ജിദ്ദയെ ലോകോത്തര നഗരമാക്കി മാറ്റും -മേയർ
text_fieldsജിദ്ദ: ജിദ്ദയെ ലോകോത്തര നഗരമാക്കി മാറ്റാനാണ് പരിഷ്കരണ പദ്ധതികളെന്ന് നഗരസഭ മേയർ. അതിന്റെ ഭാഗമായി ജിദ്ദയിൽ കെട്ടിടങ്ങൾ പൊളിച്ചുമാറ്റുന്ന സ്ഥലങ്ങളിലെ പൗരന്മാർക്ക് 5,000 ഭവന യൂനിറ്റുകൾ സമ്മാനിക്കും. അവർക്ക് നഷ്ടപരിഹാരവും നൽകുമെന്ന് ജിദ്ദ മേയർ സ്വാലിഹ് അൽതുർക്കി പറഞ്ഞു. ജിദ്ദ നഗരത്തിലെ ചേരിപ്രദേശങ്ങളെക്കുറിച്ചും അവിടങ്ങളിൽ നടപ്പാക്കിവരുന്ന വികസന പ്രവർത്തനങ്ങളെക്കുറിച്ചും സൗദി ചാനലിന് നൽകിയ അഭിമുഖത്തിലാണ് മേയർ ഇക്കാര്യം വ്യക്തമാക്കിയത്. 25 വർഷം മുമ്പ് തന്നെ ഈ കാര്യത്തിന്റെ ഗൗരവം മനസ്സിലാക്കിയിരുന്നു. പക്ഷേ, ഒരു തീരുമാനമെടുക്കൽ അന്ന് ബുദ്ധിമുട്ടായിരുന്നു. ആ സമയത്ത് താൻ മേഖല കൗൺസിൽ അംഗമായിരുന്നു. ജിദ്ദയുടെ തെക്കൻ പ്രദേശങ്ങളിൽ വർഷങ്ങളായി വികസനം നിഷേധിക്കപ്പെട്ടിരുന്നു. ഇതുമൂലം ഈ ഡിസ്ട്രിക്ടുകളിലെ അപകടസാധ്യത വർധിച്ചുവെന്നും മേയർ പറഞ്ഞു.
നാലുവർഷം മുമ്പ് മക്ക ഗവർണർ അമീർ ഖാലിദ് അൽഫൈസലിന്റെയും ഡെപ്യൂട്ടി ഗവർണർ അമീർ ബദ്ർ ബിൻ സുൽത്താന്റെയും മാർഗനിർദേശ പ്രകാരം ശാസ്ത്രീയ പഠനങ്ങളുടെയും പ്രദേശത്തെ ജനസാന്ദ്രതയുടെയും അടിസ്ഥാനത്തിൽ ചേരിവികസനത്തിനുള്ള പരിഹാരങ്ങൾ കണ്ടെത്തുകയായിരുന്നു. സൗദി പൗരന്മാരെ ബാധിക്കാതെ ഈ ഡിസ്ട്രിക്ടുകളെ നീക്കം ചെയ്യാനായിരുന്നു അത്. 341 ഡിസ്ട്രിക്ടുകളിൽ പഠനം നടത്തിയപ്പോൾ 64 ചേരി പ്രദേശങ്ങൾ കണ്ടെത്തി. ചേരി നിവാസികളെ മൂന്നു വിഭാഗങ്ങളായി തിരിച്ചു. ആദ്യവിഭാഗം സാമൂഹിക സുരക്ഷ പദ്ധതിക്ക് കീഴിൽ ജീവിക്കുന്ന പൗരന്മാരാണ്. ഭവന മന്ത്രാലയത്തിന്റെ പദ്ധതികളിൽ ഇവർക്ക് താമസസൗകര്യം നൽകും. രണ്ടാമത്തെ വിഭാഗം താമസരേഖ കൈവശമുള്ളവരാണ്. നൽകുന്ന ഭവനം തെരഞ്ഞെടുക്കാനോ പൊളിക്കാൻ പോകുന്ന കെട്ടിങ്ങൾ വിൽക്കാനോ അവർക്ക് സ്വാതന്ത്ര്യമുണ്ട്.
