ദുബൈയുടെ മാനുഷിക സഹായം ലഭിച്ചത് 106 രാജ്യങ്ങൾക്ക്
text_fieldsദുബൈ ഹുമാനിറ്റേറിയൻ സംരംഭത്തിന്റെ ഭാഗമായുള്ള സഹായ വസ്തുക്കൾ ഒരുക്കുന്ന സന്നദ്ധ പ്രവർത്തകർ
ദുബൈ: കഴിഞ്ഞ വർഷം ‘ദുബൈ ഹുമാനിറ്റേറിയൻ’ സംരംഭത്തിലൂടെ യു.എ.ഇ സഹായമെത്തിച്ചത് 106 രാജ്യങ്ങൾക്ക്. ഭക്ഷ്യ വിതരണം ഉൾപ്പെടെയുള്ള സഹായങ്ങൾക്കായി ചെലവഴിച്ചത് 13.7 കോടി ഡോളർ. ഇതിൽ കുട്ടികൾക്ക് ഭക്ഷണ വിതരണത്തിനായി മാത്രം 1.9 കോടി ഡോളർ ചെലവഴിച്ചിട്ടുണ്ട്. 2023ൽ ഇത് 50 ലക്ഷം ഡോളറായിരുന്നു.
ആറു വയസ്സു മുതലുള്ള കുട്ടികൾക്ക് പോഷകാഹാര സപ്ലിമെന്റുകൾ വിതരണം ചെയ്യാനായി 5.4 കോടി ഡോളറാണ് കഴിഞ്ഞ വർഷം ചെലവിട്ടത്. ഈജിപ്ത്, സുഡാൻ, യമൻ, ഫലസ്തീൻ, ജോർഡൻ, ലബനാൻ, ലിബിയ, പാകിസ്താൻ, ഛാഡ്, കാമറൂൺ, സോമാലിയ, കെനിയ, താൻസനിയ, മൊസാംബിക്, നൈജീരിയ, സെനഗൽ എന്നിവ സഹായം ലഭിച്ച രാജ്യങ്ങളിൽ ഉൾപ്പെടും. അഫ്ഗാനിസ്താൻ, ഗസ്സ, ലബനാൻ, യമൻ എന്നിവയാണ് കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ ദുരിതം ബാധിച്ച പ്രദേശങ്ങൾ.
2023നേക്കാൾ നാല് മടങ്ങ് അധികം തുകയാണ് കഴിഞ്ഞ വർഷം വിവിധ രാജ്യങ്ങളിലെ കുട്ടികളുടെ വിദ്യാഭ്യാസത്തെ പിന്തുണക്കുന്നതിനായി ചെലവിട്ടത്. 12 ലക്ഷം കോടി ഡോളറിലധികം വരുമിത്. തൊട്ടുമുമ്പുള്ള വർഷം ഇത് 3.2 ലക്ഷം ഡോളറായിരുന്നു. സ്കൂൾ ബാഗുകൾ, ശിശു വികസന കിറ്റുകൾ എന്നിവ ഉൾപ്പെടെ 89,896 പഠനോപകരണങ്ങളാണ് വിതരണം ചെയ്തത്. സംഘർഷങ്ങൾ ബാധിച്ച രാജ്യങ്ങളിലെ ജനങ്ങൾക്ക് ഷെൽട്ടറുകൾ അനുവദിക്കുന്നതിനായി 3.1 കോടി ഡോളർ ചെലവിട്ടു. കിടക്കകൾ, ബ്ലാങ്കറ്റുകൾ ഉൾപ്പെടെ കാമ്പിങ്ങിനും ഫീൽഡ് ഉപകരണങ്ങൾക്കുമായി 24 ലക്ഷം ഡോളറും ചെലവഴിച്ചു. കുടിവെള്ളം, ശുചിത്വം നിലനിർത്താനുള്ള സഹായം എന്നിവക്കായി ചെലവായത് 32 ലക്ഷം ഡോളറാണ്. ആരോഗ്യ സപ്ലിമെന്റുകൾക്ക് 19 ലക്ഷം ഡോളറും ശുദ്ധജല സ്രോതസ്സുകൾക്കായി 23 ലക്ഷം ഡോളറുമാണ് ചെലവഴിച്ചത്.
അതേസമയം, 13.7 കോടി ഡോളറിലധികം വിതരണം ചെയ്തപ്പോഴും ‘ദുബൈ ഹുമാനിറ്റേറിയൻ’ സംരംഭത്തിന്റെ സ്റ്റോക്ക് മൂല്യം 2024 ജനുവരിയിൽ 19.5 കോടി ഡോളറും ഡിസംബറോടെ ഇത് 18.4 കോടി ഡോളറുമായിരുന്നു. വിതരണം ചെയ്യുന്ന സഹായത്തിന്റെയും സ്റ്റോക്ക് മൂല്യത്തിന്റെയും വ്യത്യാസം തുടർച്ചയായ വിതരണത്തിന്റെയും പുനർനിർമാണത്തിന്റെയും തുടർച്ചയാണ് പ്രതിഫലിക്കുന്നതെന്ന് ദുബൈ ഹുമാനിറ്റേറിയൻ സംരംഭത്തിന്റെ സി.ഇ.ഒ ജിയുസപ്പ സബ പറഞ്ഞു. ഈ വർഷവും സഹായങ്ങൾ തുടരുമെന്നും സ്റ്റോക്ക് മൂല്യം നിർത്താൻ ശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.