റിയാദ് പുസ്തകോത്സവത്തിൽ തിരക്കേറി
text_fieldsറിയാദ്: റിയാദ് അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ ജനത്തിരക്കേറി. റിയാദ് എയർപോർട്ട് റോഡിലെ റിയാദ് ഫ്രണ്ട് കൺവെൻഷൻ സെന്ററിൽ വ്യാഴാഴ്ച രാവിലെ 11ഓടെയാണ് മേള നഗരിയുടെ കവാടങ്ങൾ ജനങ്ങൾക്കായി തുറന്നത്. ഒക്ടോബർ എട്ട് വരെ 10 ദിവസം നീളുന്ന പുസ്തകോത്സവത്തിൽ വെള്ളിയാഴ്ച മാത്രം ഉച്ചക്ക് ശേഷം രണ്ടു മുതൽ രാത്രി 12 വരെയാണ് സന്ദർശന സമയം. ബാക്കി ദിവസങ്ങളിലെല്ലാം രാവിലെ 11 മുതൽ രാത്രി 12 വരെയാണ്. തുനീഷ്യയാണ് ഇത്തവണത്തെ അതിഥി രാജ്യം. അവിടെനിന്നുള്ള തനത് പാരമ്പര്യ കലാരൂപങ്ങളും സംഗീതമേളയും നഗരിയിൽ അരങ്ങേറുന്നുണ്ട്.
32 രാജ്യങ്ങളിൽനിന്ന് 1200 പ്രസാധകരാണ് സ്റ്റാളുകൾ ഒരുക്കിയിട്ടുള്ളത്. ഇന്ത്യയിൽനിന്ന് ആകെ 10 പ്രസാധക സ്ഥാപനങ്ങളാണ് പങ്കെടുക്കുന്നത്. അതിൽ നാലെണ്ണം മലയാള പ്രസാധകരുടേതാണ്. ഡി.സി ബുക്സ് (സ്റ്റാൾ നമ്പർ E41), ഒലിവ് പബ്ലിക്കേഷൻ (E15), ഹരിതം ബുക്സ് (E13), ടി.ബി.എസ്-പൂർണ പബ്ലിഷേഴ്സ് (I29) എന്നീ മലയാള പ്രസാധകരുടെ പവിലിയനുകളിൽ വിവിധ ശീർഷകങ്ങളിലായി ആയിരക്കണക്കിന് പുസ്തകങ്ങൾ പ്രദർശനത്തിനും വിൽപനക്കുമായി അണിനിരന്നിരിക്കുന്നു.
ഇന്ത്യൻ സ്റ്റാളുകൾക്ക് വാണിജ്യ മന്ത്രാലയത്തിന് കീഴിലെ 'കാപക്സിൽ' ആണ് നേതൃത്വം നൽകുന്നത്. കാപക്സിലിന്റെ സ്റ്റാളും ഇവിടെയുണ്ട്.
ഇന്ത്യൻ എംബസി കമ്യൂണിറ്റി വെൽഫെയർ കോൺസുലർ എം.ആർ. സജീവ് ഇന്ത്യൻ സ്റ്റാളുകളുടെ ഉദ്ഘാടനം നിർവഹിച്ചു. ഹരിതം ബുക്സ് പ്രസിദ്ധീകരിച്ച എം. മുകുന്ദന്റെ 'മരിയയുടെ മധുവിധു', 'ഉറൂബിന്റെ ശ്മശാന വൈരാഗ്യവും മറ്റ് കഥകളും' എന്നീ പുസ്തകങ്ങളുടെ പ്രകാശനവും അദ്ദേഹം നിർവഹിച്ചു. വായനയും പുസ്തകങ്ങളും ലോകത്താകമാനം തിരിച്ചുവരവിന്റെ പാതയിലാണെന്നും ഇന്ത്യൻ പ്രസാധകർ ഈ അവസരം ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. റിയാദ് പുസ്തകോത്സവത്തിൽ 'ഇന്ത്യൻ പവിലിയൻ' എന്ന വലിയ സങ്കൽപത്തിലേക്ക് എത്തിച്ചേരേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അബൂദബി അറബിക് ലാംഗ്വേജ് സെന്റർ സെക്ഷൻ ഹെഡ് ഇബ്രാഹിം മുഹമ്മദ് അൽസലാമക്ക് നൽകിക്കൊണ്ടായിരുന്നു പുസ്തകങ്ങളുടെ പ്രകാശനം. ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി കെ. മുഹമ്മദ് ഷബീർ, ഡപ്യൂട്ടി ഡയറക്ടർ സുനിൽകുമാർ, ഹരിതം ബുക്സ് എം.ഡി പ്രതാപൻ തായാട്ട്, ഒലിവ് പബ്ലിക്കേഷൻസ് മാർക്കറ്റിങ് മാനേജർ സന്ദീപ്, സീഫോർ ബുക്സ് പ്രതിനിധി ഷക്കീം ചെക്കുപ്പ എന്നിവർ ചടങ്ങിൽ സന്നിഹിതരായി. ഡി.സി ബുക്സിന്റേതാണ് കൂട്ടത്തിൽ വലിയ പവലിയൻ. മൂന്ന് സ്റ്റാളുകളാണ് അതിനുള്ളിലുള്ളത്. മറ്റ് പ്രസാധകർക്ക് രണ്ടു വീതവും. ഉടമ രവി ഡി.സിയുടെ നേതൃത്വത്തിലാണ് ഡി.സി ബുക്സ് സംഘം എത്തിയിട്ടുള്ളത്. ആയിരക്കണക്കിന് പുസ്തകങ്ങൾ അണിനിരന്നിട്ടുണ്ട്.
