ക്ലാസുകൾ തുടങ്ങി; കൂടുതൽ സ്കൂളുകൾ ഓൺലൈനാകുന്നു
text_fieldsദുബൈ/ഷാർജ: ശൈത്യകാല അവധി കഴിഞ്ഞ് തിങ്കളാഴ്ച സ്കൂളുകളിൽ ക്ലാസുകൾ പുനരാരംഭിച്ചു. ദുബൈ, ഷാർജ, റാസൽഖൈമ എന്നിവിടങ്ങളിൽ നേരിട്ടും മറ്റു എമിറേറ്റുകളിൽ ഓൺലൈനിലുമാണ് ക്ലാസുകൾ ആരംഭിച്ചത്. അധ്യാപകർക്കും വിദ്യാർഥികൾക്കും കോവിഡ് ഭീഷണിയുള്ള സാഹചര്യത്തിൽ ദുബൈയിലും ഷാർജയിലും ഓൺലൈൽ പഠനത്തിനും അനുമതി നൽകിയിട്ടുണ്ട്. ഇതോടെ പല സ്കൂളുകളും ഓൺലൈൻ പഠനത്തിലേക്ക് മാറുന്നുമുണ്ട്. ദുബൈയിൽ 30ഓളം സ്കൂളുകളാണ് വിദ്യാഭ്യാസ വകുപ്പിന്റെ അനുമതിയോടെ ഓൺലൈൻ ക്ലാസുകൾ നടത്തുന്നത്. അബൂദബി, ഫുജൈറ, അജ്മാൻ, ഉമ്മുൽഖുവൈൻ എന്നിവിടങ്ങളിൽ രണ്ടാഴ്ചത്തേക്ക് ഓൺലൈൻ പഠനമായതിനാൽ കുട്ടികൾ സ്കൂളിലെത്തിയില്ല. എന്നാൽ, മുൻകാലങ്ങളിലെന്നപോലെ കുട്ടികൾ വീടുകളിലിരുന്ന് ഓൺലൈൻ വഴി ക്ലാസുകളിൽ ഹാജരായി.
ഷാർജയിലെ വിദ്യാർഥികൾക്ക് വിദൂര വിദ്യാഭ്യാസം െതരഞ്ഞെടുക്കാനുള്ള അനുമതി അധികൃതർ നൽകിയിട്ടുണ്ട്. കോവിഡ് കേസുകളുടെ വെളിച്ചത്തിൽ വിദൂര പഠനത്തിലേക്ക് താൽക്കാലികമായി മാറാൻ സ്കൂൾ പ്രിൻസിപ്പൽമാർക്ക് നിർദേശം നൽകാമെന്ന് ഷാർജ പ്രൈവറ്റ് എജുക്കേഷൻ അതോറിറ്റി (എസ്.പി.ഇ.എ) അറിയിച്ചു. ആവശ്യമെങ്കിൽ രണ്ടുദിവസത്തേക്ക് ക്ലാസുകൾ ഓൺലൈനിൽ പോകാവുന്നതാണെന്നും അധികൃതർ നിർദേശിച്ചു.
സ്വകാര്യ സ്കൂളുകളിൽ ജോലിചെയ്യുന്ന 95 ശതമാനം പേരും ഇതിനകം കോവിഡ് വാക്സിൻ സ്വീകരിച്ചതായും എസ്.പി.ഇ.എ അറിയിച്ചു. വിദ്യാർഥികൾ സ്കൂളുകളിൽ പ്രവേശിക്കുമ്പോൾ 96 മണിക്കൂറിനിടയിലെ പി.സി.ആർ നെഗറ്റിവ് ടെസ്റ്റ് ഫലം നൽകണമെന്നും അൽ ഹുസ്ൻ ആപ് വഴി രക്ഷിതാക്കൾക്ക് ഗ്രീൻ പാസ് സംവിധാനം ബാധകമാക്കണമെന്നും നിർദേശിച്ചിരുന്നു.
സ്കൂൾ പ്രിൻസിപ്പൽമാർ രക്ഷിതാക്കളുമായി നേരിട്ട് ആശയവിനിമയം നടത്താനും സ്കൂൾ പദ്ധതിയെയും ആരോഗ്യസ്ഥിതിയെയും കുറിച്ചുള്ള എല്ലാ അപ്ഡേറ്റുകളും അവർക്ക് നൽകാനും മന്ത്രാലയം ചുമതലപ്പെടുത്തി. സ്കൂളുകൾ തുറക്കുന്നതിന് മുന്നോടിയായി ഷാർജയിലെ മിക്ക കോവിഡ് പരിശോധന ലാബുകളിലും കഴിഞ്ഞദിവസം വൻതിരക്ക് അനുഭവപ്പെട്ടിരുന്നു.
