സൗദിയിൽ സ്ത്രീകൾ ഉന്നത പദവികളിലെന്ന് വാണിജ്യ ഉപമന്ത്രി
text_fieldsസൗദി വാണിജ്യ ഉപമന്ത്രിയും ദേശീയ മത്സരകേന്ദ്രം മേധാവിയുമായ ഇമാൻ അൽമുതൈരി
ജനീവയിലെ യോഗത്തിൽ സംസാരിക്കുന്നു
ജിദ്ദ: സൗദി അറേബ്യയിലെ സ്ത്രീകൾ മന്ത്രി, അംബാഡർ പദവികളടക്കമുള്ള ഉന്നത പദവികൾ അലങ്കരിക്കുന്നവരായി മാറിയെന്ന് വാണിജ്യ ഉപമന്ത്രിയും ദേശീയ മത്സര കേന്ദ്രം മേധാവിയുമായ ഇമാൻ അൽമുതൈരി പറഞ്ഞു.
മനുഷ്യാവകാശ കൗൺസിലിന്റെ 53ാമത് സെഷന്റെ ഭാഗമായി ജനീവയിൽ നടന്ന ‘തീരുമാനമെടുക്കുന്ന സംവിധാനങ്ങളിൽ സ്ത്രീകളുടെ തുല്യവും സമഗ്രവുമായ പ്രാതിനിധ്യം’ എന്ന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അവർ. സ്ത്രീകൾക്കെതിരായ വിവേചനങ്ങൾ ഇല്ലാതാക്കുന്നതിനുള്ള സമിതിയുടെ (സി.ഇ.ഡി.എ.ഡബ്ല്യു) സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.
സാമ്പത്തിക വികസനത്തിൽ സ്ത്രീകളുടെ പങ്കാളിത്തം ശാക്തീകരിക്കുന്നതിനും വർധിപ്പിക്കുന്നതിനും സൗദി അറേബ്യ നടത്തുന്ന ശ്രമങ്ങൾ പരിപാടിയിൽ അൽമുതൈരി വിശദീകരിച്ചു. അംബാസഡർമാരും ജനീവയിലെ സ്ഥിരം ദൗത്യപ്രതിനിധികളും ഐക്യരാഷ്ട്ര സംഘടനകളുടെ പ്രതിനിധികളും പരിപാടിയിൽ സംബന്ധിച്ചു. രാജ്യത്തിലെ എല്ലാ മേഖലകളിലും എല്ലാ തലങ്ങളിലും സ്ത്രീകളുടെ പങ്കാളിത്തം വർധിപ്പിക്കുക എന്നത് ‘വിഷൻ 2030’ന്റെ മുൻഗണനകളിലൊന്നാണ്.
രാജ്യത്തെ പരിവർത്തന പ്രക്രിയയുടെ ഹൃദയഭാഗത്ത് സൗദി വനിതകളാണ്. സുസ്ഥിര സാമ്പത്തിക വളർച്ച പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള വിഷൻ 2030ന്റെ ലക്ഷ്യങ്ങളിലൊന്നായ വികസനത്തിൽ വനിതകളുടെ പങ്കാളിത്തം വലുതാണ്.
സ്ത്രീകളുമായി ബന്ധപ്പെട്ട നയങ്ങൾക്ക് പിന്തുണ നൽകുന്നതിനായി രാജ്യം നിരവധി സംരംഭങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ശുറാ കൗൺസിലിലെ അംഗത്വത്തിന് പുറമെ മന്ത്രിതലത്തിലും മികച്ച റാങ്കുകളിലും അംബാസഡർമാരിലും സൗദി വനിതകളെ ഉന്നത സ്ഥാനങ്ങളിലേക്ക് എത്തിക്കുന്നതിന് ഇതെല്ലാം സഹായിച്ചിട്ടുണ്ട്.
ബിസിനസ് മേഖലയിൽ ഉയർന്നതും ഇടത്തരവുമായ സ്ഥാനങ്ങൾ വഹിക്കുന്നവരിൽ 41 ശതമാനം കഴിഞ്ഞ വർഷം രാജ്യത്തിലെ സ്ത്രീകളാണെന്ന് അവർ വിശദീകരിച്ചു. ഉന്നത സ്ഥാനം അലങ്കരിക്കാൻ കഴിയുന്ന സൗദി വനിതകൾക്കായുള്ള ദേശീയ പ്ലാറ്റ്ഫോമിൽ 9,000ത്തിലധികം സൗദി വനിതകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. വെല്ലുവിളികൾ പരിഹരിച്ച് കഴിഞ്ഞ കാലഘട്ടത്തിൽ നേടിയതിനേക്കാൾ വിജയശതമാനം വർധിപ്പിക്കാനാണ് പ്രവർത്തിക്കുന്നത്.
വിവിധ മേഖലകളിൽ വിശേഷിച്ച് ബിസിനസ് മേഖലയിൽ സ്ത്രീകളെ പിന്തുണക്കുക എന്ന ലക്ഷ്യത്തോടെ നിരവധി നിയമനിർമാണങ്ങളും നടപടിക്രമങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്. തുല്യവേതനം, സംരക്ഷണ നടപടികൾ, ശിശുപരിപാലന സേവനങ്ങൾ, വനിത തൊഴിലാളികളുടെ ഗതാഗത ചെലവിന്റെ 80 ശതമാനം വഹിക്കുന്ന ‘വുസൂൽ’ പദ്ധതി എന്നിവ ഇതിൽ ശ്രദ്ധേയമാണ്. സ്ത്രീ ശാക്തീകരണ, മനുഷ്യാവകാശ വിഷയങ്ങളിൽ അന്താരാഷ്ട്ര സംഘടനകളുമായുള്ള സഹകരണം തുടരുന്നുവെന്നും ഇമാൻ അൽമുതൈരി പറഞ്ഞു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.