ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് റോഡിൽ കുറഞ്ഞ വേഗപരിധി പിൻവലിച്ചു
text_fieldsഅബൂദബി: ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് റോഡിലെ (ഇ311) കുറഞ്ഞ വേഗ പരിധി പിൻവലിച്ചു. മണിക്കൂറില്‍ 120 കിലോമീറ്ററെന്ന കുറഞ്ഞ വേഗപരിധിയാണ് ഒഴിവാക്കിയത്. ഗതാഗത സുരക്ഷ മെച്ചപ്പെടുത്തുന്നതിനും ഹെവി വാഹനങ്ങളുടെ നീക്കം സുഗമമാക്കുന്നതിന്റെയും ഭാഗമായാണ് നടപടിയെന്ന് അബൂദബി മൊബിലിറ്റി അറിയിച്ചു.
ഇതിന്റെ ഭാഗമായി കുറഞ്ഞ വേഗപരിധി 120 കിലോമീറ്ററെന്ന മുന്നറിയിപ്പ് ബോര്‍ഡുകളും നീക്കം ചെയ്തിട്ടുണ്ട്. അതേസമയം, പരമാവധി വേഗപരിധി മണിക്കൂറില്‍ 140 കിലോമീറ്ററായി തുടരും. 2023 ഏപ്രിലിലായിരുന്നു ഇ 311ല്‍ കുറഞ്ഞ വേഗപരിധി 120 കിലോമീറ്ററായി നിശ്ചയിച്ചത്.
ഇടത്തേ അറ്റത്തെ ആദ്യ രണ്ടു ലൈനുകളിലായിരുന്നു കുറഞ്ഞ വേഗപരിധി 120 കിലോമീറ്ററായി നിശ്ചയിച്ചിരുന്നത്. തിങ്കളാഴ്ച മുതലാണ് ഈ നിയന്ത്രണം എടുത്തുകളഞ്ഞത്. കുറഞ്ഞ വേഗപരിധി നിശ്ചയിച്ച ലൈനുകളില്‍ നിശ്ചിത വേഗ പരിധിക്കും താഴേ വാഹനമോടിക്കുന്ന ഡ്രൈവര്‍മാര്‍ക്ക് 400 ദിര്‍ഹമായിരുന്നു പിഴ ചുമത്തിയിരുന്നത്.
എന്നാല്‍, ഈ ലൈനുകളില്‍ മുന്നില്‍ പോവുന്ന വാഹനങ്ങള്‍ വേഗം കുറച്ച് പോവുന്നത് സാധാരണമായിരുന്നതിനാല്‍ 120 കിലോമീറ്റര്‍ വേഗത്തില്‍ യാത്ര ചെയ്യാന്‍ കഴിഞ്ഞിരുന്നില്ലെന്ന് നിരവധി പേര് പരാതിപ്പെട്ടിരുന്നു. ഇതടക്കമുള്ള കാര്യങ്ങള്‍ ശ്രദ്ധയില്‍പെട്ടതോടെയാണ് നിയന്ത്രണം എടുത്തുകളഞ്ഞത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.