യുക്രെയ്ൻ-റഷ്യൻ പ്രശ്നപരിഹാര ചർച്ചക്ക് സൗകര്യമൊരുക്കിയ സൗദി കിരീടാവകാശിക്ക് അമേരിക്കയുടെ പ്രശംസ
text_fieldsകിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ
റിയാദ്: യുക്രെയ്ൻ-റഷ്യൻ സംഘർഷം അവസാനിപ്പിക്കാനുള്ള ചർച്ചകൾ സുഗമമാക്കുന്നതിൽ സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ വഹിച്ച അമേരിക്കൻ പ്രശംസ. മാർച്ച് 23 മുതൽ 25 വരെ റിയാദിൽ റഷ്യൻ, യുക്രെയ്ൻ പ്രതിനിധികളുമായി ഉഭയകക്ഷി ചർച്ചകൾ നടത്താൻ സൗകര്യമൊരുക്കിയതിന് അമേരിക്ക നന്ദിയും രേഖപ്പെടുത്തി.
ക്രിയാത്മകമായ സഹകരണത്തിന്റെയും പരസ്പര ബഹുമാനത്തിന്റെയും അന്തരീക്ഷത്തിലാണ് ചർച്ചകൾ നടന്നത്. പ്രാദേശികവും അന്തർദേശീയവുമായ സ്ഥിരതയും സുരക്ഷയും വർധിപ്പിക്കുന്നതിന് നിരവധി കരാറുകൾ ഒപ്പിടാനും സൗകര്യമൊരുങ്ങി.
മേഖലയിലെ സമാധാനവും സുസ്ഥിരതയും പ്രോത്സാഹിപ്പിക്കുന്നതിന് സംഭാവന നൽകുന്ന ഒരു പ്രധാന മധ്യസ്ഥൻ എന്ന നിലയിൽ സൗദി പങ്ക് ഒരിക്കൽ കൂടി തെളിയിക്കുന്നതായി ചർച്ചകളെന്ന് വൈറ്റ് ഹൗസ് പറഞ്ഞു. ബലപ്രയോഗമോ നേരിട്ടുള്ള സൈനികാക്രമണമോ ഒഴിവാക്കാനും വാണിജ്യ കപ്പലുകൾ സൈനിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പുവരുത്താനുമുള്ള പ്രതിജ്ഞാബദ്ധതയോടെ കരിങ്കടലിൽ സുരക്ഷിതമായ നാവിഗേഷൻ ഉറപ്പാക്കാൻ അമേരിക്കയും റഷ്യയും സമ്മതിച്ചുവെന്ന് വൈറ്റ്ഹൗസ് സൂചിപ്പിച്ചു.
കാർഷിക സാമഗ്രികളും രാസവളങ്ങളും കയറ്റുമതി ചെയ്യുന്നതിന് ആഗോള വിപണിയിൽ പ്രവേശിക്കാനുള്ള കഴിവ് പുനഃസ്ഥാപിക്കുന്നതിന് അമേരിക്ക റഷ്യയുമായി ചേർന്ന് പ്രവർത്തിക്കുമെന്നും വൈറ്റ് ഹൗസ് വിശദീകരിച്ചു. റഷ്യയിലും യുക്രെയ്നിലും ഊർജസ്ഥാപനങ്ങൾ ലക്ഷ്യമിട്ടുള്ള നിരോധനം സംബന്ധിച്ച് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനും അമേരിക്കൻ പ്രസിഡന്റ് ട്രംപും തമ്മിലുള്ള കരാർ സജീവമാക്കാൻ ധാരണയായെന്നും വൈറ്റ് ഹൗസ് പറഞ്ഞു.
സൈനിക ആവശ്യങ്ങൾക്കായി വാണിജ്യ കപ്പലുകൾ ഉപയോഗിക്കുന്നത് ഒഴിവാക്കി കരിങ്കടലിൽ സുരക്ഷിതമായ നാവിഗേഷൻ ഉറപ്പാക്കാൻ അമേരിക്കയും യുക്രെയ്നും ധാരണയിലെത്തിയിട്ടുണ്ട്. റഷ്യയിലുള്ള യുക്രെയ്ൻ ബന്ധികളുടെ കൈമാറ്റത്തിന് ശ്രമിക്കും.
റഷ്യയിലും യുക്രെയ്നിലും ഊർജ സൗകര്യങ്ങൾ ഒരുക്കുന്നതിൽ പരസ്പരം ഏർപ്പെടുത്തിയിട്ടുള്ള നിരോധനം നീക്കുന്നത് സംബന്ധിച്ച് ട്രംപും സെലൻസ്കിയും തമ്മിലുണ്ടാക്കിയ കരാർ നടപ്പാക്കാനും ധാരണയായി. ശാശ്വതമായ സ്ഥിരതയും സുരക്ഷിതത്വവും കൈവരിക്കുന്നതിനുള്ള നിരന്തരമായ ശ്രമങ്ങളുടെ ഭാഗമായി റിയാദിൽ നടന്ന ധാരണയുടെ അടിസ്ഥാനത്തിലാണ് ഇതെന്നും വൈറ്റ് ഹൗസ് സൂചിപ്പിച്ചു.
തിങ്കളാഴ്ചയാണ് റഷ്യ-യുക്രെയ്ൻ താത്കാലിക വെടിനിർത്തൽ ചർച്ച ചെയ്യുന്നതിനായി റഷ്യൻ-അമേരിക്കൻ പ്രതിനിധികളുടെ ചർച്ചകൾ റിയാദിൽ നടന്നത്. യുക്രെയ്ൻ-അമേരിക്കൻ പ്രതിനിധികൾ തമ്മിലുള്ള കൂടിക്കാഴ്ച തലേദിവസമായ ഞായറാഴ്ച റിയാദിൽ നടന്നിരുന്നു. താത്കാലിക നാവിക വെടിനിർത്തലിന്റെ വിശദാംശങ്ങൾ ചർച്ച ചെയ്യുന്നതിനാണ് സാങ്കേതിക സമിതികളുടെ തലത്തിൽ ചർച്ച നടന്നത്.
റഷ്യൻ ഫെഡറേഷൻ കൗൺസിൽ വിദേശകാര്യ സമിതി ചെയർമാനായ മുൻ നയതന്ത്രജ്ഞൻ റിഗറി കരാസിനും ഫെഡറൽ സെക്യൂരിറ്റി സർവിസ് മേധാവിയുടെ ഉപദേശകനായ സെർജി ബെസെഡയും റഷ്യൻ പക്ഷത്തും യു.എസ് നാഷനൽ സെക്യൂരിറ്റി കൗൺസിൽ യൂറോപ്യൻ കാര്യങ്ങളുടെ തലവൻ ആൻഡ്രൂ പെക്കും സ്റ്റേറ്റ് ഡിപാർട്ട്മെന്റിലെ ചീഫ് പോളിസി പ്ലാനിങ് ഓഫീസർ മൈക്കൽ ആന്റണും അമേരിക്കൻ പക്ഷത്തുനിന്ന് ചർച്ചയിൽ പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.