യമന് 1900 കോടി ഡോളർ നൽകി -ഡോ. അബ്ദുല്ല അൽറബീഅ
text_fieldsജിദ്ദ: ഏതാനും വർഷങ്ങൾക്കുള്ളിൽ യമന് സഹായമായി സൗദി അറേബ്യ 1900 കോടി ഡോളർ നൽകിയതായി കിങ് സൽമാൻ മാനുഷിക സഹായ റിലീഫ് സെൻറർ ജനറൽ സൂപ്പർവൈസർ ഡോ. അബ്ദുല്ല അൽറബീഅ. ജനീവയിൽ ഐക്യരാഷ്ട്രസഭ, സ്വിറ്റ്സർലൻഡ്, സ്വീഡൻ എന്നിവയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച യമൻ സഹായദാതാക്കളുടെ സമ്മേളനത്തിൽ സൗദി പ്രതിനിധിയായി വിഡിയോ കോൺഫറൻസിലൂടെ പങ്കെടുത്ത് സംസാരിച്ചപ്പോഴാണ് ഇക്കാര്യം പറഞ്ഞത്. മാനുഷിക, ദുരിതാശ്വാസ, വികസന, സാമ്പത്തിക സഹായമെന്ന നിലയിലാണ് ഇത്രയും സംഖ്യ നൽകിയിരിക്കുന്നത്. യമൻ വലിയ മാനുഷിക പ്രതിസന്ധി നേരിടുന്ന സന്ദർഭത്തിലാണ് നാം ഇവിടെ ഒരുമിച്ചുകൂടിയിരിക്കുന്നത്. ഹൂതികളുടെ ആക്രമണങ്ങളും മുമ്പുള്ളതിനേക്കാൾ വർധിച്ചിട്ടുണ്ട്. അയൽരാജ്യങ്ങളെ ഭീഷണിപ്പെടുത്താനുള്ള അതിന്റെ ഭീകരപ്രവർത്തനവും കൂട്ടിയിട്ടുണ്ട്. യമൻ ജനതയെ സംരക്ഷിക്കുന്നതിനും അവിടത്തെ ജനങ്ങൾക്കും പ്രദേശത്തിനും ലോകത്തിനും സുരക്ഷയും സ്ഥിരതയും വികസനവും കൈവരിക്കുന്ന സുസ്ഥിര പരിഹാരങ്ങളിൽ എത്തിച്ചേരാനും അന്താരാഷ്ട്ര സമൂഹത്തിൽനിന്ന് ഉറച്ച നിലപാട് ആവശ്യമാണെന്ന് ഡോ. റബീഅ പറഞ്ഞു.
ഹൂതികളെ ഭീകരസംഘമായി തരംതിരിക്കുന്ന പ്രമേയം അംഗീകരിച്ച രക്ഷാസമിതിയുടെ നല്ല നടപടിയെ അഭിനന്ദിക്കുന്നു. യമന്റെയും അവിടത്തെ ജനങ്ങളുടെയും സുരക്ഷയിലും സ്ഥിരതയിലും സൗദി അറേബ്യക്ക് അതീവ താൽപര്യമുണ്ട്. യമന്റെയും അവിടത്തെ ജനതയുടെയും ഐക്യവും സുരക്ഷയും സംരക്ഷിക്കുകയും ഉറപ്പുനൽകുകയും ചെയ്യുന്ന മൂന്ന് റഫറൻസുകൾക്കനുസൃതമായി സുസ്ഥിരമായ ഒരു രാഷ്ട്രീയ പരിഹാരത്തിൽ എത്തിച്ചേരാൻ ലക്ഷ്യമിട്ടുള്ള എല്ലാ ശ്രമങ്ങളെയും പിന്തുണക്കാൻ സൗദി അറേബ്യ പ്രതിജ്ഞാബദ്ധമാണ്.
സൗദിയുടെ മാനുഷിക നിലപാടിന്റെയും യമൻ ജനതയോടുള്ള അതിന്റെ കരുതലിന്റെയും അടിസ്ഥാനത്തിൽ ദേശീയ, അന്താരാഷ്ട്ര ഏജൻസികളുമായി സഹകരിച്ച് യമനിൽ നടത്തുന്ന എല്ലാ ദുരിതാശ്വാസ, മാനുഷിക പരിപാടികളെയും തുടർന്നും പിന്തുണക്കുമെന്നും ഡോ. റബീഅ പറഞ്ഞു.
യമൻ സഹായദാതാക്കളുടെ സമ്മേളനം സംഘടിപ്പിക്കാനുള്ള ഉത്സാഹത്തിന് ഐക്യരാഷ്ട്രസഭ, സ്വിറ്റ്സർലൻഡ്, സ്വീഡൻ എന്നീ രാജ്യങ്ങൾക്ക് സൗദിയുടെ നന്ദിയും അഭിനന്ദനവും ഡോ. റബീഅ അറിയിച്ചു. യമനിലെ മനുഷ്യരുടെ കഷ്ടപ്പാടുകൾ ഇല്ലാതാക്കാനും അതിന്റെ കാരണങ്ങൾ കൈകാര്യംചെയ്യാനും കൂടുതൽ സുസ്ഥിരവും ആഴത്തിലുള്ളതുമായ പരിഹാരങ്ങൾ പ്രതീക്ഷിക്കുന്നുവെന്നും ഡോ. റബീഅ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.