വ്യോമപാതയിൽ രണ്ടുപതിറ്റാണ്ട് പിന്നിട്ട് എയർ അറേബ്യ
text_fields20ാം വാർഷികം പ്രതിഫലിക്കുന്ന ചിഹ്നം രേഖപ്പെടുത്തിയ എയർ അറേബ്യ വിമാനത്തിനുമുന്നിൽ ഒത്തുകൂടിയ ജീവനക്കാർ
ഷാർജ: വ്യോമഗതാഗത രംഗത്ത് 20 വർഷം പിന്നിട്ട് എയർ അറേബ്യ. 2003ലാണ് ഷാർജ ആസ്ഥാനമായി എയർ അറേബ്യ ആദ്യ അന്താരാഷ്ട വിമാന സർവിസ് ആരംഭിക്കുന്നത്. സേവനരംഗത്ത് രണ്ടു പതിറ്റാണ്ട് പിന്നിടുന്നതിന്റെ ഭാഗമായുള്ള ആഘോഷങ്ങളുടെ ഭാഗമായി പുതിയ ചിഹ്നവും എയർ അറേബ്യ അവതരിപ്പിച്ചു. മിഡിൽ ഈസ്റ്റിലെയും വടക്കെ ആഫ്രിക്കയിലെയും ഏറ്റവും വലിയ ബജറ്റ് എയർലൈനായ എയർ അറേബ്യ തന്ത്രപ്രധാനമായ ഏഴ് ഹബ്ബുകളിൽ നിന്നായി 190 റൂട്ടുകളിലേക്ക് നിലവിൽ സർവിസ് നടത്തുന്നുണ്ട്. ഇതുവരെ 150 ദശലക്ഷം പേരാണ് എയർ അറേബ്യൻ വിമാനങ്ങളിൽ യാത്ര ചെയ്തത്.
ചെലവുകുറഞ്ഞ വിമാന സർവിസ് എന്ന ഖ്യാതിയോടെ രണ്ടുപതിറ്റാണ്ടായി വ്യോമഗതാഗത മേഖലയിൽ സുപ്രധാനമായ യാത്ര തുടരുകയാണെന്ന് ഗ്രൂപ് ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ ആദിൽ അൽ അലി പറഞ്ഞു. 2003 ഒക്ടോബർ 28ന് രണ്ട് വിമാനങ്ങളുമായി ആയിരുന്നു കമ്പനിയുടെ ആദ്യ സർവിസ്. ഇന്ന് വിനോദസഞ്ചാര രംഗത്ത് ശതകോടികളുടെ വളർച്ചയുള്ള സ്ഥാപനമായി വളർന്നുകഴിഞ്ഞു.ആഗോള വ്യാപകമായി വിനോദസഞ്ചാര സേവനങ്ങളും ഇന്ന് സ്ഥാപനം വാഗ്ദാനം ചെയ്യുന്നതായി അദ്ദേഹം പറഞ്ഞു. 71 എയർ ബസുകളാണ് നിലവിൽ സർവിസ് നടത്തുന്നത്. 2025ഓടെ ഇത് 120 വിമാനങ്ങളായി വർധിപ്പിക്കാനാണ് പദ്ധതി. ഇതുവഴി ആഗോള തലത്തിൽ സർവിസ് വ്യാപിപ്പിക്കാനാണ് തീരുമാനം.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.