ആദ്യ ദിവസംതന്നെ റമീസ് മുഹമ്മദിന്റെ 'സുൽത്താൻ വാരിയംകുന്നൻ' എന്ന പുസ്തകം ശ്രദ്ധാകേന്ദ്രമായി. ഇനി മേളയിലെ മലയാളിമൂല കൂടുതൽ സജീവമാകും.
സാഹിത്യകാരന്മാർ നാട്ടിൽനിന്ന് എത്തുന്നുണ്ട്. നിരവധി പുസ്തകങ്ങളുടെ പ്രകാശന ചടങ്ങുകൾ നടക്കും. സാഹിത്യ ചർച്ചകൾക്കും വേദിയൊരുങ്ങും. ശനിയാഴ്ച മുതൽ തിങ്കളാഴ്ച വരെ എഴുത്തുകാരൻ എൻ.പി. ഹാഫിസ് മുഹമ്മദ് മേളയിലുണ്ടാവും, ഈ മാസം മൂന്നു മുതൽ എട്ടുവരെ ചെറുകഥാകൃത്ത് ശിഹാബുദ്ദീൻ പൊയ്ത്തുംകടവും. പുസ്തകപ്രസാധകരുടെ കൂട്ടായ്മയുടെ പ്രസിഡന്റായ മുൻ മന്ത്രി എം.കെ. മുനീർ എം.എൽ.എയും തിങ്കളാഴ്ച എത്തും.
32 രാജ്യങ്ങളുടെ പ്രാതിനിധ്യമുള്ള മേളയിൽ വിവിധ ഭാഷക്കാരും രാജ്യക്കാരുമായ ആയിരങ്ങളാണ് സന്ദർശകരായി എത്തിക്കൊണ്ടിരിക്കുന്നത്. പല ദേശങ്ങളിൽനിന്നുള്ള നൂറുകണക്കിന് എഴുത്തുകാരുടെ സാന്നിധ്യവും നഗരിയിലുണ്ട്. 'ഗ്രന്ഥങ്ങളിലെ ആശയങ്ങൾ' എന്ന ശീർഷകത്തിൽ വായനക്കാരോട് എഴുത്തുകാർ നേരിട്ട് സംസാരിക്കുന്ന ഒരു സംവാദ പരമ്പര എല്ലാദിവസവും വൈകീട്ട് നടക്കുന്നുണ്ട്.
പുറമെ ചിന്തകരും ബുദ്ധിജീവികളും നയിക്കുന്ന സെമിനാറുകൾ, പ്രഭാഷണങ്ങൾ, ചർച്ചകൾ, ശിൽപശാലകൾ എന്നിവയും നഗരിയിൽ എല്ലാ ദിവസവുമുണ്ട്. സാംസ്കാരിക പരിപാടികൾ ഉൾപ്പെടെ 150ഓളം ശിൽപശാലകളാണ് 10 ദിവസങ്ങളിലായി രാവിലെ 11നും രാത്രി 12നും ഇടയിൽ നടക്കുന്നത്.
പാചകകല പരിശീലനം, സിനിമ പ്രദർശനം, സംഗീത പരിപാടി, നാടകാവതരണം എന്നിവയും അരങ്ങേറുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.