ഇത് കുട്ടികളുടെ നഗരം
text_fieldsദുബൈ: യുവത്വത്തിന്റെ പ്രസരിപ്പ് മാത്രമല്ല, കുട്ടിത്തത്തിന്റെ കുസൃതികളും ചേർന്നതാണ് ദുബൈ നഗരക്കാഴ്ചകൾ. കുടുംബമായി നൂറുക്കണക്കിന് രാജ്യക്കാർ താമസിക്കുന്ന നഗരത്തിൽ കുട്ടികളുടെ എണ്ണം വർധിച്ചതോടെ ശിശു വിദ്യാഭ്യാസ സ്ഥാപനങ്ങൾ വളർച്ചയുടെ പാതയിയലാണെന്ന് സ്ഥിതിവിവര കണക്കുകൾ വ്യക്തമാക്കുന്നു. എമിറേറ്റിലെ ‘എർലി ചൈൽഡ്ഹുഡ് എജുക്കേഷൻ സെൻററു’കളിൽ കുട്ടികളുടെ എണ്ണത്തിൽ 16ശതമാനം വർധനവുണ്ടായതായി ദുബൈയിലെ സ്വകാര്യ വിദ്യഭ്യാസ സ്ഥാപനങ്ങളെ നിയന്ത്രിക്കുന്ന നോളജ് ആൻഡ് ഹ്യുമൺ ഡെവലപ്മെന്റ് അതോറിറ്റി(കെ.എച്ച്.ഡി.എ) അറിയിച്ചു. ആകെ 274 സെൻററുകളിലായി 27,000 കുട്ടികൾ പഠിക്കുന്നതായാണ് കണക്ക്.
ജനസംഖ്യയും കുടുംബങ്ങളുടെ സാന്നിധ്യവും വർധിക്കുന്നതിന് അനുസരിച്ച് ഇത്തരം സ്ഥാപനങ്ങൾ കൂടുതലായി നഗരത്തിൽ ആവശ്യമായി വരുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഈ വർഷം മാത്രം 25 എർലി ചൈൽഡ്ഹുഡ് എജുക്കേഷൻ സെൻററുകളാണ് രാജ്യത്ത് തുറന്നിരിക്കുന്നത്. ആകെ 274 സെൻററുകളിലായി 1,700അധ്യാപകരും 2,500 ടീച്ചിങ് അസിസ്റ്റൻറുമാരും ജോലി ചെയ്യുന്നുണ്ട്. വിവിധ രാജ്യക്കാരായ കുട്ടികളുടെ കൂട്ടത്തിൽ 2,500ലേറെ ഇമാറാത്തികളും വിവിധ സ്ഥാപനങ്ങളിൽ പഠിക്കുന്നുണ്ട്.
കുട്ടികളുടെ വളർച്ചയുടെ വർഷങ്ങളിൽ അവരെ പരിപോഷിപ്പിക്കുന്നതിൽ ശിശു വിദ്യഭ്യാസ കേന്ദ്രങ്ങൾ നിർണായക പങ്ക് വഹിക്കുന്നുണ്ടെന്ന് കെ.എച്ച്.ഡി.എ ഡയറക്ടർ ജനറൽ ഐഷ മീരാൻ പറഞ്ഞു. കുട്ടികളുടെ വൈജ്ഞാനികവും സാമൂഹികവും വൈകാരികവുമായ വികാസത്തെ സഹായിക്കുന്നതിനും ആജീവനാന്ത വിജയത്തിന് അടിത്തറയിടുന്നതിനും മികച്ച നിലവാരമുള്ള പ്രാരംഭ വിദ്യാഭ്യാസം നൽകേണ്ടത് അത്യാവശ്യമാണ്. ബാല്യകാല വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് മാതാപിതാക്കൾ കൂടുതൽ ബോധവാന്മാരാകുന്നുണ്ട് -അവർ കൂട്ടിച്ചേർത്തു. ദുബൈയിലെ സ്ഥാപനങ്ങളിൽ ചേരുന്ന കുട്ടികളുടെ എണ്ണത്തിലുണ്ടായ വർധനവ് ഉയർന്ന തലത്തിലുള്ള വിദ്യാഭ്യാസം നൽകുന്നതിനുള്ള കേന്ദ്രങ്ങളുടെ സമർപ്പണത്തെയും കുട്ടികളുടെ കാര്യത്തിൽ മാതാപിതാക്കൾ ഈ കേന്ദ്രങ്ങളിൽ അർപ്പിക്കുന്ന വിശ്വാസത്തെയും പ്രതിഫലിപ്പിക്കുന്നുവെന്നും അവർ ചൂണ്ടിക്കാട്ടി.
എമിറേറ്റിലെ 134 കേന്ദ്രങ്ങളിൽ കുറഞ്ഞത് 20 വ്യത്യസ്ത രാജ്യങ്ങളിൽ നിന്നുള്ള കുട്ടികളെങ്കിലും പഠിക്കുന്നുണ്ട്. ഇത് സ്ഥാപനങ്ങളിലെ കുട്ടികളുടെ വൈവിധ്യത്തെ സൂചിപ്പിക്കുന്നു. എർലി ചൈൽഡ്ഹുഡ് എജുക്കേഷൻ സെൻററുകൾ 16 വ്യത്യസ്ത പാഠ്യപദ്ധതികളാണ് പിന്തുടരുന്നത്. ഇത് രക്ഷിതാക്കൾക്ക് യോജിച്ച കേന്ദ്രം തെരഞ്ഞെടുക്കാനുള്ള അവസരം നൽകുന്നു. യു.കെയിൽ നിന്നുള്ള ഏർലി ഇയേഴ്സ് ഫൗണ്ടേഷൻ സ്റ്റേജ് പാഠ്യപദ്ധതിയാണ് (215 കേന്ദ്രങ്ങൾ) ഏറ്റവും കൂടുതൽ കേന്ദ്രങ്ങൾ പിന്തുടരുന്നത്. മോണ്ടിസോറി പാഠ്യപദ്ധതി (20 കേന്ദ്രങ്ങൾ), യു.എസ് പാഠ്യപദ്ധതി (എട്ട് കേന്ദ്രങ്ങൾ) എന്നിവയാണ് പിന്നാലെയുള്ളത്.
ഇംഗ്ലീഷ്, അറബിക്, ഫ്രഞ്ച്, സ്വീഡിഷ് എന്നിവ ഉൾപ്പെടുന്നതാണ് പ്രധാന അധ്യാപന ഭാഷകൾ. എൻറോൾ ചെയ്ത കുട്ടികളിൽ ഭൂരിഭാഗവും (69 ശതമാനം) രണ്ടിനും നാലിനും ഇടയിൽ പ്രായമുള്ളവരാണ്. ഏകദേശം 80 ശതമാനം കുട്ടികളും ആഴ്ചയിൽ അഞ്ച് ദിവസവും ക്ലാസിൽ പങ്കെടുക്കുന്നുണ്ട്. ലൊക്കേഷൻ, ഫീസ്, മറ്റ് മാനദണ്ഡങ്ങൾ എന്നിവ അടിസ്ഥാനമാക്കി കേന്ദ്രങ്ങൾ തെരഞ്ഞെടുക്കാൻ രക്ഷിതാക്കൾക്ക് കെ.എച്ച്.ഡി.എ വെബ്സൈറ്റിലെയും മൊബൈൽ ആപ്പിലെയും ഡയറക്ടറി ഉപയോഗിക്കാമെന്നും അധികൃത അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.