ബദ്റിലെ മണൽക്കുന്നുകൾ കയറാം, സാഹസികതയും വിനോദവും നുകരാം
text_fieldsബദ്റിലെ മണൽ മലയിൽ ട്രക്കിങ്ങിനായി എത്തിയ സഞ്ചാരികൾ
യാംബു: മലകയറ്റ പ്രേമികൾക്ക് ആവേശം പകരുന്നിടമാണ് ബദ്റിലെ മണൽക്കുന്നുകൾ. ഇസ്ലാമികചരിത്രത്തിൽ സുപ്രധാന ഏടാണ് ബദ്റിനുള്ളത്. ബദ്ർ യുദ്ധ രക്തസാക്ഷികളുടെ ഖബറിടത്തിന്റെ ശേഷിപ്പുകൾ ഇപ്പോഴും ഇവിടെയുണ്ട്. രക്തസാക്ഷികളുടെ പേരുകൾ ആലേഖനം ചെയ്ത ഫലകവും ഇവിടെയുണ്ട്. അതുകൊണ്ടു തന്നെ ബദ്ർ സന്ദർശനം വിശ്വാസികൾക്ക് ആത്മീയാനുഭൂതിയും ചരിത്രകുതുകികൾക്ക് കൗതുകവും പകരുന്നതാണ്. എന്നാൽ ട്രക്കിങ് പ്രേമികൾക്കും വിനോദസഞ്ചാരികൾക്കും ഇവിടം കൂടുതൽ ഇഷ്ടമാകുന്നത് ഈ ചരിത്രത്തിനൊപ്പം സ്വർണവർണമാർന്ന മണൽക്കുന്നുകളുടെ പറുദീസ കൂടിയാണ് ബദ്ർ എന്നതിനാലാണ്.
രക്തസാക്ഷികളുടെ ഖബറിടത്തിൽനിന്ന് ഏതാനും കിലോമീറ്റർ അകലെയായാണ് ചെറുതും വലുതുമായ മണൽക്കുന്നുകളുള്ളത്. അകലെനിന്നേ ഈ കുന്നുകളുടെ മനോഹരകാഴ്ച കാഴ്ച്ചയിൽ പതിയും. മദീനയിൽനിന്ന് തെക്കുപടിഞ്ഞാറൻ ദിശയിൽ ഏകദേശം 150 കിലോമീറ്റർ അകലെയാണ് ബദ്ർ. യാംബു ടൗണിൽനിന്ന് 90 കിലോമീറ്റർ അകലെയും.
തണുപ്പു കാലത്താണ് പൊതുവേ സഞ്ചാരികൾ കുടുംബസമേതം എത്താറ്. മണൽക്കുന്നുകളുടെ സമീപം വിശാലമായ വാഹന പാർക്കിങ് സൗകര്യം അധികൃതർ ഒരുക്കിയിട്ടുണ്ട്. അതിനോട് ചേർന്ന് കോഫി ഷോപ്പുകളും തെരുവ് വാണിഭക്കാരും ധാരാളമായുണ്ട്.
മലകയറ്റത്തിന്റെ സാഹസികതയും മണൽക്കുന്നുകളുടെ ദൃശ്യവിരുന്നുമാണ് സഞ്ചാരികളുടെ മനംകുളിർപ്പിക്കുന്നത്. ഓരോ ട്രക്കിങ്ങും മനസിന്റെയും ശരീരത്തിന്റെയും ആരോഗ്യത്തെ ചുറുചുറുക്കോടെ നിലനിർത്താൻ സഹായിക്കുന്നു. ബദ്റിലെ പ്രധാനപ്പെട്ട മണൽക്കുന്നുകൾക്ക് അറബ് ചരിത്ര ഗ്രന്ഥങ്ങളിൽ പ്രത്യേക പേരുകൾ പതിഞ്ഞുകിടപ്പുണ്ട്. ഖൂസ് അലി, ഖൂസ് അൽ ഹനാൻ എന്നൊക്കെയാണ് ആ പേരുകൾ.
ജബൽ അൽ മലാഇക (മാലാഖമാരുടെ പർവതം) എന്ന പേരിൽ ബദർ യുദ്ധഭൂമിക്ക് സമീപം ഒരു കുന്നുണ്ട്. മക്കയിലെ ഖുറൈശികൾക്കെതിരെ നടന്ന ബദ്ർ യുദ്ധത്തിൽ വിശ്വാസികളെ സഹായിക്കാൻ 70,000 മാലാഖമാർ ഇറങ്ങിവന്നത് ഈ പർവതത്തിലാണെന്ന് കരുതപ്പെടുന്നു. എന്നാൽ ഇത് സ്ഥിരീകരിക്കുന്ന ഒരു പരാമർശവും പ്രവാചകനും ഇസ്ലാമുമായി ബന്ധപ്പെട്ട ചരിത്രഗ്രന്ഥങ്ങളില്ലെന്നാണ് പണ്ഡിതന്മാർ അഭിപ്രായപ്പെട്ടിട്ടുള്ളത്.
സീസണുകളിൽ കുടുംബങ്ങളുടെയും ബാച്ചിലേഴ്സിന്റെയും വലിയ തിരക്കാണ് ഇവിടെ അനുഭവപ്പെടാറുള്ളതെന്നും ബദ്ർ ശുഹദാക്കളുടെ മഖ്ബറ സന്ദർശിക്കാനെത്തുന്ന പലരും മണൽ മല കയറിയിറങ്ങാൻ കൂടി സമയം കണ്ടെത്തുമെന്നും വർഷങ്ങളായി ഇവിടെ പള്ളി പരിപാലകനായ പാലക്കാട് സ്വദേശി റജബ് ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. സൗദിയുടെ വിവിധ പ്രദേശങ്ങളിൽനിന്ന് വിവിധ കൂട്ടായ്മകളുടെ കീഴിലും കുടുംബങ്ങളൊന്നിച്ചും മലയാളികളും ധാരാളമായി മണൽ മലയിലെ ട്രക്കിങ്ങിനായി എത്താറുണ്ട്. കഴിഞ്ഞ ദിവസം യാംബു യൂത്ത് ഇന്ത്യയുടെ കീഴിൽ 40 ഓളം പേരടങ്ങിയ സംഘം മണൽ മലയിലേക്ക് ട്രക്കിങ് ട്രിപ്പ് നടത്തിയിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.