നാലര പതിറ്റാണ്ട് നീണ്ട പ്രവാസത്തിനുശേഷം കുഞ്ഞഹമ്മദ് നാട്ടിലേക്ക് മടങ്ങുന്നു
text_fieldsഅബൂദബി: തൃശൂർ വടക്കേക്കാട് ഞമനങ്ങാട് വല്ലാശ്ശേരി മുഹമ്മദിെൻറ മകൻ കുഞ്ഞഹമ്മദ് (65) നാലര പതിറ്റാണ്ട് നീണ്ട പ്രവാസത്തിനുശേഷം തിങ്കളാഴ്ച നാട്ടിലേക്ക് മടങ്ങുന്നു. 1975 മാർച്ച് 17നാണ് അക്ബർ കപ്പലിൽ ദുബൈ റാഷിദ് തുറമുഖത്തെത്തിയത്. ദേരയിലെ എം.കെ എൻറർപ്രൈസസിലെ സ്റ്റോറിലായിരുന്നു പ്രഥമ ജോലി. നാലു മാസത്തിനുശേഷം റാസൽ ഖൈമ ഹൊർഹെയ്‌റിലെ തുറമുഖ നിർമാണം നടത്തിയിരുന്ന ആർച്ച് റോഡൻ കമ്പനിയിൽ 1979 വരെ ഡ്രൈവറായി സേവനം ചെയ്തു. അവിടത്തെ ജോലി കഴിഞ്ഞതോടെ അബൂദബിയിലെത്തി. ഗ്രേ മേക്കൻസ് ആൻഡ് പാർട്‌ണേഴ്‌സ് ഷിപ്പിങ് കമ്പനിയിൽ 1979 മുതൽ ഒമ്പതുമാസം ജോലി ചെയ്തു. തുടർന്ന് അബൂദബി കമ്പനി ഫോർ ഓൺഷോർ ഓയിൽ ഓപറേഷൻസിൽ 1980 മുതൽ 1986 വരെ ഡ്രൈവറായിരുന്നു. അബൂദബിയിലെ മരുഭൂമികളിലൂടെ ഓൺഷോർ ഓയിൽ റിഗ്ഗുകളിൽ ജീവനക്കാരുമായുള്ള സഞ്ചാരമായിരുന്നു ഈ കാലയളവിലെ ജോലി. 1986ൽ അബൂദബി ഡിഫൻസിലേക്ക് മാറി. 34 വർഷം ഡ്രൈവറും പി.ആർ.ഒയുമായി സേവനമനുഷ്ഠിച്ച അദ്ദേഹം കഴിഞ്ഞ മാസം ഒന്നിനാണ് ഡിഫൻസിെൻറ യൂനിഫോമിൽനിന്ന് വിരമിച്ചത്.
പിതാവ് മലേഷ്യയിൽ പ്രവാസിയായിരുന്നതിനാൽ ചെറുപ്പകാലത്ത് പ്രാരബ്ധങ്ങളില്ലാതെയാണ് വളർന്നതും 20ാം വയസ്സിൽ പ്രവാസിയായി യു.എ.ഇയിൽ എത്തിയതും. 1981ൽ ആയിരുന്നു വിവാഹം. 1987 മുതൽ മൂന്നുവർഷം കുടുംബവുമായി അബൂദബിയിൽ കഴിഞ്ഞു. 2006ൽ വീണ്ടും കുടുംബം തിരിച്ചെത്തി. ഇവർക്കൊപ്പം തിങ്കളാഴ്ച രാവിലെ ഇൻഡിഗോ വിമാനത്തിലാണ് നാട്ടിലേക്ക് മടങ്ങുന്നത്.
പ്രവാസ ജീവിതത്തിനിടയിൽ കല്ലൂർ മഹല്ല് വെൽഫെയർ അസോസിയേഷൻ വൈസ് പ്രസിഡൻറും ഉപദേശക സമിതി അംഗവുമായിരുന്നു. ശേഷിക്കുന്ന കാലം നാട്ടിൽ തന്നെ കഴിയണമെന്നാണ് ആഗ്രഹം. മൂന്നര പതിറ്റാണ്ടോളം പ്രതിരോധ സേനയിൽ യൂനിഫോമിൽ ജോലിചെയ്യാൻ സാധിച്ചതിെൻറ ചാരിതാർഥ്യമാണ് കുഞ്ഞഹമ്മദിനുള്ളത്. യു.എ.ഇ ഭരണാധികാരികളോടുള്ള നന്ദിയും കടപ്പാടും പ്രാർഥനയും അദ്ദേഹം അറിയിച്ചു. ഭാര്യ: ഷെരീഫ. മക്കൾ: ഷെമിദ അബ്ദുൽ ഹക്കീം, ഷെറീന അഷ്‌റഫ്, ശുഐബ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.