ചെങ്കടലിൽ തകരാറിലായ ‘സാഫിർ’ എണ്ണകപ്പൽ പ്രശ്നത്തിന് പരിഹാരം
text_fieldsജിദ്ദ: വലിയ പാരിസ്ഥിതിക, മാനുഷിക ഭീഷണിയായി ചെങ്കടലിൽ തകരാറിലായി കിടന്ന ‘സാഫിർ’ എണ്ണകപ്പൽ പ്രശ്നത്തിന് വർഷങ്ങൾക്ക് ശേഷം ശാശ്വത പരിഹാരം. യമനിലെ ഹുദൈദ തീരത്ത് ജീർണിച്ചുകിടന്ന ഭീമൻ എണ്ണക്കപ്പലിൽ നിന്ന് ക്രൂഡ് ഒായിൽ മറ്റൊരു കപ്പലിലേക്ക് പൂർണമായും മാറ്റി. എണ്ണ മാറ്റുന്ന ദൗത്യം പുർത്തിയെന്ന് യു.എൻ പ്രഖ്യാപിച്ചു. ഇതിനെ സൗദി അറേബ്യ സ്വാഗതം ചെയ്തു. 11.4 ലക്ഷം ബാരൽ അസംസ്‌കൃത എണ്ണ വളരെ സുരക്ഷിതമായി മറ്റൊരു കപ്പലിലേക്ക് മാറ്റുന്ന ദൗത്യം രണ്ടാഴ്ച കൊണ്ട് പൂർത്തീകരിച്ചെന്നും എണ്ണ ചോർന്നുണ്ടാവാനിടയുള്ള അപകടഭീഷണി അങ്ങനെ ഒഴിഞ്ഞുവെന്നും യു.എൻ വെള്ളിയാഴ്ചയാണ് വ്യക്തമാക്കിയത്.
ദൗത്യം വിജയിപ്പിച്ച സെക്രട്ടറി ജനറൽ അേൻറാണിയോ ഗുട്ടെറസിെൻറയും യു.എൻ സംഘത്തിെൻറയും പ്രവർത്തനങ്ങളെ അഭിനന്ദിക്കുന്നതായി സൗദി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. സാഫിർ കപ്പൽ ഭീഷണി അവസാനിപ്പിക്കാൻ ഉദാരമായി സാമ്പത്തിക സഹായം നൽകിയ രാജ്യങ്ങളെയും സൗദി അഭിനന്ദിച്ചു. സംഭാവന നൽകിയ ആദ്യ രാജ്യങ്ങളിലൊന്നാണ് സൗദി അറേബ്യ. കിങ് സൽമാൻ റിലീഫ് സെൻറർ വഴി 1.8 കോടി ഡോളറാണ് സഹായമായി നൽകിയതെന്നും കപ്പൽ പ്രശ്നം പരിഹരിക്കാൻ അന്താരാഷ്ട്ര സമൂഹവുമായി കൈകോർത്ത് നടത്തിയ ശ്രമങ്ങളുടെ ഭാഗമാണിതെന്നും മന്ത്രാലയം വ്യക്തമാക്കി. ദൗത്യം വിജയിപ്പിക്കാൻ പിന്തുണ നൽകിയ യമൻ സഖ്യനേതൃത്വത്തിനും മന്ത്രാലയം നന്ദി പറഞ്ഞു.
വർഷങ്ങൾക്ക് മുമ്പ് ഹുദൈദ തുറമുഖത്തിെൻറ പടിഞ്ഞാറ് ഭാഗത്താണ് 47 വർഷത്തെ പഴക്കമുള്ള സാഫിർ കപ്പൽ തകരാർ മൂലം നങ്കൂരമിട്ട് കിടന്നത്. അതിൽ നിറയെ ക്രൂഡോയിൽ ഉണ്ടായിരുന്നു. വർഷങ്ങളായുള്ള ഈ കിടപ്പിനെ തുടർന്ന് എണ്ണ ടാങ്കർ ദ്രവിക്കുകയും എണ്ണ ചോരുകയും ചെയ്താൽ അത് വലിയ അപകടത്തിനിടയാക്കുമെന്നും മാനുഷികവും പാരിസ്ഥിതികവുമായ പ്രത്യാഘാതമുണ്ടാകുമെന്നും ആശങ്ക നിലനിന്നിരുന്നു. ഇത് ലോകം നേരിടുന്ന വലിയ ഭീഷണികളിലൊന്നായാണ് കണ്ടിരുന്നത്. ക്രൂഡ് ഒായിൽ സുരക്ഷിതമായി നീക്കം ചെയ്യലാണ് പരിഹാരം എന്ന് കണ്ടതോടെയാണ് ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തിൽ നടപടി ആരംഭിച്ചത്.
‘നോട്ടിക’ എന്ന മറ്റൊരു എണ്ണ ടാങ്കർ കപ്പൽ വാങ്ങിയാണ് യു.എൻ സാഫിറിലെ എണ്ണ മാറ്റിയത്. ഇതോടെ ലോകത്തിെൻറ മുഴുവൻ ശ്രദ്ധാകേന്ദ്രമായി മാറിയ ആസന്നവും അടിയന്തിരവുമായ ഭീഷണിക്ക് ശ്വാശത പരിഹാരമായിരിക്കുകയാണ്. എണ്ണം നീക്കം ചെയ്യുന്നതിന് ആകെ 14.8 കോടി ഡോളറാണ് ചെലവായത്. സാഫിർ കപ്പൽ ഇനി പൊളിച്ചുനീക്കും. യമനിൽ യുദ്ധം തുടങ്ങിയതിന് ശേഷം 2015 മുതൽ കപ്പലിൽ യാതൊരു അറ്റകുറ്റപ്പണികളും നടത്തിയിരുന്നില്ല. അതാണ് കപ്പലിനെ തകർച്ചയിലേക്ക് നയിച്ചത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.