാക്കി. ദേശീയ സ്വത്വത്തിൽ അഭിമാനിക്കുന്നതാണ് രാജ്യത്തിന്റെ പൈതൃകം. ദേശീയ പൈതൃകം ദൃശ്യവും അദൃശ്യവുമായ എല്ലാ രൂപങ്ങളിലും രാജ്യത്തിന്റെ സുപ്രധാന ഘടകമാണ്. പൈതൃകത്തിന്റെ പ്രാധാന്യം രാജ്യം തിരിച്ചറിയുന്നു. അതിനെ സംരക്ഷിക്കുന്നു. അതേക്കുറിച്ച് ലോകത്തെ ബോധവത്കരിക്കാൻ ശ്രമങ്ങൾ നടത്തുന്നു. ദേശീയ പൈതൃക സമ്പത്തിന്റെ സംരക്ഷണത്തിന് വലിയ പ്രാധാന്യമാണ് കൽപിക്കുന്നത്. ഭാവി തലമുറകളിലേക്ക് അതിന്റെ അവബോധം പകരാൻ ആവശ്യമായതെല്ലാം ഹെറിറ്റേജ് അതോറിറ്റി ചെയ്യുന്നു.
സൗദിയിലെ ഏറ്റവും വലിയ പുരാവസ്തു കേന്ദ്രങ്ങളിലൊന്നാണ് അൽ ഫൗ. റിയാദ് പ്രവിശ്യയുടെ തെക്ക് ഭാഗത്ത് വാദി അൽ ദവാസിർ ഗവർണറേറ്റ് പരിധിയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. 275 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയാൽ ചുറ്റപ്പെട്ട പ്രദേശത്തിനുള്ളിൽ 50 ചതുരശ്ര കിലോമീറ്റർ ചുറ്റളവിലുള്ള സംരക്ഷിത പ്രദേശമാണ് അൽ ഫൗ. റുബുൽ ഖാലി മരുഭൂമിയുടെയും തുവൈഖ് പർവതനിരയുടെയും ഇടയിലാണിത്. 1940 ലാണ് ഇവിടെ ആദ്യമായി പുരാവസ്തുക്കൾ കണ്ടെത്തുന്നത്.
ചരിത്രത്തിന്റെ ഉദയം മുതലുള്ള പുരാവസ്തു തെളിവുകൾ പ്രദേശത്തുനിന്ന് കണ്ടെടുക്കപ്പെട്ടിട്ടുണ്ട്. പുരാതന കാലഘട്ടത്തിലെ വലിയ ശവകുടീരങ്ങൾ, നാഗരികതയുടെ ശേഷിപ്പുകൾ, സാംസ്കാരിക, വാസ്തുവിദ്യ ഘടകങ്ങൾ, പ്രാചീന ജലസേചന സംവിധാനങ്ങളുള്ള പൗരാണിക മരുപ്പച്ച, ശിലാ ലിഖിതങ്ങൾ, എപ്പിഗ്രാഫിക് ലിഖിതങ്ങളുടെ ശേഖരം എന്നിവയാണ് ഇവിടെ കണ്ടെത്തിയത്.
യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടം പിടിച്ച സൗദി പുരാവസ്തുകേന്ദ്രങ്ങൾ: അൽഹിജ്ർ പൗരാണിക കേന്ദ്രം (അൽ ഉല, 2008), ദറഇയയിലെ ഹയ്യ് അൽ തുറൈഫ് ( 2010), പൗരാണിക ജിദ്ദ (2014), ഹാഇലിലെ ശിലാലിഖിതങ്ങൾ (2015), അൽ അഹ്സ മരുപ്പച്ച (2018), ഹിമ സാംസ്കാരിക കേന്ദ്രം (2021), ഉറുഖ് ബാനു മആറിദ് റിസർവ് (2023), അൽ ഫൗ സാംസ്കാരിക പുരാവസ്തു കേന്ദ്രം (2024).
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.