‘വയാ റിയാദ്’ ഉല്ലാസത്തിനായി പുതിയൊരു വിനോദകേന്ദ്രം
text_fields‘വയാ റിയാദ്’ വിനോദകേന്ദ്രം പൊതുവിനോദ അതോറിറ്റി ചെയർമാൻ തുർക്കി ബിൻ അബ്ദുൽ മുഹ്സിൻ ആലുശൈഖ് ഉദ്ഘാടനം ചെയ്തപ്പോൾ
റിയാദ്: വിനോദപ്രേമികൾക്ക് ഉല്ലസിക്കാൻ സൗദി അറേബ്യയുടെ തലസ്ഥാനനഗരിയിൽ പുതിയൊരു വിനോദകേന്ദ്രംകൂടി ഉടൻ പൊതുജനങ്ങൾക്കായി തുറക്കും. ഡിപ്ലോമാറ്റിക് ക്വാർട്ടറിനു സമീപത്താണ് ‘വയാ റിയാദ്’ എന്ന പേരിൽ വിനോദമേഖല ഒരുക്കിയിരിക്കുന്നത്. 20 മാസമെടുത്താണ് കേന്ദ്രത്തിന്റെ നിർമാണജോലികൾ പൂർത്തിയാക്കിയത്. റിയാദിലെ ഏറ്റവും പ്രധാനപ്പെട്ട വിനോദമേഖലകളിലൊന്നായിരിക്കും ഇത്. ചൊവ്വാഴ്ച പ്രത്യേക ചടങ്ങിൽ പൊതുവിനോദ അതോറിറ്റി ചെയർമാൻ തുർക്കി ബിൻ അബ്ദുൽ മുഹ്സിൻ ആലുശൈഖ് ഉദ്ഘാടനം നിർവഹിച്ചെങ്കിലും പൊതുജനങ്ങൾക്കായി കേന്ദ്രത്തിന്റെ കവാടങ്ങൾ തുറന്നുകൊടുക്കുന്നത് ഫെബ്രുവരി മധ്യത്തിലായിരിക്കും. ഉദ്ഘാടനച്ചടങ്ങിൽ സൗദി ജേണലിസ്റ്റ് അസോസിയേഷൻ മേധാവി ഖാലിദ് അൽ മാലിക് ഉൾപ്പെടെ നിരവധി ഉദ്യോഗസ്ഥരും വ്യക്തിത്വങ്ങളും സന്നിഹിതരായിരുന്നു.
മികച്ച രീതിയിൽ സംവിധാനിച്ച റസ്റ്റാറൻറുകൾ, അന്താരാഷ്ട്ര ബ്രാൻഡുകൾ, ലോകോത്തര ഹോട്ടൽ, സിനിമാശാല, തത്സമയ വിനോദപരിപാടി വേദികൾ തുടങ്ങിയവ ഉൾക്കൊള്ളുന്ന കേന്ദ്രമാണ് വയാ റിയാദ്. സന്ദർശകർക്ക് വേറിട്ട അനുഭവം, അസാധാരണമായ ആതിഥ്യം, താമസം, ആഡംബര സേവനങ്ങൾ എന്നിവ പ്രദാനം ചെയ്യാൻ ഈ കേന്ദ്രത്തിന് കഴിയുമെന്ന് അധികൃതർ വ്യക്തമാക്കി. യഥാർഥ വാസ്തുവിദ്യാ പൈതൃകം വിളിച്ചോതിക്കൊണ്ട് ആധുനിക ജീവിതത്തിന്റെ ആവശ്യകതകൾ സമന്വയിപ്പിച്ച് വ്യതിരിക്തമായ സൽമാനി ശൈലിയിലാണ് കെട്ടിടങ്ങൾ നിർമിച്ചിരിക്കുന്നത്.
വിനോദപ്രേമികൾക്ക് ആഡംബരവും വ്യതിരിക്തവുമായ അനുഭവങ്ങൾ നിറഞ്ഞ സവിശേഷമായ താമസസൗകര്യം നൽകുന്നതാണ്. പ്രശസ്തമായ ഒരു കൂട്ടം ഭക്ഷ്യമെനുകൾ നൽകുന്ന ഹോട്ടലുകളും നിരവധി അന്താരാഷ്ട്ര സ്റ്റോറുകളും ഉൾക്കൊള്ളുന്നതാണ് ഈ കേന്ദ്രം. ആളുകൾക്ക് ഒഴിവുവേളകൾ ചെലവഴിക്കാനും ആനന്ദകരമാക്കാനുമുള്ള ഇടമാണിത്. പ്രകൃതിദൃശ്യങ്ങളും ചുറ്റുപാടുകളും ആസ്വദിക്കാനാകും. കലാപരമായ ശിൽപങ്ങളുടെ വലിയ ശേഖരമുണ്ട്. പച്ചപ്പിനാൽ സൗന്ദര്യം പൊതിഞ്ഞ സ്ഥലങ്ങളുമുണ്ട്. അതിനിടയിൽ ഒരു കൂട്ടം ജലധാരകളും. 850 വർഷത്തിലേറെ പഴക്കമുള്ള നിരവധി വൃക്ഷങ്ങളുമുണ്ട്. കൂടാതെ, സന്ദർശകരുടെ അനുഭവം സുഗമമാക്കുന്നതിന് പാർക്കിങ്, പർച്ചേസ് തുടങ്ങിയവക്ക് നൂതന സേവനങ്ങളും സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.