സന്ദർശകരെ ആകർഷിച്ച് യാമ്പു അൽ നഖ്‌ലിലെ മർസൂഖി ഫാം
text_fieldsയാമ്പു : യാമ്പു ടൗണിൽ നിന്ന് 90 കിലോമീറ്റർ വടക്ക് അൽ അയ്സ് റോഡിലെ അൽ മർസൂഖീ ഫാം സന്ദർശകരെ ആകർഷിക്കുന്നു. വൈവിധ്യർന്ന വളർത്തു ജീവികളുടെയും കാർഷികപ്പെരുമയുടെയും കാഴ്ച കണ്ണിനും മനസ്സിനും സഞ്ചാരികൾക്ക് കുളിരേകുന്നു. അറബികൾക്ക് ഫാമുകൾ വെറുമൊരു വരുമാന മാർഗം മാത്രമല്ല, വിനോദോപാധി കൂടിയാണ് എന്ന് ബോധ്യപ്പെടുന്നതാണ് ഇവിടുത്തെ മനോഹരമായ ഓരോ കാഴ്‌ചകളും.
വാരാന്ത്യ അവധി ദിനങ്ങൾ ചെലവഴിക്കാൻ പല അറബി കുടുംബങ്ങളും ഇവിടെയെത്തുന്നു. അവർക്കായി ഫാമിൽ പ്രത്യേകം ഇസ്തിറാഹയും ഒരുക്കിയിട്ടുണ്ട്. യാമ്പു പരിസരങ്ങളിലെ പല സ്‌കൂൾ വിദ്യാർഥികളെയും ഇവിടേക്ക് ഏകദിന ട്രിപ്പ് ആയി കൊണ്ട് വരാറുണ്ട്. കുട്ടികൾക്കും മുതിർന്നവർക്കും ഒരു വന്യമൃഗ സംരക്ഷണ കേന്ദ്രം സന്ദർശിച്ച പ്രതീതിയും ഇവിടെ നിന്ന് ലഭിക്കുന്നു. മരുഭൂമിയിലെ പച്ചപ്പുകളും അന്യം നിന്ന് പോകുന്ന വളർത്തുജീവികളുടെ സംരക്ഷണവും ഇവിടെ നയനാനന്ദകരമായ ദൃശ്യമൊരുക്കുന്നു. യാമ്പു ടൗണിൽ നിന്ന് അൽ നഖ്‌ൽ റോഡിലൂടെ പോകുമ്പോൾ തന്നെ പഴയകാലങ്ങളിലെ കെട്ടിടങ്ങളും പൗരാണിക സംസ്കാരത്തിെൻറ ശേഷിപ്പുകളും കാണാം. ജലലഭ്യത വേണ്ടുവോളം കനിഞ്ഞു നൽകിയ ഒരിടം കൂടിയാണ് ഈ പ്രദേശം.
ഹരിതാഭമായ ആവാസ വ്യവസ്ഥ ഏറെ ഇഷ്ടപ്പെടുന്ന ഗ്രാമീണരായ അറബികളാണ് പ്രദേശത്ത് ഏറെയും.
വിശാലമായ ഈത്തപ്പനത്തോപ്പുകൾക്കു പുറമെ കേബേജ്, ഉള്ളി, തക്കാളി, മുളക്, ചീര, ജർജീർ, വെണ്ട, വഴുതന, നാരങ്ങ തുടങ്ങി നാനാ തരത്തിലുള്ള പച്ചക്കറികളും ഫലങ്ങളും ഇവിടെ ധാരാളമായി കൃഷി ചെയ്യുന്നു. വരണ്ട തീക്ഷ്ണമായ മരുഭൂമിയിൽ തളിരിടാൻ മടിക്കുന്ന പലതും ഇവിടെ ശാസ്ത്രീയമായി കൃഷി ചെയ്തു നൂറുമേനി വിളയി പ്പിക്കുന്നുണ്ടെന്ന് തോട്ടം തൊഴിലാളികൾ ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. വിവിധ ഇനങ്ങളിലുള്ള ആടുകളും വൈവിധ്യങ്ങളിൽ വർണാഭമായ കാഴ്‌ചയൊരുക്കുന്ന കോഴികളും പ്രാക്കളും ഇവിടുത്തെ വേറിട്ട കാഴ്‌ചയാണ്. കൂടാതെ അരയന്നം, താറാവ്, കാട, മുയൽ തുടങ്ങി മറ്റു വളർത്തു ജീവികളെയും വളർത്തുന്നു. ഒട്ടകങ്ങളുടെ നാട്ടിലെ തൊഴുത്തിൽ നല്ല നാടൻ പശുക്കൾ ഊർജസ്വലമായി നിൽക്കുന്ന കാഴ്ച മലയാളികൾക്ക് ഗൃഹാതുര ഓർമകളാണ് സമ്മാനിക്കുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.