മൂന്നാമത്തെ വിഭാഗം ഉടമസ്ഥ രേഖയുള്ളവരാണ്. അവരുടെ അവസ്ഥ പഠിക്കും. ഭൂമിക്കും കെട്ടിടത്തിനും നഷ്ടപരിഹാരം നൽകും. ജിദ്ദയെ ലോകത്തിലെ ഏറ്റവും മികച്ച നഗരങ്ങളിലൊന്നായി മാറ്റുകയാണ് ലക്ഷ്യം. ജിദ്ദയിൽ 64 ചേരി ഡിസ്ട്രിക്ടുകളുണ്ടെന്നും അവയിൽനിന്ന് 34 ഡിസ്ട്രിക്ടുകളിലെ പുരാതന കെട്ടിടങ്ങൾ പൂർണമായും നീക്കം ചെയ്യും. ചേരികൾ ഒരു താവളമായി മാറിയിരുന്നു. നിയമവിരുദ്ധമായ വൈദ്യുതി ലൈനുകൾ ചേരികളിൽ അടിക്കടി തീപിടിത്തം ഉണ്ടാകുന്നതിന് ഹേതുവാകുന്നു. സിവിൽ ഡിഫൻസ് അതിന്റെ എല്ലാ കഴിവുകളും ഈ മേഖലകളിൽ വിനിയോഗിച്ചു. ജിദ്ദയിലെ ഏറ്റവും താഴ്ന്ന സേവനങ്ങളുള്ള ഡിസ്ട്രിക്ട് ഗുലൈയിലാണ്. ധാരാളം വിദേശ തൊഴിലാളികൾ സ്ഥലത്തുണ്ട്. നിരവധി പ്രശ്നങ്ങൾ ആ ഡിസ്ട്രിക്റ്റിലുണ്ട്. ചേരി ഡിസ്ട്രിക്ടുകൾക്ക് 240 ദശലക്ഷം ചതുരശ്ര മീറ്റർ വിസ്തീർണമുണ്ട്. അതിൽ 25 ദശലക്ഷം ചതുരശ്ര മീറ്റർ നിയമാനുസൃതമായ രേഖകളുള്ളതാണ്. കൈയേറിയതിനാൽ അത് ഉപയോഗപ്പെടുത്താൻ കഴിയുന്നില്ലെന്നും മേയർ പറഞ്ഞു.
പൊളിച്ചുമാറ്റാൻ പോകുന്ന പ്രദേശങ്ങളിലെ വിദ്യാർഥികളെ മാറ്റുന്നതിനും ബദൽ സ്കൂളുകൾ ഒരുക്കുന്നതിനുമുള്ള ബുദ്ധിമുട്ടുകൾക്കിടയിലും വിദ്യാഭ്യാസ പ്രക്രിയ തുടരാൻ നഗരസഭ ശ്രദ്ധിച്ചു. വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ശ്രമങ്ങൾ ഫലം കണ്ടു. വിദ്യാർഥികളെ സ്കൂളുകളിലേക്ക് മാറ്റുന്ന പ്രക്രിയ നടന്നു. രാജകീയ ഉത്തരവ് പ്രകാരം റിയൽ എസ്റ്റേറ്റ് അതോറിറ്റിക്ക് ഭൂമി കൈമാറും. അവരാണ് കൈകാര്യം ചെയ്യുക.
കൈമാറ്റ നടപടിക്രമങ്ങൾ എളുപ്പമാണ്. ഗുലൈൽ പരിസരത്ത് താമസിക്കുന്ന 102 സൗദി കുടുംബങ്ങളെ പാർപ്പിട മന്ത്രാലയത്തിന്റെ പദ്ധതികളിലേക്ക് മാറ്റിയിട്ടുണ്ടെന്നും ചേരികളിൽ താമസിക്കുന്ന പൗരന്മാർക്ക് ഏകദേശം 5,000 ഭവന യൂനിറ്റുകൾ നൽകുമെന്നും ജിദ്ദ മേയർ പറഞ്ഞു. സൗദി പൗരന്മാർ നീക്കം ചെയ്യലിന് പിന്തുണ പ്രകടിപ്പിച്ചിട്ടുണ്ട്. വികസനത്തിനും ചേരികളിൽനിന്ന് മുക്തി നേടാനുമുള്ള അവരുടെ ആഗ്രഹം നിമിത്തമാണത്. ജിദ്ദ നഗരത്തിന്റെ വികസന പദ്ധതിക്ക് അംഗീകാരം നൽകിയ സൽമാൻ രാജാവിനും കിരീടാവകാശിക്കും മക്ക ഗവർണർക്കും ഡെപ്യൂട്ടി ഗവർണർക്കും നന്ദി പറയുന്നു. ജിദ്ദയെ ആഗോള വിനോദസഞ്ചാര നഗരമാക്കുന്നതിന് പദ്ധതി നടപ്പാക്കുമെന്നും മേയർ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.