ഹിജ്റ എന്ത് എന്നല്ല എന്തിന് എന്നാണ് നാം അറിയേണ്ടത് -ഉസ്മാൻ മിഷ്കാത്തി
text_fieldsജിദ്ദ ഇന്ത്യൻ ഇസ്ലാഹി സെൻറർ സംഘടിപ്പിച്ച പരിപാടിയിൽ ഉസ്മാൻ മിഷ്കാത്തി സംസാരിക്കുന്നു
ജിദ്ദ: പ്രവാചകൻ മക്കയിൽനിന്ന് മദീനയിലേക്ക് നടത്തിയ ഹിജ്റയുടെ (പലായനം) വിശദാംശങ്ങളെക്കാൾ അത് എന്തിന് വേണ്ടിയായിരുന്നു എന്നാണ് നാം കൂടുതൽ അറിയേണ്ടതെന്ന് ഇസ്ലാഹി പ്രഭാഷകനും മലപ്പുറം കോട്ടപ്പടി സലഫി മസ്ജിദ് ഖതീബുമായ ഉസ്മാൻ മിഷ്കാത്തി അഭിപ്രായപ്പെട്ടു.‘ഹിജ്റ - നാം അറിയേണ്ട കാര്യങ്ങൾ’ എന്ന വിഷയത്തിൽ ജിദ്ദ ഇന്ത്യൻ ഇസ്ലാഹി സെൻററിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
13 വർഷം മക്കയിൽ ശത്രുക്കളുടെ പീഡനമനുഭവിച്ച് കഴിയുകയും തുടർന്ന് ഒരു നിലക്കും അവിടെ ജീവിക്കാൻ അനുവദിക്കില്ലെന്ന് ഉറപ്പായതോടെയാണ് മുഹമ്മദ് നബിയും അനുചരന്മാരും ജന്മനാടും സ്വത്തുക്കളും എല്ലാം ഉപേക്ഷിച്ച് മദീനയിലേക്ക് പോകാൻ തീരുമാനിച്ചത്.
പ്രവാചകനും സന്തത സഹചാരി അബൂബക്കറും ശത്രുക്കളറിയാതെ വളരെ രഹസ്യമായി പലായനം ചെയ്തപ്പോൾ വഴികാണിക്കാൻ അവരെ സഹായിച്ചത് ഒരു മുസ്ലിമായിരുന്നു എന്നത് ഇന്നും ഇന്ത്യയെപ്പോലുള്ള രാജ്യത്തിലെ മസ്ലിംകൾക്ക് മാതൃകയാണ്. ഏകാധിപതിയായ ഫിർഔനിൽ നിന്ന് രക്ഷനേടി പ്രവാചകൻ മൂസയും അനുയായികളും ചെങ്കടൽ കടന്ന് നടത്തിയ യാത്രയായിരുന്നു ചരിത്രത്തിലെ ആദ്യത്തെ ഹിജ്റ.
മുഹമ്മദ് നബിയുടെ കാലത്തും അനുചരന്മാർ രണ്ടു തവണ അബ്സീനിയയിലേക്കും പ്രവാചകൻ ഏകനായി തായിഫിലേക്കും ഉറ്റ സുഹൃത്ത് അബൂബക്കർ ഒറ്റയാനായിട്ടും പല പലായനങ്ങൾ നടത്തുകയുണ്ടായി. താങ്കളെപ്പോലുള്ള നല്ല മനുഷ്യർ ഇവിടെനിന്ന് പോകരുതെന്ന് അബൂബക്കറിനോട് ആവശ്യപ്പെട്ട് അദ്ദേഹത്തെ തടഞ്ഞു നിർത്തിയത് ശത്രുപക്ഷത്തുള്ള ഒരാളായിരുന്നു എന്നതും വളരെ പ്രസക്തമാണ്.
അന്നത്തെ കാലത്തെ പോലെയുള്ള പാലായനങ്ങൾക്ക് ഇന്ന് പ്രസക്തി കുറവാണെങ്കിലും അല്ലാഹുവും അവന്റെ പ്രവാചകനും അരുതെന്ന് പറഞ്ഞതിൽനിന്ന് വിട്ടുനിൽക്കലാണ് ഈ കാലഘട്ടത്തിലെ ഹിജ്റ എന്നും അദ്ദേഹം ഓർമിപ്പിച്ചു. അബ്ബാസ് ചെമ്പൻ അധ്യക്ഷത വഹിച്ചു. ഷാഫി ആലപ്പുഴ സ്വാഗതവും ഇസ്സുദ്ദീൻ സ്വലാഹി നന്ദിയും പറഞ്ഞു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.