ഏഷ്യകപ്പ്: ടിക്കറ്റ് വിൽപന ഇന്ന് മുതൽ
text_fieldsദുബൈ: ഏഷ്യകപ്പ് ക്രിക്കറ്റ് ടൂർണമെന്‍റിന്‍റെ ടിക്കറ്റ് വിൽപന തിങ്കളാഴ്ച തുടങ്ങും. ആഗസ്റ്റ് 28ന് നടക്കുന്ന ഇന്ത്യ-പാകിസ്താൻ മത്സരത്തിന്‍റേതുൾപ്പെടെയുള്ള ടിക്കറ്റുകൾ ഇന്ന് മുതൽ ലഭ്യമാകും. 27നാണ് ഏഷ്യകപ്പ് തുടങ്ങുന്നത്. ശ്രീലങ്കയിൽ നടക്കേണ്ടിയിരുന്ന ടൂർണമെന്‍റ് ആഭ്യന്തര സംഘർഷം രൂക്ഷമായതോടെ യു.എ.ഇയിലേക്ക് മാറ്റുകയായിരുന്നു. ദുബൈയിലും അബൂദബിയിലുമായിരിക്കും മത്സരം.
platinumlist.net എന്ന വെബ്സൈറ്റ് വഴിയാണ് ടിക്കറ്റ് ബുക്ക് ചെയ്യേണ്ടത്. 27ന് ശ്രീലങ്കയും അഫ്ഗാനിസ്താനും തമ്മിലാണ് ആദ്യ മത്സരം. 28ന് ദുബൈയിലാണ് ഇന്ത്യ-പാക് പോര്. ടൂർണമെന്‍റിൽ രണ്ട് തവണ ഇന്ത്യയും പാകിസ്താനും ഏറ്റുമുട്ടാൻ സാധ്യതയുണ്ട്. ഏഷ്യക്കാർ ഏറെയുള്ള യു.എ.ഇയിൽ ഏഷ്യകപ്പ് എത്തുന്നത് ആവേശം ഇരട്ടിയാക്കുമെന്നുറപ്പ്. ഇന്ത്യക്കും പാകിസ്താനും പുറമെ ശ്രീലങ്ക, ബംഗ്ലാദേശ്,അഫ്ഗാനിസ്താൻ എന്നീ ടീമുകളും പങ്കെടുക്കുന്നുണ്ട്. ഇതിന് പുറമെ, യോഗ്യത റൗണ്ട് കടന്നെത്തുന്ന ഒരു ടീമിന് കൂടി ടൂർണമെന്‍റിൽ പങ്കെടുക്കാം. യോഗ്യത മത്സരങ്ങൾ 20ന് ഒമാനിൽ തുടങ്ങും. യു.എ.ഇ, കുവൈത്ത്, ഹോങ്കോങ്, സിംഗപ്പുർ എന്നീ ടീമുകളാണ് യോഗ്യതക്കായി പൊരുതുന്നത്. പോയന്‍റ് ടേബ്ളിൽ മുന്നിലെത്തുന്ന ടീം ഇന്ത്യയും പാകിസ്താനുമടങ്ങുന്ന ഗ്രൂപ് എയിൽ ആയിരിക്കും ഇടംപിടിക്കുക. അതേസമയം, യോഗ്യത നേടാനാവുമെന്ന പ്രതീക്ഷയിലാണ് യു.എ.ഇ ടീം. സ്വന്തം കാണികളുടെ മുന്നിൽ ഏഷ്യാകപ്പിനിറങ്ങുക എന്ന സ്വപ്നം കൈപ്പാടകലെയാണ് എന്ന് അവർ കരുതുന്നു. നിലവിലെ ഫോം അനുസരിച്ച് ഏറ്റവുമധികം സാധ്യത കൽപിക്കുന്ന ടീമാണ് യു.എ.ഇ. മലയാളി താരം ബാസിൽ ഹമീദ് ഉൾപ്പെടെയുള്ളവർ ടീമിലുണ്ട്. വെസ്റ്റേൺ മേഖലയിലെ ചാമ്പ്യന്മാരാണ് യു.എ.ഇ. കൂടുതൽ വെല്ലുവിളി ഉയർത്തുന്ന ടീം കുവൈത്താണ്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.