ദുബൈയിലെ സ്ഥാപനത്തിലേക്ക് ഹിന്ദുക്കൾ മാത്രം അപേക്ഷിച്ചാൽ മതിയെന്ന് അറിയിപ്പ്; വ്യാജമെന്ന് കമ്പനി
text_fieldsദുബൈ: ഹിന്ദുക്കൾ മാത്രം അപേക്ഷിച്ചാൽ മതിയെന്ന് കാണിച്ച് ദുബൈ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സ്ഥാപനത്തിന്‍റെ പേരിലിറങ്ങിയ അറിയിപ്പ് നിഷേധിച്ച് അധികൃതർ. ജി.ബി.എം.ടി സ്റ്റീൽ സർവീസ് എന്ന സ്ഥാപനത്തിന്‍റെ പേരിലാണ് അറിയിപ്പ് പ്രചരിപ്പിച്ചത്. സ്ഥാപനത്തിൽ സേഫ്ടി ഓഫിസർമാരുടെ അഞ്ച് ഒഴിവുണ്ടെന്നും ഹിന്ദു ഉദ്യോഗാർഥികൾ മാത്രം അപേക്ഷിച്ചാൽ മതിയെന്നുമായിരുന്നു അറിയിപ്പ്.
3000 ദിർഹം മുതൽ 5000 ദിർഹം വരെയായിരുന്നു ശമ്പള വാഗ്ദാനം. സി.വി അയക്കാനുള്ള ഇ-മെയിലും ഫോൺ നമ്പറുമെല്ലാം ഇതിനൊപ്പം നൽകിയിരുന്നു. ഇത് സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് വിശദീകരണവുമായി കമ്പനി അധികൃതർ രംഗത്ത് വന്നത്.
സ്ഥാപനം ഇങ്ങനെയൊരു അറിയിപ്പ് നൽകിയിട്ടില്ലെന്നും വ്യാജമാണെന്നും ദുബൈ പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും അവർ അറിയിച്ചു. ആരാണ് ഈ പരസ്യത്തിന് പിന്നിൽ എന്നറിയില്ല. സ്ഥാപനത്തെ അപകീർത്തിപെടുത്താനും അതുവഴി പണം തട്ടാനുമുള്ള ചിലരുടെ ശ്രമമാണ് ഇതിന് പിന്നിലെന്ന് കരുതുന്നതായും കമ്പനി പ്രതികരിച്ചു.
യു.എ.ഇ രാജകുടുംബാംഗം ശൈഖ ഹിന്ദിന് അടക്കം പലരും ഈ അറിയിപ്പിന്‍റെ സ്ക്രീൻഷോട്ട് ട്വിറ്ററിൽ ഷെയർ ചെയ്തിരുന്നു. വിവേചനം യു.എ.ഇയിൽ വെച്ചുപൊറുപ്പിക്കില്ലെന്ന് നിങ്ങൾ പറഞ്ഞിട്ട് ഇത് എന്താണ് എന്നായിരുന്നു ചിലരുടെ ചോദ്യം. ഇത് യു.എ.ഇ ഭരണാധികാരികളുടെ ശ്രദ്ധയിൽകൊണ്ടുവരണമെന്ന് കാണിച്ച് രാഷ്ട്രനേതാക്കൾക്കും പലരും ട്വീറ്റ് ഷെയർ ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.