കൂറ്റൻ പൂക്കളമൊരുക്കി ബുർജീൽ ആരോഗ്യപ്രവർത്തകർ
text_fieldsഅബൂദബി: യു.എ.ഇയുടെയും ഓണത്തിന്റെയും ആദർശങ്ങളും സമൂഹത്തിന്റെ ഒത്തൊരുമയും പ്രമേയമാക്കി കൂറ്റൻ പൂക്കളമൊരുക്കി യു.എ.ഇ ബുർജീൽ മെഡിക്കൽ സിറ്റിയിലെ ആരോഗ്യപ്രവർത്തകർ. ഇന്ത്യയിൽ നിന്നെത്തിച്ച 600 കിലോഗ്രാം പൂക്കളുപയോഗിച്ചാണ് വിവിധ രാജ്യങ്ങളിൽനിന്നുള്ള നൂറിലധികം ആരോഗ്യപ്രവർത്തകർ വ്യത്യസ്തമായ പൂക്കളം തീർത്തത്. സഹിഷ്ണുത, ഐക്യം, സുസ്ഥിരത, സഹാനുഭൂതി തുടങ്ങി യു.എ.ഇ മുന്നോട്ടുവെക്കുന്ന ആശയങ്ങളാണ് പൂക്കളത്തിന് പ്രമേയം.
ഐശ്വര്യവും സമത്വവും സാഹോദര്യവും നിലനിന്നിരുന്ന കാലത്തിന്റെ ഓർമയായ ഓണത്തെ അതേ ആശയങ്ങളിലൂടെ വരച്ചുകാട്ടുകയാണ് ഈ പൂക്കളം. എല്ലാ രാജ്യക്കാരെയും ചേർത്തുനിർത്തുന്ന യു.എ.ഇയുടെ സവിശേഷതയെയും പൊതുമാപ്പ് പ്രഖ്യാപനത്തെയും പൂക്കളം സൂചിപ്പിക്കുന്നു. 20ലധികം രാജ്യങ്ങളിൽ നിന്നുള്ള ആരോഗ്യ പ്രവർത്തകർ പൂക്കളമൊരുക്കാൻ അണിനിരന്നു. മുണ്ടക്കൈയിൽ ഉരുൾപൊട്ടൽ നിരവധി ജീവനുകളെടുത്തപ്പോൾ ദുരന്തത്തെ അതിജീവിച്ചവരെ ജീവിതത്തിലേക്ക് തിരികെ കൈപിടിച്ച് കയറ്റാൻ ആഗോള -പ്രാദേശിക സമൂഹങ്ങൾ ഒത്തുചേർന്നതിനെയും പൂക്കളം ഓർമപ്പെടുത്തുന്നുണ്ട്.
ദുരന്തത്തിൽ ബാക്കിയായവരോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇത്തവണ വലിയ ആഘോഷങ്ങൾ ഒഴിവാക്കിയിരിക്കുകയാണ് ബുർജീൽ. ‘‘ഉത്സവമെന്നതിനുപരി, കൂട്ടായ്മയെയും സാഹോദര്യത്തെയും കുറിച്ചുള്ള ഓർമപ്പെടുത്തൽ കൂടിയാണ് ഞങ്ങൾക്ക് ഓണം. കേരളത്തിലെയും യു.എ.ഇയിലെയും സംസ്കാരങ്ങൾ ഒരുപോലെ ഉയർത്തിപ്പിടിക്കുന്ന ആദർശങ്ങളെയാണ് ഈ പൂക്കളത്തിലൂടെ ആഘോഷിക്കുന്നത്’’ - ബുർജീൽ ഹോൾഡിങ്സ് ചീഫ് ഹ്യൂമൻ റിസോഴ്സസ് ഓഫിസർ ഡോ. സഞ്ജയ് കുമാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.