വ്യത്യസ്ത പി.സി.ആർ ഫലം: ഗൗരവത്തിൽ കാണണം -ഐ.എം.സി.സി
ഷാർജ: കേരളത്തിലെ എയർപോർട്ടുകളിൽ നടത്തുന്ന റാപ്പിഡ് ടെസ്റ്റുകളിൽ ഒരേസമയം വ്യത്യസ്ത ഫലങ്ങൾ ലഭിക്കുന്നുവെന്ന പ്രവാസി യാത്രക്കാരുടെ പരാതി ആരോഗ്യ-വ്യോമയാന വകുപ്പുകളും ബന്ധപ്പെട്ട മറ്റു കേന്ദ്രങ്ങളും ഗൗരവമായി കാണണമെന്ന് ഷാർജ ഐ.എം.സി.സി ബന്ധപ്പെട്ട കേന്ദ്രങ്ങളോട് ആവശ്യപ്പെട്ടു.
കോവിഡ് ടെസ്റ്റിന്റെ പേരിൽ കേരളത്തിലെ വിമാനത്താവളങ്ങളിൽ ഈടാക്കുന്ന അമിതനിരക്ക് പിൻവലിക്കണമെന്നും എല്ലാ എയർപോർട്ടുകളിലും തുല്യനിരക്ക് ഏർപ്പെടുത്തി പ്രവാസികളോട് അനുഭാവപൂർണമായ സമീപനം സ്വീകരിക്കണമെന്നും കമ്മിറ്റി ആക്ടിങ് പ്രസിഡന്റ് അനീസ് റഹ്മാൻ നീർവേലി, ജനറൽ സെക്രട്ടറി മനാഫ് കുന്നിൽ എന്നിവർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു. പ്രവാസ ലോകത്തെ സാമൂഹ്യ പ്രവർത്തകർക്കടക്കം ഉണ്ടായ ദുരനുഭവം സാധാരണക്കാരായ പ്രവാസികൾ നിത്യേനയെന്നോണം കേരളത്തിന്റെ വിവിധ എയർപോർട്ടുകളിൽ അനുഭവിക്കുന്നതാണെന്നും ശാശ്വതമായ പരിഹാരത്തിന് സർക്കാർ വേണ്ട നടപടികൾ സ്വീകരിക്കണമെന്നും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
കേരളത്തിലെ എല്ലാ അന്താരാഷ്ട്ര വിമാനത്താവളങ്ങളിലെയും മേധാവികൾക്ക് നിവേദനം നൽകാനും സംഘടന തീരുമാനിച്ചതായി നേതാക്കൾ പ്രസ്താവനയിൽ അറിയിച്ചു.
ഓൺലൈൻ പഠനം പ്രയാസരഹിതം -പ്രിൻസിപ്പൽമാർ
അബൂദബി: അബൂദബിയിലെ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് തിങ്കളാഴ്ച മുതല്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് തുടക്കമായി. കോവിഡ് കാലത്ത് കുട്ടികള്‍ ഓണ്‍ലൈന്‍ ക്ലാസുകളുമായി പൊരുത്തപ്പെട്ടതിനാല്‍ രണ്ടാഴ്ചക്കാലത്തേക്ക് അനുവദിച്ച ഓൺലൈൻ വിദ്യാഭ്യാസ കാലത്തെ ആദ്യദിനം കുട്ടികള്‍ക്ക് ലളിതമായിരുന്നുവെന്ന് സ്കൂള്‍ പ്രിന്‍സിപ്പല്‍മാര്‍ പ്രതികരിച്ചു.
ദിനേനയുള്ള കോവിഡ് കേസുകളിലെ കുറഞ്ഞ നിരക്ക് നിലനിര്‍ത്തുന്നതിന്റെ ഭാഗമായി അബൂദബി അടിയന്തര ദുരന്തനിവാരണ കമ്മിറ്റിയാണ് രണ്ടാഴ്ചക്കാലത്തേക്ക് പൊതു, സര്‍ക്കാര്‍ സ്കൂളുകളില്‍ ഓൺലൈൻ വിദ്യാഭ്യാസത്തിന് നിര്‍ദേശം നല്‍കിയത്. എമിറേറ്റിലെ പൊതു, സ്വകാര്യ സ്കൂളുകളിലെയും പരിശീലന സ്ഥാപനങ്ങളിലെയും കോളജുകളിലെയും യൂനിവേഴ്സിറ്റികളിലെയും വിദ്യാര്‍ഥികള്‍ക്കും തീരുമാനം ബാധകമാണ്.
വിദ്യാര്‍ഥി സമൂഹത്തിന്റെ ആരോഗ്യവും സുരക്ഷയും സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. ഓണ്‍ലൈന്‍ വിദ്യാഭ്യാസം തുടരുന്ന ഈ കാലത്തിനുള്ളില്‍ അധികൃതര്‍ സാഹചര്യങ്ങള്‍ നിരീക്ഷിക്കുകയും വിദ്യാര്‍ഥികളെ കലാലയങ്ങളിലേക്ക് മടക്കിക്കൊണ്ടുവരുന്നതിനായി കോവിഡ് പ്രോട്ടോകോളുകളില്‍ ആവശ്യമായ മാറ്റം വരുത്തുകയും ചെയ്യും. രക്ഷിതാക്കളോടും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപക-അനധ്യാപക ജീവനക്കാരോടും ബൂസ്റ്റര്‍ ഡോസ് വാക്സിനേഷന് സ്വീകരിക്കാനും അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.